ആന പട്ടാളത്തെ അല്ലാഹു ശിക്ഷച്ചു പരാജയപ്പെടുത്തിയ സംഭവം...സൂറഅൽ ഫീൽ
ആന പട്ടാളത്തെ അല്ലാഹു ശിക്ഷച്ചു പരാജയപ്പെടുത്തിയ സംഭവം...
അല്‍ഫീല്‍ :
ആമുഖം
അവതരണം:മക്കയില്‍
അവതരണ ക്രമം:19
സൂക്തങ്ങള്‍:5
ഖണ്ഡികകള്‍:1
നാമം
പ്രഥമ സൂക്തത്തില്‍ത്തന്നെയുള്ള أصْحَابُ الْفِيل എന്ന വാക്കില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ സൂറയുടെ നാമം.
അവതരണകാലം
ഈ സൂറ മക്കയില്‍ അവതരിച്ചതാണെന്ന കാര്യം ഏകകണ്ഠമാകുന്നു. ചരിത്രപശ്ചാത്തലം മുന്നില്‍വെച്ച് പരിശോധിച്ചുനോക്കിയാല്‍ മക്കയിലെ ആദ്യനാളുകളിലായിരിക്കണം ഇതിന്റെയും അവതരണമെന്ന് മനസ്സിലാകുന്നതാണ്.
അൽ ഫീല്‍ 105 : 1-5
Verse:
أَلَمۡ تَرَ كَيۡفَ فَعَلَ رَبُّكَ بِأَصۡحَٰبِ ٱلۡفِيلِ
ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ?
അർത്ഥം :
നീ കണ്ടില്ലേ = أَلَمۡ تَرَ
എങ്ങനെ ചെയ്തുവെന്നു = كَيْفَ فَعَلَ
നിന്‍റെ റബ്ബ് = رَبُّكَ
ആനക്കാരെക്കൊണ്ടു = بِأَصْحَابِ الْفِيلِ
അൽ ഫീല്‍ 105 : 2
Verse:
أَلَمۡ يَجۡعَلۡ كَيۡدَهُمۡ فِى تَضۡلِيلٍ
അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?
അർത്ഥം :
അവന്‍ ആക്കിയില്ലേ = أَلَمْ يَجْعَلْ
അവരുടെ തന്ത്രം,ഉപായം = كَيْدَهُمْ
പിഴവില്‍, പാഴില്‍, നഷ്ടത്തില്‍, വഴികേടിൽ = فِي تَضْلِيلٍ
അൽ ഫീല്‍ 105 : 3
Verse:
وَأَرۡسَلَ عَلَيۡهِمۡ طَيۡرًا أَبَابِيلَ
കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു.
അർത്ഥം :
അവരുടെമേല്‍ അവന്‍ അയക്കുകയും ചെയ്തു = وَأَرْسَلَ عَلَيْهِمْ
ഒരുതരം പക്ഷികളെ = طَيْرًا
കൂട്ടംകൂട്ടമായി = أَبَابِيلَ
അൽ ഫീല്‍ 105 : 4
Verse:
تَرۡمِيهِم بِحِجَارَةٍ مِّن سِجِّيلٍ
ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ.
അർത്ഥം :
അവ അവരെ എറിഞ്ഞിരുന്നു, എറിഞ്ഞും കൊണ്ട് = تَرْمِيهِم
ഒരു (തരം) കല്ലുകൊണ്ട് = بِحِجَارَةٍ
സ്വിജ്ജീലില്‍ (ഇഷ്ടികക്കല്ലില്‍ - ചൂളക്കല്ലില്‍ - കളിമണ്ണുകല്ലില്‍) പെട്ട = مِّن سِجِّيلٍ
അൽ ഫീല്‍ 105 : 5
Verse:
فَجَعَلَهُمۡ كَعَصۡفٍ مَّأۡكُولٍۢ
അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.
അർത്ഥം :
അങ്ങനെ (എന്നിട്ട്) അവന്‍ അവരെ ആക്കി = فَجَعَلَهُمْ
വൈക്കോല്‍ തുരുമ്പുപോലെ = كَعَصْفٍ
തിന്നപ്പെട്ട = مَّأْكُولٍ
വിശദീകരണം:
105: 1-5
‘ആനക്കാര്‍’ (اصحاب الفيل) എന്നു പറഞ്ഞത് കഅ്ബഃ പൊളിക്കുവാന്‍ വന്ന അബ്രഹത്തിനെയും സൈന്യത്തെയും ഉദ്ദേശിച്ചുതന്നെ. അവരുടെ തന്ത്രം അഥവാ ഉപായം (كيدهم) കൊണ്ടുദ്ദേശ്യം, കഅ്ബയെ നശിപ്പിച്ച് ജനങ്ങളുടെ തീരത്ഥാടന യാത്രകള്‍ യമനില്‍ നിര്‍മിച്ച പുതിയ ദേവാലയത്തിലേക്ക് ആക്കിത്തീര്‍ക്കുവാനുള്ള പരിപാടിയുമാകുന്നു. സൈന്യത്തെ പരാജയപ്പെടുത്തിയതിനെക്കുറിച്ചു അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്: കൂട്ടംകൂട്ടമായ ഒരു തരം പക്ഷികളെ അല്ലാഹു അവരില്‍ നിയോഗിച്ചു. അവ അവരെ കളിമണ്ണുകൊണ്ടുള്ള ചൂളവെച്ച ഒരുതരം കല്ലുകള്‍ - അഥവാ ഇഷ്ടികക്കല്ലുകള്‍ - കൊണ്ടു എറിഞ്ഞിരുന്നു. അങ്ങനെ, ആ സൈന്യം, കന്നുകാലികള്‍ തിന്നശേഷം നിലത്തു കൊഴിഞ്ഞുകിടക്കുന്ന വൈക്കോല്‍ തുരുമ്പെന്നോണം ചിന്നിച്ചിതറി നശിച്ചുപോയി.
പക്ഷികളെയോ, കല്ലുകളെയോ സംബന്ധിച്ചു കൂടുതലൊന്നും വിവരിക്കുവാന്‍ സാധ്യമല്ലെന്നു മുകളില്‍ പറഞ്ഞുവല്ലോ. എന്നാല്‍, കല്ലിനെക്കുറിച്ച് അല്ലാഹു ഉപയോഗിച്ച വാക്കു سجيل (സിജ്ജീല്‍) എന്നാണ്. ലൂത്ത്വ് നബി (അ)യുടെ ജനതയെ ബാധിച്ച ശിക്ഷ വിവരിക്കുന്ന മദ്ധ്യേ സൂ: ഹൂദില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ – هود : ٨٢ (അവരില്‍ നാം സിജ്ജീലിന്‍റെ കല്ലു വര്‍ഷിപ്പിക്കുകയും ചെയ്തു). ചൂളവെച്ച കല്ലു എന്നാണ് അവിടെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അതിനു അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നത്. കളിമണ്ണുകൊണ്ടുള്ള കല്ല് (حجارة من طين) എന്നും ഇതേ കല്ലിനെപ്പറ്റി സൂ: അദ്ദാരിയാത്തില്‍ അല്ലാഹു പറഞ്ഞിരിക്കുന്നു, ആകയാല്‍, പക്ഷികള്‍ എറിയുവാന്‍ കൊണ്ടുവന്നിരുന്ന കല്ല് കളിമണ്ണ്‍ കൊണ്ടുള്ളതും ചൂള വെക്കപ്പെട്ടതുമായിരുന്നുവെന്നു കരുതാവുന്നതാണ്. ഈ കല്ലുകള്‍ മുഖേന സൈന്യങ്ങള്‍ കൊല്ലപ്പെടുകയാണോ, അതുമൂലം അവര്‍ക്ക് മറ്റു വല്ല നാശങ്ങളും സംഭവിക്കുകയാണോ ചെയ്തതെന്ന്‍ അല്ലാഹുവിനറിയാം. ഏതായാലും അവരുടെ അതിദാരുണമായ നാശത്തിനും, പരാജയത്തിനും അതു കാരണമായെന്നുള്ളതില്‍ സംശയമില്ല. അതുപോലെത്തന്നെ, ഇതു കേവലം സാധാരണമല്ലാത്ത ഒരത്ഭുതമായിരുന്നുവെന്നും സ്പഷ്ടമാകുന്നു.
കൊക്കുകളെപ്പോലെയോ, എറളാടിപ്പക്ഷികളെപ്പോലെയോ ഉള്ള ഒരുതരം പക്ഷികളായിരുന്നു പ്രസ്തുത പക്ഷികളെന്നും, കടലമണിപോലെയോ, പയറുമണിപോലെയോ ചെറുതായിരുന്നു ആ കല്ലുകളെന്നും, കല്ലുകള്‍ വര്‍ഷിച്ചതോടുകൂടി സൈന്യങ്ങളില്‍ ഒരുതരം വസൂരിയോ, മറ്റേതോ രോഗമോ പിടിപ്പെട്ടുവെന്നും, അങ്ങനെ അവരുടെ ശരീരങ്ങള്‍ നുറുങ്ങി നശിച്ചുവെന്നും മറ്റും ചില വ്യാഖ്യാതാക്കള്‍ പറഞ്ഞുകാണുന്നു. കൂടാതെ, ഏതോ വിഷബീജങ്ങള്‍ വഹിച്ചിരുന്ന ഒരുതരം ഈച്ചകളായിരുന്നു ആ പക്ഷികളെന്നും, ആ വിഷബീജങ്ങളാണ് ‘കല്ല്’ കൊണ്ടുദ്ദേശ്യമെന്നും ചില ആധുനിക വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെ, ഈ സംഭവത്തെ ഭൗതിക വീക്ഷണങ്ങള്‍ക്കൊപ്പിച്ച് വ്യാഖ്യാനിക്കുവാനും അവര്‍ മുതിര്‍ന്നിരിക്കുന്നു. ഖുര്‍ആനിലോ ഹദീസിലോ കാണപ്പെടുന്ന അസാധാരണ സംഭവങ്ങളിലെല്ലാം ഇതുപോലെ ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തി സ്വയം തൃപ്തി അടയുക ഇക്കാലത്ത് പലരുടെയും പതിവാണല്ലോ. ചിലര്‍ അതൊരു ‘പരിഷ്കാരം’ തന്നെയായിട്ടാണ് ഗണിച്ചുവരുന്നതും.
ചില പുത്തന്‍ വ്യാഖ്യാനക്കാര്‍ ഈ സൂറത്തിനു അതിനെക്കാളെല്ലാം വിചിത്രവും, ആഭാസകരവുമായ ഒരു അര്‍ത്ഥവ്യാഖ്യാനം ഈയിടെയായി നല്‍കിക്കാണുന്നു. അല്ലാഹുവിലും ഖുര്‍ആനിലും വിശ്വസിക്കുന്ന ഏതൊരാളും- അയാള്‍ക്ക് ഈ സൂറത്തിന്‍റെ വാക്കര്‍ത്ഥമെങ്കിലും അറിയാവുന്നപക്ഷം- ആ അര്‍ത്ഥവ്യാഖ്യാനം, അല്ലാഹുവിന്‍റെ പേരില്‍ അവര്‍ കല്‍പ്പിച്ചുകൂട്ടി കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് വിധി കല്‍പ്പിക്കുവാന്‍ മടിക്കുകയില്ലെന്ന്‍ നമുക്കുറപ്പുണ്ട്. സംഭവത്തെക്കുറിച്ച് അവരുടെ വിവരണത്തിന്‍റെ ചുരുക്കം ഇതാണ്: ‘അബ്ദുല്‍ മുത്ത്വലിബും മക്കാ നിവാസികളായ ഖുറൈശികളും കഅ്ബഃയുടെ പരിസരത്ത് സ്ഥിതിചെയ്യുന്ന അബൂഖുബൈസ് മലമുകളില്‍ കയറിയിരുന്നു. ഇത് കേവലം ഒരു സൂത്രമായിരുന്നു. അബ്രഹത്തും സൈന്യവും സ്ഥലത്ത് കടന്നതോടെ ഖുറൈശികള്‍ കൂട്ടംകൂട്ടമായി അവര്‍ക്കുമീതെ വമ്പിച്ച പാറക്കല്ലുകള്‍ ഉരുട്ടിക്കൊണ്ടിരുന്നു. അതുവഴി സൈന്യം ചതഞ്ഞരഞ്ഞു പോയി’. അല്ലാഹു അക്ബര്‍! മനുഷ്യന്‍റെ ചിന്താഗതിക്ക് വക്രതബാധിച്ചാല്‍ അവനു എന്തുതന്നെ പറഞ്ഞുകൂടാ?! സൈന്യത്തെ പരാജയപ്പെടുത്തുവാന്‍ അല്ലാഹു സാധാരണമല്ലാത്ത ഒരുതരം പക്ഷികളെ നിയോഗിച്ചുവെന്നും, ഒരു തരം കല്ല്കൊണ്ട് അവ അവരെ എറിഞ്ഞു നശിപ്പിച്ചുവെന്നും സമ്മതിക്കുവാന്‍ ഇവരുടെ യുക്തിക്ക് സാധിക്കാത്തതില്‍നിന്നും, അതേ സമയത്ത് അല്ലാഹുവിന്‍റെ പ്രസ്താവന ശരിയല്ലെന്ന് തുറന്നുപറയുവാന്‍ ധൈര്യം വരാത്തതില്‍ നിന്നും ഉടലെടുത്തതാണ് ഈ വിവരണം. ഇതിന് അവര്‍ നല്‍കുന്ന ന്യായീകരണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:- ‘ധീരതയിലും, കഅ്ബഃയോടുള്ള ബഹുമാനത്തിലും പേരുകേട്ടവരാണ് ഖുറൈശികള്‍. എന്നിരിക്കെ, അവര്‍ കഅ്ബഃ പൊളിക്കാന്‍ വന്ന സൈന്യത്തോട് നേരിടാതെ ഭീരുത്വം കാട്ടി മലമുകളില്‍ കയറിയിരുന്നുവെന്ന് പറയുന്നത് വിശ്വസിക്കാവതല്ല. കഅ്ബഃ പൊളിക്കാന്‍വന്ന സൈന്യത്തോടു അറബികള്‍ ധീരമായി പോരാടിയിരുന്നുവെന്ന് കാണിക്കുന്ന പല കവിതകളും നിവേദനങ്ങളും നിലവിലുണ്ടുതാനും. പക്ഷേ, സൈന്യത്തിന്‍റെ വരവ് ഹജ്ജു ദിവസങ്ങളിലായതുകൊണ്ട് പെട്ടന്ന്‍ ഒരു യുദ്ധസന്നാഹത്തിനു സാധിച്ചില്ല. അത്‍കൊണ്ടാണ് സൂത്രജ്ഞനായ അബ്ദുല്‍മുത്ത്വലിബ് എല്ലാവരോടും അബൂഖുബൈസില്‍ കയറുവാന്‍ കല്‍പ്പിച്ചത്. ശത്രുക്കളെ അവിടെനിന്നു കല്ലെറിഞ്ഞു പരാജയപ്പെടുത്താമെന്ന രഹസ്യം അദ്ദേഹം ആദ്യം അവരെ അറിയിക്കാത്തത് കേവലം തന്ത്രമായിരുന്നു…..’
ഈ ന്യായീകരണത്തിന്‍റെ ഉള്ളുകള്ളിയെപ്പറ്റി അല്പമൊന്നു ചിന്തിക്കുക:
(1) അറബികളുടെ ധീരതയും, അവര്‍ക്കു കഅ്ബഃയോടുള്ള മതിപ്പും ശരിതന്നെ. പക്ഷെ, തങ്ങള്‍ക്കു നേരിടാന്‍ കഴിയാത്തവണ്ണമുള്ള ശത്രുസേനയെ നേരിട്ട് കൂട്ടത്തോടെ ആത്മഹത്യക്കു ഒരുങ്ങുകയെന്ന വിഡ്ഢിത്തം അവര്‍ക്കുണ്ടായിരുന്നുവെന്നു കരുതാവതല്ല. അതിരിക്കട്ടെ, ആനപ്പട്ടാളം മക്കഃയില്‍ പ്രവേശിച്ചിട്ടുപോലുമില്ല, പ്രവേശനമാര്‍ഗത്തില്‍ വെച്ചുതന്നെ അല്ലാഹു അവരെ തടഞ്ഞു എന്നതാണ് വാസ്തവം. ആ നിലക്ക് അബൂഖുബൈസിന്‍റെ മുകളില്‍നിന്നു സൈന്യത്തിനുമീതെ പാറക്കല്ലുകള്‍ ഉരുട്ടി വിട്ടു എന്നു പറയുന്നതിന് അര്‍ത്ഥമില്ലതന്നെ. ഹുദൈബിയാ സംഭവ ദിവസം നബി തിരുമേനി ﷺ യുടെ ഒട്ടകം ഒരിടത്തുവെച്ചു മുമ്പോട്ടു നടക്കുവാന്‍ കൂട്ടാക്കാതെ മുട്ടുകുത്തുകയുണ്ടായി. ഈ അവസരത്തില്‍ തിരുമേനി ഇപ്രകാരം പ്രസ്താവിച്ചതായി ബുഖാരി(റ) ഉദ്ധരിക്കുന്നു: ‘അതിനു അങ്ങനെ ഒരു സമ്പ്രദായം ഇല്ല. പക്ഷേ, ആനയെ തടഞ്ഞുവെച്ചവന്‍ അതിനെ തടഞ്ഞു വെച്ചതാണ് (وَمَا ذَلِكَ لَهَا بِخُلُقٍ، وَلَكِنْ حَبَسَهَا حَابِسُ الْفِيلِ) മക്കാവിജയസംഭവം വിവരിച്ച കൂട്ടത്തില്‍ നബിﷺ ഇപ്രകാരം പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും(റ) ഉദ്ധരിക്കുന്നു: അല്ലാഹു മക്കഃയെ സംബന്ധിച്ച് ആനയെ തടഞ്ഞുവെക്കുകയുണ്ടായി. അവന്‍റെ റസൂലിനും സത്യവിശ്വാസികള്‍ക്കും അതില്‍ അധികാരം നല്‍കുകയും ചെയ്തു….. ( ان الله حبس عن مكة الفيل وسلط عليها رسوله والمؤمنين) ആനപ്പട്ടാളം മക്കഃയില്‍ പ്രവേശിച്ചിട്ടേയില്ല എന്നു ഇതില്‍നിന്ന് വ്യക്തമാണല്ലോ. ഖുര്‍ആന്‍റെ പ്രസ്താവനകളെ മാറ്റിമറിക്കുന്നവര്‍ക്ക് ഹദീഥിനെ നിഷേധിക്കുവാന്‍ ഒട്ടും പ്രയാസം തോന്നുകയില്ലെങ്കിലും സത്യാന്വേഷികള്‍ക്ക് ഇതു തെളിവുതന്നെയാണ്.
(2) അബ്റഹത്തിന്‍റെ ഉദ്ദേശ്യവും കഅ്ബഃ പൊളിക്കുവാനുള്ള ശ്രമവും അറിഞ്ഞ അറബിഗോത്രങ്ങള്‍ അതില്‍ ക്ഷുഭിതരാവുകയും ചിലരെല്ലാം വഴിമദ്ധ്യേ അവനെ നേരിടുകയും ചെയ്തതായി ചരിത്രങ്ങളില്‍ വന്നിട്ടുള്ളത് ശരിയാണ്. യമനിലെ ഒരു പ്രമാണിയായിരുന്ന ദൂനഫര്‍( دونفر) കൂറേ ആളുകളെ ശേഖരിച്ച് അബ്റഹത്തുമായി ഏറ്റുമുട്ടുകയുണ്ടായി. അവര്‍ പരാജയപ്പെടുകയും ദൂനഫര്‍ ബന്ധനസ്ഥനാവുകയുമാണുണ്ടായത്. പിന്നീടു ഖഥ്അം (خثعم ) പ്രദേശത്തുവെച്ചു നുഫൈലുബ്നു ഹബീബും അദ്ദേഹത്തിന്‍റെ ജനതയും മറ്റൊരു യുദ്ധവും നടത്തുകയുണ്ടായി. ഇവര്‍ക്കും വിജയം വരിക്കുവാന്‍ കഴിഞ്ഞില്ല. നുഫൈല്‍ ബന്ധനസ്ഥനാവുകയും ചെയ്തു. ത്വാഇഫ് വഴിയായിരുന്നു അബ്റഹത്തു മുന്നേറിയിരുന്നത്. ത്വാഇഫുകാര്‍ ഏറ്റുമുട്ടുവാന്‍ കഴിവില്ലെന്നുകണ്ടു നയപൂര്‍വ്വം പിന്മാറുകയാണ് ചെയ്തത്. മേല്‍ പറഞ്ഞതുപോലെയുള്ള സംഘട്ടനങ്ങളില്‍ അറബികള്‍ വഹിച്ച പങ്കും, അവര്‍ കാണിച്ച ധീരകൃത്യങ്ങളുമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയ ചില കവിതകളില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. ഇതല്ലാതെ, മക്കഃയില്‍വെച്ചു ഖുറൈശികളും അബ്റഹത്തിന്‍റെ സൈന്യവും തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടായതായി യാതൊരു രേഖയും ഇല്ല. അഥവാ മക്കഃയുടെ അടുത്തുവെച്ചു വല്ലതും ഉണ്ടായിട്ടുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ തന്നെ – വഴിക്കുവെച്ചുണ്ടായ സംഘട്ടനങ്ങളില്‍ സംഭവിച്ചതു പോലെ – അതില്‍ ഖുറൈശികള്‍ക്ക് ചെറുത്തു നില്‍ക്കുവാന്‍ കഴിയാതെ അവര്‍ മലമുകളില്‍കയറി അഭയം പ്രാപിക്കുന്നതും സ്വാഭാവികമാണ്. എന്നല്ലാതെ, അബ്ദുല്‍മുത്ത്വലിബ് രഹസ്യമായി തയ്യാറാക്കിയ ഒരു ആസൂത്രിത പരിപാടിയായിരുന്നു അത് എന്നുള്ളതിന് ഇക്കൂട്ടരുടെ സ്വന്തം കണക്കുകൂട്ടലല്ലാതെ വേറെ യാതൊരു തെളിവുമില്ല. തെളിവുള്ളത് നേരെ മറിച്ചാണുതാനും. വാസ്തവത്തില്‍ -ചില മഹാന്മാര്‍ ചൂണ്ടിക്കാട്ടുന്നതു പോലെ– അല്ലാഹു അവന്‍റെ വിശുദ്ധ മന്ദിരത്തെ അപ്രതീക്ഷിതവും അസാധാരണവുമായ ഒരു മാര്‍ഗത്തിലൂടെ കാത്തുരക്ഷിക്കുന്നതാണെന്ന് ദൃഷ്ടാന്തപൂര്‍വ്വം മനുഷ്യര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍വേണ്ടി അബ്റഹത്തിന്‍റെ മുന്നേറ്റത്തിനു വഴിമദ്ധ്യേ നേരിട്ട യുദ്ധങ്ങള്‍ നിമിത്തം ഭംഗംവരുത്താതിരിക്കയാണ് അവന്‍ ചെയ്തതെന്നത്രെ മനസ്സിലാക്കേണ്ടത്. الله اعلم
(3) കഅ്ബഃയുടെ തൊട്ടടുത്തു സ്ഥിതിചെയ്യുന്ന ഒരു മലയാണ് അബൂഖുബൈസ് എന്ന് മക്കഃ സന്ദര്‍ശിച്ച എല്ലാവര്‍ക്കും അറിയാം. മലയില്‍നിന്നു കഅ്ബഃയുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ഭാഗത്തെ ചരിവില്‍ വെച്ചു കല്ലെറിഞ്ഞാല്‍ കഅ്ബഃയുടെ അടുത്ത് വന്ന പട്ടാളത്തെ ഉപദ്രവിക്കുവാന്‍ കഴിഞ്ഞേക്കുകയും ചെയ്യാം. എന്നാല്‍ തന്നെയും വേറെ ഭാഗത്തേക്കു രക്ഷപ്പെടുവാനുള്ള സൗകര്യം അവിടെയുണ്ട്. അതിരിക്കട്ടെ, ഏതായാലും അബൂഖുബൈസിന്‍റെ മുകളില്‍നിന്നാകട്ടെ, മക്കഃയെ ചുറ്റിനില്ക്കുന്ന മറ്റുമലകളുടെ മുകളില്‍നിന്നാകട്ടെ, ഇവര്‍ പറയുംപോലെ വമ്പിച്ച പാറക്കല്ലുകള്‍ ഉരുട്ടി ഉതിര്‍ത്തുകൊണ്ട് ഒരു സൈന്യത്തെ ചതച്ചരക്കുവാന്‍ തക്കവണ്ണം അത്ര അടുത്തോ, സൗകര്യത്തിലോ അല്ല ആ മലകള്‍ സ്ഥിതിചെയ്യുന്നതെന്ന്. ആ സ്ഥലം കണ്ടു മനസ്സിലാക്കിയ ആര്‍ക്കും അറിയാവുന്നതാണ്. ഹജ്ജാജുബ്നുയൂസുഫിന്‍റെയും, അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) ന്‍റെയും സൈന്യങ്ങള്‍ തമ്മില്‍ മക്കഃയില്‍വെച്ച് നടന്നതും, കഅ്ബഃയുടെ അടുക്കലായിരുന്ന ഇബ്നു സുബൈര്‍(റ) ന്‍റെ നേരെ മലമുകളില്‍നിന്ന്‍ ഹജ്ജാജിന്‍റെ സംഘക്കാര്‍ വമ്പിച്ച കല്ലുകള്‍ ഉതിര്‍ത്തതും, കഅ്ബഃക്കു കേടുപറ്റിയതും ചരിത്ര പ്രസിദ്ധമാണ്. മിന്‍ജനീഖ്(*) എന്ന ഒരു യന്ത്രം മുഖേനയായിരുന്നു അതെന്നു പ്രസ്താവ്യമത്രെ. ഇവിടെ ഖുറൈശികള്‍ മിന്‍ജനീഖോ മറ്റോ ഉപയോഗിച്ചതായി ഇവരും പറയുന്നില്ല. മാത്രമല്ല, അക്കാലത്തെ അറബികള്‍ക്ക് മിന്‍ജനീഖിനെപ്പറ്റി പരിചയവും ഉണ്ടായിരുന്നില്ല. അത് പിന്നീടാണവര്‍ക്കു പരിചയപ്പെട്ടിട്ടുള്ളതും.
-------------------------------------
(*) കോട്ടകളും മറ്റും പൊളിക്കുന്നതിനു വമ്പിച്ച കല്ലുകള്‍ ദൂരെനിന്ന് എയ്തുവിടുവാന്‍ ആ കാലത്ത് ഉപയോഗിച്ചിരുന്ന ഒരു തരം യന്ത്രമായിരുന്നു മിന്‍ജനീക്വ് (منجنيق). ഇന്നത്തെ പീരങ്കികളുടെ സ്ഥാനത്തായിരുന്നു അന്ന് അത്.
----------------------------------------
(4) . ഇതിനെല്ലാം പുറമേ സംഭവത്തെക്കുറിച്ചു ഇക്കൂട്ടരുടെ സമര്‍ത്ഥനവും, ഈ സൂറത്തിനു ഇവര്‍ നല്‍കുന്ന വ്യാഖ്യാനവും അനുസരിച്ച് ‘കൂട്ടംകൂട്ടമായ പക്ഷികള്‍’ (طَيْرًاأَبَابِيلَ ) എന്ന് അല്ലാഹു പറഞ്ഞതിന്‍റെ അര്‍ത്ഥം ‘കൂട്ടം കൂട്ടമായ മനുഷ്യര്‍’ എന്നായിരിക്കണമല്ലോ. അതുപോലെത്തന്നെ ‘ചൂളക്കല്ല്’ അഥവാ ‘കളിമണ്ണ്‍കൊണ്ടുണ്ടാക്കപ്പെട്ട ഇഷ്ടികക്കല്ല്’ ( حجارة من سجيل ) എന്നതിന്‍റെ അര്‍ത്ഥം ‘വമ്പിച്ച പാറക്കല്ല്’ എന്നും, അവരെ കല്ലുകൊണ്ട് എറിഞ്ഞിരുന്നു (ترميهم بحجارة)’ എന്നതിന്‍റെ അര്‍ത്ഥം ‘അവരുടെ മീതെ കല്ലുരുട്ടിയിരുന്നു’വെന്നും ആക്കി മാറ്റേണ്ടിയിരിക്കുന്നു. ഇതെല്ലം ശരിവെക്കുവാന്‍ വിശേഷബുദ്ധിയുള്ള ആര്‍ക്കാണ് കഴിയുക – ഇവര്‍ക്കല്ലാതെ?!
(5) ഇതിനെക്കാള്‍ ബാലിശമായ മറ്റൊരു കാര്യം! ترميهم بحجارة (അവ അവരെ –അഥവാ ആ പക്ഷികള്‍ ആ ആനപ്പട്ടാളത്തെ എറിഞ്ഞിരിക്കുന്നു) എന്ന് അല്ലാഹു പറഞ്ഞുവല്ലോ. ഇതിലെ ترمي (തര്‍മീ) എന്ന ക്രിയാരൂപം ഒറ്റക്കെടുക്കുമ്പോള്‍- അതിന്‍റെ മുമ്പും പിമ്പും ഗൗനിക്കാത്തപക്ഷം അതിനു ‘നീ എറിഞ്ഞിരുന്നു’ എന്നും അര്‍ഥം കല്‍പ്പിക്കാം. ഈ അര്‍ത്ഥമാണ് ഇവിടെ ഉദ്ദേശ്യമെന്നത്രെ ഈ വ്യാഖ്യാനക്കാര്‍ പറയുന്നത്. എന്നാല്‍ പക്ഷികളുടെ ഏറ് ഒഴിവാക്കാമല്ലോ. അങ്ങനെയാണെങ്കില്‍ ‘നീ’ എന്നു ഏകവചനമാക്കിയത് എന്തു കൊണ്ടാണെന്നു ചോദിക്കപ്പെടുന്നപക്ഷം അതിനു അവരുടെ മറുപടി ഇപ്രകാരമാകുന്നു: ‘ഇവിടെ ‘നീ’ എന്നു ഏകവചനമാണെങ്കിലും അതുകൊണ്ട് ‘നിങ്ങള്‍’ എന്ന് ബഹുവചനമാണ് ഉദ്ദേശ്യം’. ഇതൊന്നും നാം ഊഹിച്ചു പറയുന്നതല്ല. ഇക്കൂട്ടരുടെ സ്വന്തം കൃതികളില്‍നിന്നു നാം ചുരുക്കി ഉദ്ധരിക്കുന്നതാണ്. അവ നേരില്‍കാണുവാന്‍ സാധിച്ചവര്‍ക്കും ഇതും ഇതിനെക്കാള്‍ വമ്പിച്ചതുമായ പല വഷളത്തരങ്ങളും അവയില്‍ കാണാവുന്നതാണ്. ഇനി, വല്ലവരും അവരോട് ആരെക്കുറിച്ചാണ് ഇവിടെ ‘നിങ്ങള്‍’ എന്നു പറഞ്ഞതെന്നു ചോദിച്ചാല്‍ ഒരുപക്ഷേ അവര്‍ മറുപടി പറഞ്ഞേക്കും: ‘നിങ്ങള്‍’ എന്നാല്‍ അവര്‍’ എന്നും, ‘അവര്‍’ എന്നാല്‍ ഖുറൈശികള്‍ എന്നുമാണ് ഉദ്ദേശ്യമെന്ന്. അത്ഭുതം! ലജ്ജയില്ലെങ്കില്‍ തോന്നിയത് ചെയ്യാമല്ലോ. (إِذَا لَمْ تَسْتَحِي فَاصْنَعْ مَا شِئْتَ )
കൂടുതല്‍ ദീര്‍ഘിപ്പിക്കേണ്ടുന്ന ആവശ്യമില്ല. ഇത്രയും പ്രസ്താവിച്ചതില്‍ നിന്നുതന്നെ ഭൗതികതിമിരം തീണ്ടാത്തവര്‍ക്കു സത്യം മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്. ആരെന്ത് ദുര്‍വ്യാഖ്യാനങ്ങളോ, യുക്തിന്യായങ്ങളോ സമര്‍പ്പിച്ചാലും ശരി, അല്ലാഹുവും അവന്‍റെ റസൂലും സ്പഷ്ടമായ ഭാഷയില്‍ പ്രസ്താവിച്ച ഏതൊരു കാര്യവും, അതേപടി സ്വീകരിക്കുകയും, യുക്തിയും ശാസ്ത്രവും അതോട് അങ്ങോട്ട് യോജിപ്പിക്കുവാന്‍ ശ്രമിക്കുകയുമല്ലാതെ, നമ്മുടെ ആശയത്തിനും താല്‍പര്യത്തിനും ഒപ്പിച്ച് ക്വുര്‍ആിനെ വ്യാഖ്യാനിക്കുവാന്‍ സത്യവിശ്വാസികള്‍ക്ക് നിവൃത്തിയില്ല. ചില കാര്യങ്ങളെപ്പറ്റി അവ സാധാരണ സംഭവങ്ങളെന്നും, മറ്റു ചിലതിനെപ്പറ്റി അസാധാരണ സംഭവങ്ങളെന്നും നാം പറയുന്നു. ചില കാര്യങ്ങളെപ്പറ്റി അവ പ്രകൃതിനിയമങ്ങളാണെന്നും, മറ്റു ചിലതിനെപ്പറ്റി അവ പ്രകൃതിനിയമത്തിനതീതമാണെന്നും വിധി കല്‍പ്പിക്കുന്നു. വാസ്തവത്തില്‍ ഈ തരം തിരിക്കലിലുള്ള മാനദണ്ഡം നമ്മുടെ പതിവും പരിചയവും മാത്രമാണ്. അല്ലെങ്കില്‍ - മര്‍ഹൂം സയ്യിദ് ക്വുതു്ബ് ഈ സൂറത്തിന്‍റെ വിവരണത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ – സൂര്യന്‍ ദിനംപ്രതി കിഴക്കുനിന്നു ഉദിച്ചു കണ്ട് പരിചയപ്പെട്ടതുകൊണ്ടും, കുട്ടികള്‍ ജനിക്കുന്നത് നിത്യപതിവായതുകൊണ്ടും അവയെല്ലാം സാധാരണ സംഭവങ്ങളായി നാം ഗണിക്കുന്നുവെന്നേയുള്ളു. മനുഷ്യന്‍റെ കഴിവിനെ അപേക്ഷിച്ചു നോക്കുമ്പോള്‍, അവ ഓരോന്നും അസാധാരണവും അമാനുഷികവുമായ സംഭവങ്ങളല്ലാതെ മറ്റെന്താണ്?! യാഥാര്‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യങ്ങളായി മനസ്സിലാക്കാനുള്ള തൗഫീക്വും ഹിദായത്തും അല്ലാഹു നമുക്കെല്ലാം പ്രദാനം ചെയ്യട്ടെ. ആമീന്‍
(اللهم لك الحمد والمنة)
Comments
Post a Comment