ശഅബാന്‍

ശഅബാന്‍

അല്ലാഹു സൃഷ്ഠിച്ചിട്ടുള്ള ദിവസങ്ങളും ആഴ്ചകളും അടങ്ങിയതാണ് മാസം. അല്ലാഹുവിന്റെ അടുത്ത് മാസങ്ങള്‍ പന്ത്രണ്ടാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

ﺇِﻥَّ ﻋِﺪَّﺓَ ٱﻟﺸُّﻬُﻮﺭِ ﻋِﻨﺪَ ٱﻟﻠَّﻪِ ٱﺛْﻨَﺎ ﻋَﺸَﺮَ ﺷَﻬْﺮًا ﻓِﻰ ﻛِﺘَٰﺐِ ٱﻟﻠَّﻪِ ﻳَﻮْﻡَ ﺧَﻠَﻖَ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ۚ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു……. (ഖുർആന്‍ : 9/36)

ചില മാസങ്ങള്‍ക്ക് മറ്റ് മാസങ്ങളേക്കാള്‍ അല്ലാഹുവും അവന്റെ റസൂലും ശ്രേഷ്ടതയും പ്രത്യേകതയും നല്‍കിയിട്ടുണ്ട്. അത് അങ്ങനെ തന്നെ അംഗീകരിക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്.

ഇസ്‌ലാമിക്‌ കലണ്ടറിലെ എട്ടാമത്തെ മാസമാണ് ശഅബാന്‍. മനുഷ്യരുടെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടുന്നത് ഈ മാസത്തിലാണ്. അതുകൊണ്ടുതന്നെ റമളാന്‍ കഴിഞ്ഞാല്‍ നബി ﷺ ഏറ്റവും കൂടുതല്‍ നോമ്പ് പിടിച്ചിരുന്നത് ശഅബാന്‍ മാസത്തിലാണ്.

عَنْ أُسَامَةُ بْنُ زَيْدٍ، قَالَ قُلْتُ يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ ‏.‏ قَالَ ‏ “‏ ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ ‏”

ഉസാമ ബ്ന്‍ സൈദ്‌(റ) പറഞ്ഞു: ഞാന്‍ (നബി ﷺ യോട്)  ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, (റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘റജബിനും റമളാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. (നസാഇ: 2357 – അല്‍ബാനി ഹദീസിനെ ഹസനെന്ന് വിശേഷിപ്പിച്ചു)

പ്രത്യേക പ്രാധാന്യമുള്ള രണ്ടു മാസങ്ങള്‍ക്കിടയില്‍ വരുന്ന ഒരു മാസമാണ് ശഅബാന്‍. അഥവാ യുദ്ധം നിഷിദ്ധമാക്കപ്പെട്ട (പവിത്ര) മാസമായ റജബിനും ഖുര്‍ആന്‍ അവതരിച്ച മാസമായ റമളാനിനും ഇടയിലുള്ള മാസം. ‘ജനങ്ങള്‍ അതിനെക്കുറിച്ച് അശ്രദ്ധയിലാണ്’ എന്ന പരാമര്‍ശം അതാണ് സൂചിപ്പിക്കുന്നത്.

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ، – رضى الله عنها – أَنَّهَا قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَصُومُ حَتَّى نَقُولَ لاَ يُفْطِرُ ‏.‏ وَيُفْطِرُ حَتَّى نَقُولَ لاَ يَصُومُ ‏.‏ وَمَا رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم اسْتَكْمَلَ صِيَامَ شَهْرٍ قَطُّ إِلاَّ رَمَضَانَ وَمَا رَأَيْتُهُ فِي شَهْرٍ أَكْثَرَ مِنْهُ صِيَامًا فِي شَعْبَانَ

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശയില്‍ (റ) നിന്ന് നിവേദനം: അവര്‍ പറഞ്ഞു: നബി ﷺ ചിലപ്പോള്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോല്‍ക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങള്‍ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്റെ റസൂല്‍ പരിപൂര്‍ണമായി നോമ്പെടുത്തത് ഞാന്‍ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാല്‍ പിന്നെ) ശഅബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. ( മുസ്ലിം:1156)

قال الإمام ابن حجر رحمه الله: وفي الحديث دليل على فضل الصوم في شعبان

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) പറയുന്നു: ശഅബാന്‍ മാസത്തില്‍ വ്രതമെടുക്കുന്നത് പ്രത്യേകം ശ്രേഷ്ഠകാരമാണ് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. (ഫത്ഹുല്‍ ബാരി: വോ: 4 പേജ്: 253)

قال الإمام الصنعاني رحمه الله: وفيه دليل على أنه يخصُّ شعبان بالصوم أكثر من غيره

ഇമാം സ്വന്‍ആനി (റ) പറയുന്നു: (റമളാന്‍ കഴിഞ്ഞാല്‍) ശഅബാന്‍ മാസത്തില്‍ പ്രത്യേകമായി മറ്റ് മാസങ്ങളെക്കാള്‍ കൂടുതല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നുവെന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. (സുബുലുസ്സലാം: വോ: 2 പേജ്: 342)

ശഅബാന്‍ മാസത്തില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ നബി ﷺ നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നുള്ളൂ.

عَنْ عَائِشَةَ – رضى الله عنها – قَالَتْ …..‏ وَلَمْ أَرَهُ صَائِمًا مِنْ شَهْرٍ قَطُّ أَكْثَرَ مِنْ صِيَامِهِ مِنْ شَعْبَانَ كَانَ يَصُومُ شَعْبَانَ كُلَّهُ كَانَ يَصُومُ شَعْبَانَ إِلاَّ قَلِيلاً

ഉമ്മുല്‍ മുഅമിനീന്‍ ആഇശ (റ) യില്‍ നിന്നും നിവേദനം: അദ്ദേഹം (നബി ﷺ) ശഅബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനേക്കാള്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅബാന്‍ (ഏറെക്കുറെ) മുഴുവനും അദ്ദേഹം നോല്‍ക്കാറുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങളൊഴികെ ശഅബാന്‍ അദ്ദേഹം നോമ്പെടുത്തിരുന്നു. (മുസ്‌ലിം: 1156)

قَالَ النَّوَوِيُّ رَحِمَهُ اللَّهُ: وَبَيَان أَنَّ قَوْلَهَا (كُلَّهُ) أَيْ: غَالِبَهُ

ഇമാം നവവി (റ)പറഞ്ഞു: ശഅബാൻ മുഴുവനായും എന്നു പറഞ്ഞാൽ ഭൂരിഭാഗവും എന്നാണുദ്ദേശം. (ശർഹു മുസ്ലിം:8/37)

ജനങ്ങൾ ഒരു നന്മയെ കുറിച്ച് അശ്രദ്ധയിലായിരിക്കെ ആ കാര്യം ചെയ്യുക എന്നത് നല്ല കാര്യമാണ്. മറ്റൊന്ന് മനുഷ്യരുടെ പ്രവർത്തനങ്ങൾ വർഷത്തിൽ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത് ശഅബാനിലാണ്. അത് എന്നാണെന്ന് നമുക്കറിയില്ല. പ്രവർത്തനങ്ങൾ ഉയർത്തപ്പെടുന്ന ദിനങ്ങളിൽ നോമ്പുകാരനാവുക എന്നതു നല്ല കാര്യമാണല്ലോ.

ഈ ഹദീസിനെ വിശദീകരിച്ച് പണ്ഡിതന്മാർ ഇപ്രകാരം പറഞ്ഞിട്ടുള്ളതായി കാണാം.

أن أعمال العباد تعرض على الله تعالى كل يوم ثم تعرض عليه أعمال الجمعة في كل اثنين وخميس ثم تعرض عليه أعمال السنة في شعبان فتعرض عرضا بعد عرض ولكل عرض حكمة….(حاشية السندي على النسائي )

“അടിമകളുടെ അമലുകൾ എല്ലാ ദിനത്തിലും അല്ലാഹുവിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. ആഴ്ചയിലേത് തിങ്കളും വ്യാഴവുമാണ്. വർഷത്തിലേത് ശഅബാനിലും! ഓരോന്നിനു ശേഷം ഓരോന്ന്. ഓരോന്നിനും ചില യുക്തികളുമുണ്ട്…. .”

ശഅബാന്‍ പൂര്‍ണമായി നോമ്പ് നോല്‍ക്കാമോ ?
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ، لَمْ يَكُنِ النَّبِيُّ صلى الله عليه وسلم يَصُومُ شَهْرًا أَكْثَرَ مِنْ شَعْبَانَ، فَإِنَّهُ كَانَ يَصُومُ شَعْبَانَ كُلَّهُ

ആഇശ (റ) യില്‍ നിന്നും നിവേദനം: അവര്‍ പറഞ്ഞു: ശഅബാൻ മാസത്തേക്കാൾ ധാരളമായി മറ്റൊരു മാസങ്ങളിലും നബി ﷺ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നില്ല. അവിടുന്ന് ശഅബാൻ മുഴുവനായും നോമ്പനുഷ്ഠിച്ചിരുന്നു. ( ബുഖാരി:1970)

عَنْ أُمِّ سَلَمَةَ رضي الله عنها قَالَتْ : مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ شَهْرَيْنِ مُتَتَابِعَيْنِ إِلا أَنَّهُ كَانَ يَصِلُ شَعْبَانَ بِرَمَضَانَ .

ഉമ്മു സലമയില്‍ (റ) നിന്നും നിവേദനം: അവര്‍ പറഞ്ഞു: നബി ﷺ റമളാനും ശഅബാനും പരസ്പരം ചേര്‍ത്ത് നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍, രണ്ട് മാസങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. (അഹ്മദ്: 26022 – അബൂദാവൂദ് : 2336 – നസാഇ: 2175)

أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَصُومُ مِنْ السَّنَةِ شَهْرًا تَامًّا إِلا شَعْبَانَ يَصِلُهُ بِرَمَضَانَ

നബി ﷺ ഒരു വര്‍ഷത്തില്‍ ഒരു മാസവും പൂര്‍ണമായി നോല്‍ക്കാറുണ്ടായിരുന്നില്ല. ശഅബാനല്ലാതെ. അതിനെ റമളാനുമായി ചേര്‍ത്ത് നോല്‍ക്കുമായിരുന്നു. (അബൂ ദാവൂദ് : 2048 – അല്‍ബാനി ഹദീസിനെ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു)

ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍ ശഅബാന്‍ മുഴുവനും നോമ്പ് എടുക്കാം എന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. മറ്റ് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് നബി ﷺ ചിലപ്പോള്‍ അത് ഭാഗികമായും ചിലപ്പോള്‍ അത് പൂര്‍ണമായും നോമ്പെടുത്തിരുന്നിരിക്കാം എന്നതാണ്. അവരുടെ അഭിപ്രായ പ്രകാരം ആയിശയുടെ (റ) ഹദീസില്‍ ‘ശഅബാന്‍ പൂര്‍ണമായി നോറ്റിരുന്നു, കുറച്ച് ദിവസമൊഴികെ’ എന്ന് പറഞ്ഞിട്ടുള്ളത് തന്നെയാണ് ഉമ്മു സലമയുടെ (റ) ഹദീസില്‍ ‘ശഅബാന്‍ മുഴുവനും നോറ്റിരുന്നു’ എന്നതുകൊണ്ട്‌ ഉദ്ദേശിച്ചിട്ടുള്ളത്. അഥവാ റമളാന്‍ കഴിഞ്ഞാല്‍ മറ്റേത് മാസങ്ങളെക്കാളും കൂടുതല്‍ ശഅബാനില്‍ നോറ്റിരുന്നു എന്ന അര്‍ത്ഥത്തില്‍ ശഅബാന്‍ ഏറെക്കുറെ മുഴുവനും നോറ്റിരുന്നു എന്ന൪ത്ഥം. ഇക്കാര്യം ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതാണ് കൂടുതല്‍ പ്രബലമായിട്ടുള്ളത്. മറ്റ് ചില തെളിവുകളും ഇതിനെ ബലപ്പെടുത്തുന്നുണ്ട്.

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا صَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَهْرًا كَامِلا قَطُّ غَيْرَ رَمَضَانَ

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി ﷺ റമളാന്‍ ഒഴികെ മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല. (ബുഖാരി – മുസ്ലിം)

അതുപോലെ ആഇശ (റ) യില്‍ നിന്നും വന്ന ഹദീസില്‍ ഇപ്രകാരം കാണാം:

وَلا صَامَ شَهْرًا كَامِلا غَيْرَ رَمَضَانَ .

ആഇശ (റ) പറഞ്ഞു: അദ്ദേഹം റമളാനല്ലാത്ത മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല. (മുസ്‌ലിം: 746)

ചുരുക്കത്തില്‍ ശഅബാന്‍ അധികദിവസവും നോമ്പ് എടുത്തു, എന്നാല്‍ മുഴുവനായും എടുത്തിട്ടില്ല എന്നതാണ് കൂടുതല്‍ പ്രബലമായിട്ടുള്ളത്.

കഴിഞ്ഞ റമദാനിൽ നഷ്ടപെട്ട നോമ്പുകൾ നോറ്റ് വീട്ടാൻ ബാക്കിയുള്ളവർ അക്കാര്യവും ഈ മാസത്തിൽ പ്രത്യേകം ശ്രദ്ധിക്കണം..

ആഇശ (റ) പറയുന്നു: റമളാനിലെ നോമ്പ് എനിക്ക് നോറ്റുവീട്ടാൻ ബാക്കിയുള്ളത് ശഅബാനിലാണ് നോറ്റ് വീട്ടാൻ എനിക്ക് കഴിഞ്ഞിരുന്നത്.
(ബുഖാരി : 1950)

എന്നാൽ ശഅബാൻ 15ന് മറ്റു ദിവസത്തേക്കാൾ കൂടുതൽ ശ്രേഷ്ഠതയുണ്ടെന്നുള്ളതിന് യാതൊരു തെളിവുമില്ല...
ശഅബാന്‍ മാസത്തില്‍ പൊതുവേ നോമ്പ് പിടിക്കലും ശഅബാന്‍ മാസത്തിന്‍റെ പൂരിഭാഗം ദിവസങ്ങളും നോമ്പെടുക്കലും നബി (സ) യുടെ സുന്നത്താണ് എന്ന് നേരത്തെ ഹദീസുകള്‍ ഉദ്ദരിച്ച് നാം വിശദീകരിച്ചല്ലോ. അതുപോലെ എല്ലാ ഹിജ്റ മാസങ്ങളിലെയും 13, 14, 15 ദിവസങ്ങള്‍ അയ്യാമുല്‍ ബീളിന്‍റെ ദിവസങ്ങള്‍ എന്ന നിലക്ക്   നോമ്പെടുക്കല്‍ സുന്നത്താണ് എന്നും നമുക്കറിയാം....അതുപോലെ ദാവൂദ് നബി (അ) യുടെ നോമ്പ് എന്ന് നബി (സ) പഠിപ്പിച്ച ഒന്നിടവിട്ട് നോമ്പെടുക്കുന്നതും സുന്നത്താണ്....ആ നിലക്കെല്ലാം ശഅബാന്‍ പതിനഞ്ചിന് ഒരാള്‍ നോമ്പെടുക്കുകയാണ് എങ്കില്‍ അത് നബി (സ) പഠിപ്പിച്ച പരിതിക്കുള്ളില്‍ വരുന്നതാണ്....എന്നാല്‍ അതല്ലാതെ ശഅബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായ നോമ്പുണ്ട് എന്ന് വാദിക്കുകയും, ബറാഅത്ത് നോമ്പ് എന്ന പേരില്‍ ആളുകളോട് ശഅബാന്‍ പതിനഞ്ച് നോമ്പെടുക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നത് യാതൊരു തെളിവുമില്ല.....


Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹