ഹൃദയത്തിലേക്കുള്ള യാത്ര
സൂറ യാസീൻ
ആമുഖം
“സൂറത്ത് യാസീൻ — എന്റെ ജീവിതത്തെ മാറ്റിയൊരു അനുഭവം”
തഫ്സീർ വായിക്കാൻ ഞാൻ തുടങ്ങുമ്പോൾ, എനിക്ക് ഏറ്റവും അധികംമനസ്സിലാക്കണമെന്ന ആഗ്രഹം തോന്നിയ സൂറത്ത് യാസീൻ ആയിരുന്നു.
എന്തുകൊണ്ടാണെന്ന് പറയാൻ എനിക്ക് തന്നെ ചിലപ്പോൾ വാക്കുകൾ കിട്ടാറില്ല.
ചെറുപ്പം മുതലേ വീട്ടിൽ, മസ്ജിദിൽ, ചുറ്റുപാടുകളിൽ എല്ലായിടത്തും ഞാൻ കേട്ടിരുന്നത്“യാസീൻ വായിക്കൂ, അതിന് വലിയ ബർകത് ഉണ്ടെന്ന്..
മയ്യത്തിനരികിൽ ഇരുന്ന് യാസീൻ പാരായണം ചെയ്യുന്നവരെയും കണ്ടിട്ടുണ്ട്.
രാത്രിയായാൽ ഉറങ്ങുന്നതിന് മുമ്പ് പലരും ഈ സൂറത്ത് വായിക്കുന്നത് ഒരു പതിവ് പോലെതോന്നിയിരുന്നു.
പക്ഷേ അതിന്റെ അർത്ഥം എന്താണ്? ഇത്രയും പ്രാധാന്യമുള്ളത് എന്തുകൊണ്ടാണ്?
ഈ ചോദ്യങ്ങളാണ് എനിക്ക് യാസീൻ കൂടുതൽ അറിയാനുള്ള ആകാംക്ഷ ജനിപ്പിച്ചത്.
വായിക്കാൻ തുടങ്ങി, രണ്ടോ മൂന്നോ തവണ പാരായണം ചെയ്തപ്പോൾ ഹൃദയത്തിൽ മാറ്റംഉണ്ടാകുന്നത് ഞാൻ അനുഭവിച്ചു.
തഫ്സീർ വായിച്ചപ്പോൾ, അതിലെ ഓരോ വചനവും നേരിട്ട് ഹൃദയത്തോട്സംസാരിക്കുന്നതുപോലെ തോന്നി.
“ഇഹലോകം വെറും താൽക്കാലികം മാത്രമാണ്, യഥാർത്ഥ ജീവിതം പരലോകത്തിലാണ്” എന്ന വചനങ്ങൾ വായിക്കുമ്പോൾ, ഞാൻ നേരത്തെ അവഗണിച്ചിരുന്ന പല കാര്യങ്ങളുംമനസ്സിലായി.
ദൈവദൂതന്മാരെ പരിഹസിച്ച ജനങ്ങളുടെ ദുരവസ്ഥയെപ്പറ്റി പറയുമ്പോൾ പേടി തോന്നി,
സ്വർഗ്ഗത്തെപ്പറ്റി പറയുമ്പോൾ മനസ്സിൽ സമാധാനവും പ്രതീക്ഷയും നിറഞ്ഞു.
യാസീൻ എന്നെ പഠിപ്പിച്ചത് ഏറ്റവും പ്രധാനമായൊരു കാര്യം തന്നെയാണ് .
എത്ര തെറ്റ് ചെയ്താലും, തൗബയോടെ അല്ലാഹുവിലേക്കു മടങ്ങിയാൽ അവൻപൊറുക്കുന്നവനാണ്.
അല്ലാഹു എത്ര കരുണയുള്ളവനാണെന്ന ബോധ്യം എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
ഞാൻ യാസീൻ വായിക്കുന്നത് എല്ലാവരും പതിവായി പാരായണം ചെയ്യുന്നതു കൊണ്ടല്ല...
അല്ലാഹുവിനോടുള്ള ബന്ധം പുതുക്കുന്ന ഒരു ആത്മീയ യാത്രയായി തന്നെയാണ്...
അല്ലാഹുവാണ് ഏറ്റവും വലിയവൻ എന്ന തിരിച്ചറിവ്,
ആയിരം വചനങ്ങളിലുമപ്പുറം ഹൃദയത്തിൽ ഉറച്ചിരിക്കുന്നു.
ഈ പുസ്തകം എഴുതുന്ന ഞാൻ ഒരു പണ്ഡിതയായല്ല, ഒരു സാധാരണ വീട്ടമ്മയായാണ്
യാസീൻ വായിച്ചു മനസ്സിലാക്കിയപ്പോൾ ഹൃദയം പറഞ്ഞതെല്ലാം ഇവിടെ പങ്കുവയ്ക്കാൻമാത്രം.
നിങ്ങളും ഈ സൂറത്ത് മനസ്സിലാക്കി വായിക്കുമ്പോൾ,
അത് നിങ്ങളുടെ ഹൃദയത്തിലേക്കും സമാധാനം കൊണ്ടെത്തിക്കട്ടെ എന്ന് മാത്രമാണ് എന്റെപ്രാർത്ഥന.
— shakeela aboobacer
🌹സൂറത്ത് യാസീന്റെ മഹത്വം;🌹
സൂറത്തുൽ യാസീൻ ഖുർആന്റെ ഹൃദയമായി വിശേഷിപ്പിക്കപ്പെടുന്നു. നബി ﷺ പറയുന്നത്പോലെ, “യാസീൻ ഖുർആന്റെ ഹൃദയമാണ്”. അതിന്റെ ഓരോ വചനവും ഹൃദയത്തോട്നേരിട്ട് സംസാരിക്കുന്നതുപോലെ ആണ്.
സൂറത്ത് യാസീൻ വായിക്കുമ്പോൾ ആദ്യമായി ഞാൻ ശ്രദ്ധിച്ചതു, അതിന്റെഅനുഗ്രഹകരമായ പാരായണം. വാക്കുകൾ ഹൃദയത്തിൽ പതിച്ചപ്പോഴാണ് എന്നാൽഅതിന്റെ ആഴമുള്ള അർത്ഥം മനസ്സിലാകാൻ ദീര്‍ഘമായ സമയമെടുത്തു.
നബി ﷺ യെ അനുസരിച്ചും ഹദീസുകളിലും സൂചിപ്പിച്ചിരുന്നത്, യാസീൻവായിക്കുന്നവർക്കും പ്രത്യേക പ്രതിഫലം ലഭിക്കുന്നു എന്നതാണ്.
എനിക്ക് മനസ്സിലായ ഏറ്റവും പ്രധാനപ്പെട്ട കാര്യം — ഇത് ഒരു പാരമ്പര്യമായപ്രതിഫലനവുമല്ല, ഹൃദയത്തിലേക്കുള്ള വഴി എന്നതാണ്.
യാസീൻ പഠിക്കുമ്പോൾ നമ്മുക്ക് ഒരു തിരിച്ചറിവ് ലഭിക്കുന്നു: ഇഹലോകംതാൽക്കാലികമാണ്, എന്നാൽ പരലോകം യഥാർത്ഥ ജീവിതമാണ്;
ദൈവദൂതന്മാരെ പരിഹസിക്കരുത്,
പാപം ചെയ്താലും തൗബ ചെയ്ത് മടങ്ങിയാൽ അല്ലാഹു കരുണ ചെയ്യുന്നു.
ഇവയാണ് യാസീന്റെ മഹത്വം, നമ്മെ നയിക്കുന്ന പാഠങ്ങൾ, മനസ്സിൽ പതിക്കുന്നസന്ദേശങ്ങൾ.
എന്നാൽ ഇതൊരു പഠനവ്യാപക പുസ്തകം അല്ല — ഇത് ഹൃദയത്തിൽ നിന്നും പുറപ്പെട്ടഅനുഭവങ്ങളുടെ പ്രതിഫലനം മാത്രമാണ്....
🌹മയ്യത്തിനരികിലെ ഖുർആൻ പാരായണം — യാസീൻപാരായണത്തിന്റെ അർത്ഥവും ഉദ്ദേശവും🌹
ചിലർ പറയുന്നത് പോലെ, മരണത്തിനു സമീപം ഒരാളുടെ അരികിൽ സൂറത്തുൽ യാസീൻപാരായണം ചെയ്യുന്നത്,
അദ്ദേഹത്തിന് ആശ്വാസവും കരുണയും ലഭിക്കാനുള്ള കാരണമാകുമെന്ന് വിശ്വസിക്കുന്നു.
ഇത് അനുകൂലിച്ച് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്;
അവരുടെ അഭിപ്രായത്തിൽ, ഖുർആന്റെ പാരായണം മരിക്കാനിരിക്കുന്നവന്ആത്മശാന്തിയും, അല്ലാഹുവിലേക്കുള്ള തിരിച്ചുവരവിന്റെ ഓർമ്മയും നൽകുന്നു.
അതേസമയം, മറ്റുചില പണ്ഡിതന്മാർ പറയുന്നു —
നബി ﷺയുടെയും സഹാബികളുടെയും ജീവിതത്തിൽ,
മരിച്ചശേഷം മയ്യത്തിനരികിൽ നിന്ന് ഖുർആൻ പാരായണം നടത്തുന്നത് പതിവായിരുന്നില്ല.
അതിനാൽ അതിനെ ഒരു ശരീഅത്ത് ആചാരമായി കാണരുത്.
ഇബ്നു കസീർ (റ ഹ്) പറയുന്നത്
ഇബ്നു കസീർ തന്റെ തഫ്സീർ അൽ-ഖുർആൻ അൽ-അസീം എന്ന ഗ്രന്ഥത്തിൽവിശദീകരിക്കുന്നു —
സൂറത്തുൽ യാസീൻ ഖുർആന്റെ ഹൃദയമാണെന്ന് ഹദീസുകളിൽ പറയുന്നുണ്ടെങ്കിലും,
അതിനെ മയ്യത്തിനരികിൽ വായിക്കണം എന്ന് ഖുർആനിൽ വ്യക്തമായ നിർദ്ദേശമില്ല.
എന്നാൽ മരിക്കാനിരിക്കുന്ന വ്യക്തിക്ക് പാരായണം കേൾക്കുന്നത് അല്ലാഹുവിന്റെകരുണയെ ഓർമ്മിപ്പിക്കുന്നതും,
തൗബയുടെ അവസരം കണ്ടെത്തുന്നതിന് സഹായിക്കുന്നതുമാകാമെന്ന് അദ്ദേഹംപറയുന്നു.
മരിച്ചശേഷം വായിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സൂക്ഷ്മമായി അഭിപ്രായപ്പെടുന്നു:
"മരിച്ചവന് ഖുർആൻ പാരായണത്തിന്റെ പ്രതിഫലം ലഭിക്കുന്നതിൽ വ്യക്തമായ തെളിവ്ഇല്ല,
എന്നാൽ അല്ലാഹു ആഗ്രഹിച്ചാൽ അവൻ അതിൽ നിന്ന് പ്രയോജനപ്പെടാം."
— (Tafsir Ibn Kathir – Surah Yasin)
📘 അബുല അഅ്ല മൗദൂദി (Abul A’la Maududi) പറയുന്നത്
മൗദൂദി തന്റെ “തഫ്ഹീമുൽ ഖുർആൻ”-ൽ ഈ വിഷയം വളരെ തത്വചിന്താപരമായിവിശദീകരിക്കുന്നു.
അദ്ദേഹം പറയുന്നു —
ഖുർആന്റെ പാരായണം, അതിന്റെ അർത്ഥം മനസ്സിലാക്കിക്കൊണ്ടായാൽ മാത്രമേ
അതിന്റെ യഥാർത്ഥ ഫലവും ആത്മീയ ശക്തിയും ലഭ്യമാകൂ.
അതുകൊണ്ട് മരിച്ചശേഷം ആളുകൾ വായിക്കുന്ന പാരായണം,
“ആരോചനയില്ലാതെ വായിക്കുന്ന ശബ്ദമാത്രമായാൽ, അതിൽ ആത്മീയ പ്രയോജനംകുറവായിരിക്കും.”
മൗദൂദി (റ ഹ് )പറയുന്നത് —
മരിക്കാനിരിക്കുന്ന ഒരാൾക്കായി ഖുർആൻ വായിക്കുമ്പോൾ,
അത് അവനെ തൗബയിലേക്കും അല്ലാഹുവിലേക്കുള്ള തിരിച്ചുവരവിലേക്കും പ്രേരിപ്പിക്കാം.
അതാണ് യാസീൻ പാരായണത്തിന്റെ യഥാർത്ഥ ആത്മാർത്ഥ ലക്ഷ്യം.
📜 അമാനി മൗലവി (Amani Maulavi) പറയുന്നത്
അമാനി മൗലവി തന്റെ തഫ്സീർ റഹ്മത്തുൽ ഖുർആൻ-ലും യാസീൻ പാരായണത്തിന്റെആചാരരീതിയെക്കുറിച്ച് അഭിപ്രായപ്പെടുന്നു:
അദ്ദേഹം പറയുന്നു —
ഖുർആൻ പാരായണം ചെയ്യുന്നിടത്ത് മലക്കുകളുടെ സാന്നിധ്യം ഉറപ്പായുണ്ട്.
അതുകൊണ്ട് രോഗാവസ്ഥയിൽ കിടക്കുന്ന ഒരാളുടെ അരികിൽ ഖുർആൻ പാരായണംനടത്തുന്നത് ആത്മശാന്തിക്ക് കാരണമാകും.”
എന്നാൽ അദ്ദേഹം കൂടി ചൂണ്ടിക്കാണിക്കുന്നു —
“മരിച്ചശേഷം മയ്യത്തിനരികിൽ പാരായണം നടത്തുന്നത് മതാചാരമെന്ന നിലയിൽകാണുന്നത് ശരിയല്ല.
അത് ഉച്ചത്തിലുള്ള ശബ്ദത്തിനും അനാവശ്യ സംഭാഷണങ്ങൾക്കും പകരം ഒരു ധ്യാനാത്മകഅന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മാത്രമേ ഉദ്ദേശിക്കാവൂ.”
💕എന്റെ വ്യക്തിപരമായ ചിന്ത :💕
എനിക്ക് തോന്നുന്നത് —
യാസീൻ മാത്രമല്ല, മുഴുവൻ ഖുർആനുമാണ് ആശ്വാസം നൽകുന്നത്.
രോഗാവസ്ഥയിൽ കിടക്കുന്ന ഒരാളുടെ അരികിൽ ഖുർആൻ പാരായണം നടക്കുമ്പോൾ,
അദ്ദേഹത്തിന്റെ മനസ്സിൽ ഇതുവരെ ചെയ്തുപോയ ശരിയും തെറ്റും ഓർമ്മയായി വരും.
അത് അദ്ദേഹത്തെ തൗബ ചെയ്യാൻ പ്രേരിപ്പിക്കും, ഇനി ഖുർആൻ പാരായണം ചെയ്യുമ്പോൾഅത് കേൾക്കുന്ന വ്യക്തിക്ക് അതിന്റെ അർത്ഥം മനസ്സിലായില്ല എങ്കിൽ കൂടിയുംശ്രദ്ധയോടെ കേട്ടിരുന്നാൽ ഖുർആനിലെ ഓരോവാക്കും ഹൃദയത്തിൽ പതിച്ചു കഴിഞ്ഞാൽഹൃദയം വിറയൽ കൊള്ളും മനസ്സ് തൗബ ചെയ്യണമെന്നുള്ള ചിന്ത കടന്നുവരും അതാണ്ഖുർആനിന്റെ ആയത്തുകളുടെ ശക്തി...
പക്ഷേ മയ്യത്തിന്റെ അരികിൽ, അവൻ കേൾക്കില്ലാത്ത അവസ്ഥയിൽ പാരായണംനടക്കുമ്പോൾ,
അത് അദ്ദേഹത്തിന് തൗബയുടെ അവസരം നൽകില്ല.....
അല്ലാഹു ആലം — കേൾക്കാമോ ഇല്ലയോ, അതു നമുക്കറിയില്ല.
അത് കൊണ്ട് തന്നെ ആ പാരായണം,
മയ്യത്തിനല്ല — അവിടെ കൂടിയിരിക്കുന്ന ജീവനുള്ളവർക്ക് ഓർമ്മപ്പെടുത്തലായിരിക്കണം....
മയ്യത്തിനരികിൽ കൂടിനിന്ന് സംസാരിക്കാതിരിക്കാൻ വേണ്ടിയാണ് പഴമക്കാർഇങ്ങനെയൊരു സമ്പ്രദായം വെച്ചത് എന്ന് തോന്നുന്നു...
പക്ഷേ, അവിടെ ആളുകൾ പാരായണം നടക്കുമ്പോഴും അതിൽ ശ്രദ്ധ കാണിക്കാതെ
മറ്റു കാര്യങ്ങൾ സംസാരിക്കുകയാണ്. ഖുർആൻ പാരായണം ആരും തന്നെശ്രദ്ധിക്കാറുമില്ല... ഒരുതരത്തിൽ അത് തെറ്റ് തന്നെയാണ് അവിടെ ചെയ്യുന്നത്... കാരണംഅല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട് ഖുർആൻ പാരായണം കേൾക്കുമ്പോൾ നിങ്ങൾശ്രദ്ധയോടുകൂടി കേട്ടിരിക്കണമെന്ന്...സൂറത്തുൽ (അഅ്‌റാഫ് 7:204). മയ്യത്തിനരികിൽഖുർആൻ പാരായണം ചെയ്യുന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ഏതു സൂറത്താണ്പാരായണം ചെയ്ത് ചെയ്യുന്നതെന്നു ഏത് ആയത്താണ് ഓതുന്നതെന്ന് ആരെങ്കിലുംശ്രദ്ധിച്ചിട്ടുണ്ടോ...? അല്ലാഹു അഹ്‌ലം
▪️വചനങ്ങളിലൂടെ എന്റെ യാത്ര (തഫ്സീറോടുകൂടി)▪️
ഖുർആന്റെ ഓരോ വചനവും ജീവിതത്തിന്റെ വഴിത്തിരിവുകളിൽ വെളിച്ചം പകരുന്ന ഒരുവിളക്കാണ്.
സൂറത്ത് യാസീൻ പാരായണം ചെയ്യുമ്പോൾ, ഓരോ ആയത്തും എന്റെ ഹൃദയത്തെസ്പർശിച്ചു — ചിലത് കണ്ണുനീരായി മാറി, ചിലത് ആത്മവിചാരമായി.
അവയുടെ അർത്ഥം മനസ്സിലാക്കുമ്പോൾ ഞാൻ തിരിച്ചറിഞ്ഞത് — ഖുർആൻ വെറുംവായനയ്ക്കുള്ള ഗ്രന്ഥമല്ല,
അതൊരു ജീവിതപാഠമാണ്, മരണസമയത്തും അതിനുശേഷവും വഴികാട്ടുന്ന പ്രകാശംകൂടിയാണ്.....
ഇനി നമുക്ക് സൂറത്തിലേക്ക് കടക്കാം...
▪️സൂറത്ത് യാസീന്റെ പരിചയം▪️
വിശുദ്ധ ഖുർആനിലെ 36-മത്തെ അധ്യായമാണ് സൂറത്ത് യാസീൻ.
മൊത്തം 83 ആയത്തുകളുള്ള ഈ സൂറത്ത് മക്കയിലാണ് അവതരിച്ചത്.
അവതരണക്രമത്തിൽ നോക്കുമ്പോൾ ഇത് 41-ാമത്തെ സൂറത്താണ്.
ഇതിനെ അഞ്ച് ഖണ്ഡികകളായി പണ്ഡിതന്മാർ വിഭജിച്ചിരിക്കുന്നു —
ഓരോ ഖണ്ഡികയും യാസീന്റെ വ്യത്യസ്ത സന്ദേശങ്ങളെ പ്രതിഫലിപ്പിക്കുന്നു:
1️⃣ നബിയുടെ ദൗത്യം,
2️⃣ നഗരവാസികളുടെ കഥ,
3️⃣ പ്രകൃതിയിലെ അല്ലാഹുവിന്റെ അടയാളങ്ങൾ,
4️⃣ മരണാനന്തരജീവിതത്തിന്റെ സത്യാവസ്ഥ,
5️⃣ വിശ്വാസികൾക്കും നിഷേധികൾക്കും ലഭിക്കാവുന്ന അന്ത്യം.
“യാസീൻ’ എന്ന നാമത്തിന്റെ അർത്ഥം
ഈ സൂറത്തിന് നാമം ലഭിച്ചത് അതിന്റെ ആദ്യ വചനത്തിലെ രണ്ടു അക്ഷരങ്ങൾകൊണ്ടാണ് — "يٰسٓ" (യാ-സീൻ).
ഇവയെ ഹുരൂഫ് മുഗത്തഅത്ത് (തുടർച്ചയില്ലാത്ത അക്ഷരങ്ങൾ) എന്ന് പറയുന്നു.
ഖുർആനിലെ പല സൂറത്തുകൾക്കും തുടക്കത്തിൽ ഇതുപോലുള്ള അക്ഷരങ്ങൾ കാണാം(ഉദാ: അൽഫ് ലാം മീം, കാഫ്, നൂൻ തുടങ്ങിയവ).
ഇബ്നു അബ്ബാസ് (റ), ഇക്രിമ (റ), ഹസൻ ബസ്റി (റ), സുഫ്യാൻ (റ) മുതലായപണ്ഡിതന്മാരിൽ നിന്നുള്ള പരാമർശപ്രകാരം:
“യാസീൻ” എന്നത് “യാ ഇൻസാൻ (ഹേ, മനുഷ്യാ)” എന്ന അർത്ഥത്തിലാണ്.
അത് അർത്ഥമാക്കുന്നത് —
ഖുർആൻ നേരിട്ട് മനുഷ്യന്റെ ഹൃദയത്തോടാണ് സംസാരിക്കുന്നത്.
അല്ലാഹു മനുഷ്യനോടു തന്നെ അഭിമുഖമായി ഈ വചനങ്ങൾ വിളിച്ചുപറയുന്നു.
ഇബ്നു കസീർ (റഹ്) പറയുന്നത്:
യാസീൻ എന്നത് നബിയേ ﷺ അഭിസംബോധന ചെയ്താണ്.
അതായത്, ‘ഹേ, മനുഷ്യരിൽ ഏറ്റവും ഉന്നതനായവനേ’, ‘ഹേ, ദൗത്യവുമായിഅയക്കപ്പെട്ടവനേ’ എന്ന രീതിയിലാണ് ഈ വിളി.”
മൗദൂദി (റഹ്) തന്റെ തഫ്ഹീമുൽ ഖുർആനിൽ കുറിക്കുന്നു:
“യാസീൻ മനുഷ്യരോട് നേരിട്ട് ഹൃദയത്തിലേക്ക് കടക്കാനാണ് ആരംഭിക്കുന്നത്.
അതിന്റെ ആദ്യവചനങ്ങൾ തന്നെ മനുഷ്യനെ ആലോചനയിലേക്കു ക്ഷണിക്കുന്നു —
‘നിന്റെ ജീവിതം എന്തിനാണ്? നിന്റെ അന്ത്യം എവിടെയാണ്?’”
അമാനി മൗലവി (റ ഹ് )എഴുതുന്നത്:
യാസീൻ എന്ന വിളി മനുഷ്യന്റെ ആത്മാവിനെ ഉണർത്താനുള്ള അല്ലാഹുവിന്റെശബ്ദമാണ്.
ആ വിളി കേൾക്കുന്ന ഹൃദയം അനാസക്തമാകരുത് —
കാരണം അത് അല്ലാഹുവിന്റെ നേരിട്ടുള്ള വിളിയാണ്.”
“യാസീൻ” എന്ന ആമുഖം,
മനുഷ്യനോടുള്ള ദൈവിക സ്നേഹത്തിൻറെ വിളിയാണ്.
ഖുർആൻ മുഴുവൻ തന്നെ മനുഷ്യനെ ഉണർത്താനും,
മരണംമുമ്പ് ആത്മാവിനെ തിരിച്ചറിയാനും,
അല്ലാഹുവിലേക്കുള്ള വഴികാട്ടിയായിത്തീരാനുമാണ്.
🌹 സൂറത്ത് യാസീന്റെ അവതരണ പശ്ചാത്തലം🌹
സൂറത്ത് യാസീൻ (Surah Yaseen) മക്കയിൽ അവതരിച്ച സൂറത്താണ്.
അതായത് — ഇസ്ലാമിന്റെ ആദ്യകാലഘട്ടത്തിൽ, മക്കയിലെ ജനങ്ങൾ നബി ﷺയുടെദൗത്യത്തെ നിഷേധിച്ചുകൊണ്ടിരുന്ന സമയത്താണ് ഇത് അവതരിച്ചത്.
അന്നത്തെ അവസ്ഥയിൽ,
മക്കക്കാരിൽ പലരും മരണം കഴിഞ്ഞ് ജീവൻ വീണ്ടെടുക്കൽ (ബഅ്ത്) എന്ന ആശയംപരിഹസിച്ചുകൊണ്ടിരുന്നു.
അവർ ചോദിക്കുമായിരുന്നു:
“മണ്ണായി ചേർന്നുപോയ അസ്ഥികളെ ആരാണ് വീണ്ടും ജീവിപ്പിക്കുക?”
(യാസീൻ 36:78)
ഇതാണ് ഈ സൂറത്തിന്റെ മുഖ്യ പശ്ചാത്തലം —
മരണാന്തരജീവിതത്തിൽ വിശ്വാസം ഇല്ലാതായിരുന്ന സമൂഹത്തിന്, അല്ലാഹു അതിന്റെയാഥാർത്ഥ്യം ഓർമ്മിപ്പിച്ചിരിക്കുന്നു....
🌿 പ്രധാനമായ സന്ദേശം
നബിയ്ക്ക് (ﷺ) ആശ്വാസം നൽകുക:
ജനങ്ങൾ നിഷേധിക്കുമ്പോഴും, പ്രവാചകന്റെ ദൗത്യം ശരിയായ പാതയിലാണെന്ന്ഉറപ്പുനൽകാൻ ഈ സൂറത്ത് അവതരിച്ചു.
മക്കയിലെ അന്ധവിശ്വാസികൾക്ക് മുന്നറിയിപ്പ്:
അല്ലാഹു മുൻകാല പ്രവാചകരുടെ കഥകൾ (ഉദാ. അസ്‌ഹാബുൽ ഖരിയ — നഗരവാസികളുടെ കഥ) വഴി കാണിച്ചു —
“അല്ലാഹുവിന്റെ സന്ദേശം നിരസിച്ചവർ എങ്ങനെ നശിച്ചുവെന്നു.”
മരണാന്തരജീവിതത്തിന്റെ തെളിവുകൾ:
ഭൂമിയുടെ പുനർജീവനം, വിളവെടുപ്പ്, രാത്രി–പകൽ വ്യത്യാസം, ചന്ദ്രനും സൂര്യനും —
ഇവയെല്ലാം തന്നെ പുനർജന്മത്തിന്റെ യാഥാർത്ഥ്യത്തിന്റെ അടയാളങ്ങളാണ് എന്ന്ഖുർആൻ തെളിവായി കാണിക്കുന്നു.
▪️ഖുർആൻ തന്നെ ദൈവികമാണെന്ന് പ്രഖ്യാപനം:▪️
“യാസീൻ. ഖുർആനിലായിത്തന്നെയാണ് ഈ സത്യപ്രകാശം” —
ഇതിലൂടെ അല്ലാഹു ഖുർആന്റെ മഹത്വം പ്രഖ്യാപിക്കുന്നു, അതിനാലാണ് ഇതിനെഖുർആന്റെ ഹൃദയം (قلب القرآن) എന്ന് ഹദീസിൽ വിളിക്കുന്നത്.
സൂറത്ത് യാസീൻ അവതരിച്ചത് മരണാനന്തരജീവിതം നിഷേധിച്ചവർക്കായി,
പ്രവാചകന്റെ ദൗത്യം ശരിവെക്കാനും,
ഖുർആന്റെ സത്യസന്ദേശം മനുഷ്യരുടെ ഹൃദയത്തിലേക്ക് എത്തിക്കാനുമാണ്...
▪️ഖുർആൻ: ജ്ഞാനസമ്പന്നമായ പ്രമാണവും അല്ലാഹുവിന്റെസത്യവാചകവും;
തത്വസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെയാണ സത്യം;(36/2)
ഈ വചനത്തിൽ അല്ലാഹു ഖുർആനിൽ തന്നെയാണ് സത്യം ചെയ്യുന്നത്.
ഇത് തന്നെ അതിന്റെ മഹത്വം വ്യക്തമാക്കുന്നു.
അല്ലാഹു ഒരു കാര്യത്തിൽ സത്യം ചെയ്യുമ്പോൾ അതു മനുഷ്യൻ ശ്രദ്ധിക്കേണ്ടതായകാര്യമാണ് എന്നതിൽ സംശയമില്ല.
എന്താണ് 'ഹകീം' (الحَكِيم)?
ഈ വചനത്തിൽ ഖുർആനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദം 'ഹകീം' എന്നാണ്. ഇതിന്പ്രധാനമായും രണ്ട് അർത്ഥങ്ങളുണ്ട്:
1 ജ്ഞാനസമ്പന്നം: കാലാതീതമായ തത്വചിന്തകളും ശാസ്ത്രീയ സത്യങ്ങളുംഉൾക്കൊള്ളുന്നത്.
2.സുശക്തം: യാതൊരു മാറ്റത്തിനോ തിരുത്തലിനോ വിധേയമല്ലാത്ത വിധം ഭദ്രമായിസംവിധാനിക്കപ്പെട്ടത്.
3. ഹദീസുകളിൽ നിന്നുള്ള തെളിവുകൾ
ഖുർആന്റെ മഹത്വത്തെക്കുറിച്ച് പ്രവാചകൻ മുഹമ്മദ് നബി (സ) ഇപ്രകാരംഅരുളിച്ചെയ്തിട്ടുണ്ട്:
▪️ഉത്തമമായ ഗ്രന്ഥം: "നിങ്ങളിൽ ഉത്തമൻ ഖുർആൻ പഠിക്കുകയും അത് മറ്റുള്ളവർക്ക്പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നവനാണ്." (സ്വഹീഹുൽ ബുഖാരി).
▪️ഖുർആന്റെ ശുപാർശ: "നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. കാരണംഅന്ത്യദിനത്തിൽ അത് അതിന്റെ ആളുകൾക്ക് വേണ്ടി ശുപാർശകനായി വരുന്നതാണ്." (സ്വഹീഹ് മുസ്ലിം).
4. ഖുർആൻ മനുഷ്യജീവിതത്തിൽ
ഖുർആൻ കേവലം ഒരു വായനാപുസ്തകമല്ല, മറിച്ച് അത് മനുഷ്യജീവിതത്തിന്റെ സമഗ്രമായവഴികാട്ടിയാണ്.
▪️ആത്മീയത: മനുഷ്യനെ സ്രഷ്ടാവുമായി ബന്ധിപ്പിക്കുന്നു.
▪️നീതി: വ്യക്തിജീവിതത്തിലും ഭരണത്തിലും പാലിക്കേണ്ട നീതിയെക്കുറിച്ച്വ്യക്തമാക്കുന്നു.
• സാമൂഹികം: കുടുംബം, അയൽപക്കം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ കൃത്യമായമാർഗനിർദ്ദേശം നൽകുന്നു.
എന്റെ ചിന്ത:
എനിക്ക് തോന്നുന്നത് —
അല്ലാഹു വിശുദ്ധ ഖുർആനിൽ പലയിടത്തും പലതുകൊണ്ടും സത്യം ചെയ്തിട്ടുണ്ട്..
സൂറത് അൽ-ഫജർ (89:1-5) അഞ്ച് കാര്യങ്ങളെ കൊണ്ട് സത്യം ചെയ്യുന്നുണ്ട് പ്രഭാതം, പത്ത് രാത്രികൾ,ഇരട്ടയും ഒറ്റയും –അഥവാ ഇണയുള്ളതും, ഇണയില്ലാത്തതും,അഞ്ചാമത്തെസത്യം ചരിക്കുന്ന അവസരത്തില്‍ രാത്രിയെക്കൊണ്ടാണ്....
സൂറത്തുൽ ബലദിൽ (90:1)
കഅബയെ കൊണ്ട് സത്യവാഗ്ദാനം...
സൂറത് അൽ-ഷം്‌സ് (91:1-10)
മനുഷ്യനും ശരീരവും എന്നിവ കൊണ്ട് സത്യം.... ഇതുപോലെയുള്ള സത്യങ്ങൾ ഇനിയുംകാണാം... പക്ഷേ
ഇവിടെ അല്ലാഹു ഖുർആനിൽ സത്യം ചെയ്യുന്നത് നമുക്കൊരു ഓർമ്മപ്പെടുത്തലാണ്:
നമ്മൾ ദിവസേന പാരായണം ചെയ്യുന്ന ഈ വചനങ്ങൾ വെറും വായനയല്ല,
അത് നമ്മുടെ ജീവിതത്തിനുള്ള മാർഗ്ഗരേഖയാണ്.
അല്ലാഹു സത്യം ചെയ്ത ഖുർആൻ നമ്മുടെ ഹൃദയത്തിലേക്ക് കടന്നാൽ,
മാറ്റം നിശ്ചയം സംഭവിക്കും — ചിന്തയിലും, പെരുമാറ്റത്തിലും, ജീവിത ദിശയിലും.
അതുകൊണ്ടാണ് യാസീൻ പാരായണം ചെയ്യുമ്പോൾ ആത്മാവ് വിറയൽ കൊള്ളുന്നത്...
ആ ശബ്ദം ആകാശത്തേക്ക് ഉയരുന്നില്ല, അത് ഹൃദയത്തിന്റെ ആഴത്തേക്കാണ്കടക്കുന്നത്.....
ഹകീം എന്നത് അല്ലാഹുവിന്റെ ഒരു നാമമാണ്, അതിന്റെ അർത്ഥം “സർവജ്ഞൻ, പരമബുദ്ധിമാനായവൻ, നീതിപൂർണ്ണമായി എല്ലാം നടത്തുന്നത്” എന്നതാണ്.
അല്ലാഹു നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും സമ്പൂർണ്ണ ബോധത്തോടെതീരുമാനിക്കുന്നു. ചിലപ്പോള്‍ നമ്മൾ സംഭവങ്ങളെ മനസ്സിലാക്കാനാകാതെ പറ്റിയിടും, പക്ഷേഹകീം അല്ലാഹു എല്ലാം ഒരു നീതിമാനായ പദ്ധതിയോടാണ് നടത്തുന്നത്.
സൂരത് അൽ-ബഖറ (2:26)
അല്ലാഹു സത്യം പറയുന്നതും, നീതിപൂർണ്ണമായതും ആണ്; ചിലപ്പോൾ മനുഷ്യൻ അതിനെതിരിച്ചറിയാൻ കഴിയാത്തിടത്തും.”
നമ്മൾ ജീവിതത്തിലെ പരീക്ഷണങ്ങൾ, സന്തോഷങ്ങളും ദു:ഖങ്ങളും കാണുമ്പോൾ, ഹകീംഅല്ലാഹുവിന്റെ അറിവും ന്യായവും ഓർമ്മിക്കുക. എല്ലാം ന്യായപരമായും ഉചിതമായുംനടക്കുന്നു, നമ്മൾ എല്ലായ്പ്പോഴും അതിനെ വിശ്വാസത്തോടെ സ്വീകരിക്കണം.
ഹകീം അല്ലാഹു നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പൂർണ്ണ ബോധത്തോടെനിയന്ത്രിക്കുന്നു. വിശ്വാസമില്ലാതെ ആശങ്കപ്പെടാതിരിക്കുക; എല്ലാം ഒരു ദൈവിക നീതിയുടെഭാഗമാണ്.
അർത്ഥം ചുരുക്കി പറഞ്ഞാൽ:
“ഖുർആൻ ഹകീം” — അതായത്, ജ്ഞാനത്തിന്റെ ഉറവിടവും, ഹൃദയത്തിനുള്ളചികിത്സയും.
മനുഷ്യൻ അതിനെ മനസ്സിലാക്കി നടപ്പിലാക്കിയാൽ മാത്രമേ അതിന്റെ യഥാർത്ഥ സത്യവുംഫലവും ലഭിക്കൂ.
▪️പ്രവാചകത്വത്തിന്റെ ദിവ്യസാക്ഷ്യം
പ്രവാചകൻ മുഹമ്മദ് നബി ﷺ-യുടെ ദൗത്യത്തിന്മേലുള്ള അല്ലാഹുവിന്റെ അനിഷേധ്യമായപ്രഖ്യാപനമാണ്.
إِنَّكَ لَمِنَ الْمُرْسَلِينَ
തീർച്ചയായും നീ ദൈവദൂതന്മാരിൽ പെട്ടവൻ തന്നെയാണ്." (36:3)
1. സംശയങ്ങൾക്കതീതമായ പ്രഖ്യാപനം
മക്കയിലെ നിഷേധികൾ നബി ﷺ-യെ 'കവി' എന്നും 'മാന്ത്രികൻ' എന്നും വിളിച്ച്ആക്ഷേപിക്കുകയും അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ പരിഹസിക്കുകയും ചെയ്ത ഒരുകാലഘട്ടത്തിലാണ് ഈ വചനം അവതരിക്കുന്നത്. അറബി വ്യാകരണത്തിലെ ഏറ്റവുംശക്തമായ ഊന്നലുകൾ (Emphasis) നൽകിക്കൊണ്ടാണ് അല്ലാഹു ഇത് പറയുന്നത്.
ഇന്ന' (إِنَّ): തീർച്ചയായും എന്ന ദൃഢബോധ്യം നൽകുന്നു.
'ലാ' (لَ): ഈ വചനത്തിലെ പ്രയോഗം സംശയത്തിന്റെ നിഴൽ പോലും ബാക്കി വെക്കാത്തവിധം സത്യത്തെ ഉറപ്പിക്കുന്നു.
2. പ്രവാചക പരമ്പരയുടെ തുടർച്ച
ഈ വചനത്തിലൂടെ അല്ലാഹു ലോകത്തോട് വിളിച്ചുപറയുന്നത് മുഹമ്മദ് നബി ﷺ ഒരുപുത്തൻ വാദഗതിക്കാരനല്ല എന്നാണ്. മറിച്ച്, നൂഹ് (അ), ഇബ്രാഹിം (അ), മൂസ (അ), ഈസ (അ) തുടങ്ങിയ ആയിരക്കണക്കിന് പ്രവാചകന്മാർ കടന്നുപോയ അതേ പാതയിലൂടെനിയോഗിക്കപ്പെട്ട ദൂതനാണ് അദ്ദേഹം.
“പറയുക: ഞാൻ ദൂതന്മാരിൽ ഒരു പുതുമക്കാരനൊന്നുമല്ല..." (സൂറ അൽ-അഹ്ഖാഫ്: 9)
3. ഹൃദയത്തിന് കരുത്തേകുന്ന വാക്കുകൾ:
ശത്രുക്കളുടെ പരിഹാസത്താൽ പ്രവാചകന്റെ ഹൃദയം വേദനിക്കുമ്പോൾ, അല്ലാഹു നേരിട്ട്നൽകുന്ന സാന്ത്വനമാണിത്. "അവർ എന്തുതന്നെ പറഞ്ഞാലും നീ എന്റെ ദൂതനാണ്" എന്നഈ സാക്ഷ്യപ്പെടുത്തൽ വിശ്വാസികളുടെ ഹൃദയത്തിന് എന്നും ആവേശം നൽകുന്നതാണ്.
പ്രവാചകത്വത്തിന്റെ ഈ സത്യത്തെ നബി ﷺ തന്നെ പലതവണ വിശദീകരിച്ചിട്ടുണ്ട്:
▪️അന്ത്യദൂതൻ: "ഞാൻ ദൂതന്മാരുടെ മുദ്രയാണ്; എന്നെക്കൊണ്ട് ആ പരമ്പര സമാപിച്ചു." (സ്വഹീഹ് മുസ്ലിം).
▪️വ്യക്തമായ മറുപടി: താൻ ദൈവത്തിന്റെ ദൂതനാണോ എന്ന് ചോദിച്ചവരോട് "അതെ, ഞാൻ അല്ലാഹുവിന്റെ ദൂതനാണ്" എന്ന് നബി ( ﷺ)അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു.
▪️ലക്ഷ്യബോധമുള്ള ജീവിതം (വചനം 4-ലേക്കുള്ള സൂചന)
ദൂതനാണെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അല്ലാഹു പറയുന്നത്: "നേരായ
പാതയിലാകുന്നു നീ" (36:4) എന്നാണ്. അതായത്, നബി ﷺ സഞ്ചരിക്കുന്ന പാത തെറ്റാൻസാധ്യതയില്ലാത്തതും, ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിക്കുന്നതുമായ 'സിറാത്തുൽമുസ്തഖീം' ആണ്.
യാസീൻ 36:3 എന്ന വചനം വെറുമൊരു വാചകമല്ല; അത് സത്യവും അസത്യവുംതമ്മിലുള്ള വേർതിരിവാണ്. നിഷേധികളുടെ ആരോപണങ്ങളെ തകർക്കുകയുംവിശ്വാസികൾക്ക് തങ്ങളുടെ നേതാവിനെക്കുറിച്ച് അഭിമാനം നൽകുകയും ചെയ്യുന്നദിവ്യമായ സർട്ടിഫിക്കറ്റാണത്.
എന്റെ ചിന്ത:
എനിക്ക് തോന്നുന്നത് —
ഈ വചനത്തിലൂടെ നബി ﷺ-നെ ദൈവദൗത്യമുള്ളവനെന്ന നിലയിൽ മനസ്സിലാക്കുകഅനിവാര്യമാണ്.
പ്രവാചന്റെ ﷺസന്ദേശം മനുഷ്യരുടെ ഹൃദയത്തിലേക്ക് കടക്കാൻ വേണ്ടി തന്നെയാണ് —
അതിൽ വിശ്വാസവും, അനുസരണയും, ആത്മാവിന്റെ ഉണർവും ഉണ്ടാകണം.
നമ്മൾ ഇന്ന് പാരായണം ചെയ്യുമ്പോഴും,
ഈ വചനത്തിൽ പറയുന്ന സത്യം നബി ﷺ ദൈവത്തിന്റെ ദൗത്യമേറി അയച്ചവനാണ് —
നമ്മുടെ ഹൃദയത്തിൽ ഉറപ്പു നേടാൻ സഹായിക്കുന്നു.....
അധ്യായം: സിറാത്തുൽ മുസ്തഖീം - ലക്ഷ്യബോധമുള്ള പാത;
യാസീൻ 36 : 4
عَلَىٰ صِرَاطٍ مُّسْتَقِيمٍ
“(നീ) ഒരു നേരായ പാതയിലാണ്.”
ഈ ആയത്ത്, മുൻവരിയായ “നീ ദൈവദൂതന്മാരിൽ പെട്ടവൻ തന്നെയാണ്” എന്നപ്രഖ്യാപനത്തിന്റെ തുടർച്ചയാണ്.
അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നത്:
നബി മുഹമ്മദ് ﷺ-ന്റെ ദൗത്യം
അദ്ദേഹം നടന്നു പോകുന്ന മാർഗം
അദ്ദേഹത്തിന്റെ സന്ദേശം
ഇവയെല്ലാം “സിറാത്ത് മുഷ്തഖീം” — നേരായ, തെറ്റില്ലാത്ത ദൈവിക പാത — എന്നതിലാണെന്ന്.
അതിന്റെ അർത്ഥം:
നബി ﷺയുടെ ജീവതവും ദൗത്യവും അല്ലാഹുവിന്റെ നിർദ്ദേശത്തിലാണ്
അദ്ദേഹത്തിന്റെ ഉപദേശങ്ങളിൽ തെറ്റോ വക്രതയോ ഇല്ല
ഖുർആനും സുന്നത്തും മനുഷ്യർക്കുള്ള ഏറ്റവും നേരായ വഴിയാണ്
ചരിത്രപരമായ ബന്ധം
മക്കയിലെ ഖുറൈശ് നബി ﷺയെ കുറ്റപ്പെടുത്തുകയും:
"മാന്ത്രികൻ"
"കവി"
ഭ്രമത്തിൽ പെട്ടവൻ"
ഇങ്ങനെ വിളിച്ചിരുന്ന സമയത്ത് അല്ലാഹു പ്രഖ്യാപിക്കുന്നു:
“നീ ശരിയേ വഴിയിലാണ്; തെറ്റുന്നത് അവർ തന്നെയാണ്.”
ഇത് നബിക്ക് ﷺ ആത്മബലം നൽകുന്ന ആയത്താണ്.
അതുപോലെതന്നെ ഖുർആനിൽ മറ്റ് ഇടങ്ങളിലും പറയുന്നുണ്ട്...
(1) സൂറത്ത് അഷ്-ഷൂരാ 52
وَإِنَّكَ لَتَهۡدِيٓ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ
“നിശ്ചയമായി, നീ മനുഷ്യരെ നേരായ വഴിയിലേക്കു നയിക്കുന്നു.”
(42:52)
➡ ഇത് യാസീൻ 4-ന്റെ ഏറ്റവും അനുയോജ്യമായ സ്ഥിരീകരണമാണ്.
(2) സൂറത്ത് അൽ-ഇഖ്‌ലാസ് 1–2 (അർത്ഥപരമായ ബന്ധം)
തൗഹീദ് — ‘സിറാത്ത് മുഷ്തഖീം’യുടെ കേന്ദ്രീയം.
(3) സൂറത്ത് താഹാ 47
قَدۡ جِئۡنَٰكَ بِـَٔايَةٖ مِّن رَّبِّكَۖ وَٱلسَّلَٰمُ عَلَىٰ مَنِ ٱتَّبَعَ ٱلۡهُدَىٰ
“ഹിദായത്തെ പിന്തുടരുന്നവർക്ക് സമാധാനം.”
➡ ഹിദായത്തിന്റെ പാത = സിറാത്ത് മുഷ്തഖീം.
(4) സൂറത്ത് അൽ-ഫാതിഹ 6
ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ
“ഞങ്ങളെ നേരായ വഴിയിലേക്ക് നയിക്കണമേ.”
➡ ഈ വഴിയാണ് നബി ﷺ നടന്നു പോയതും, നയിച്ചതും.
(5) സൂറത്ത് അന്അം 153
وَأَنَّ هَٰذَا صِرَاطِي مُسۡتَقِيمٗا فَٱتَّبِعُوهُۖ
“ഇതുതന്നെയാണ് എന്റെ നേരായ വഴി; അതിനെ പിന്തുടരുക.”
➡ അതാണ് നബി ﷺ നൽകിയ മാർഗം.
(1) നബി ﷺ ഒരു നേരായ രേഖ വരച്ചത്
ഒരിക്കൽ നബി ﷺ നിലത്ത് ഒരു നേരായ രേഖ വരച്ചു പറഞ്ഞു:
“ഇതാണ് അല്ലാഹുവിന്റെ നേരായ വഴി.”
പിന്നീട് വലത്തും ഇടത്തും ചെറിയ വഴികൾ വരച്ചു:
“ ഓരോ വഴിയിലും ശൈതാൻ വിളിപ്പിക്കുന്നവൻ ഉണ്ട്.”
— സഹീഹ് അൽ-ബുഖാരി, തഫ്സീർ അന്അം:153
➡ സിറാത്ത് മുഷ്തഖീം = ഒരൊറ്റ സത്യപാത.
(2) ഞാൻ നിങ്ങൾക്കായി രണ്ട് കാര്യം വിട്ടു…
“ഞാൻ നിങ്ങളുടെ ഇടയിൽ രണ്ട് കാര്യം വിട്ട നിലയിലാണ്: ഖുർആനും എന്റെ സുന്നത്തും.”
— മാലിക്, മുഅത്താഃ
➡ ഈ രണ്ടും ചേർന്ന് സിറാത്ത് മുഷ്തഖീമിനെ രൂപപ്പെടുത്തുന്നു.
(3) നബി ﷺ-ന്റെ ദൗത്യം നേരായ വഴി പഠിപ്പിക്കുക
“എനിക്ക് ഉത്തമ സ്വഭാവം പൂർണ്ണമാക്കാൻ അയച്ചതാണ്.”
— സഹീഹ് ബുഖാരി
➡ ശീലം, നന്മ, നീതി — എല്ലാം സിറാത്ത് മുഷ്തഖീമിന്റെ ഭാഗങ്ങൾ.
(4) ഉമ്മത്തിയ്ക്ക് വഴിതെറ്റാതിരിക്കാൻ നൽകിയ ദിവ്യസംരക്ഷണം
“എന്റെ ഉമ്മത്തിന്റെ തെറ്റിനും വഴിതെറ്റലിനും മുന്നറിയിപ്പും മാർഗ്ഗനിർദേശവുമാണ് ഞാൻ.”
— മുസ്നദ് അഹ്മദ്
➡ നബി ﷺ വഴി = സംരക്ഷിത പാത.
“നേരായ പാതയിൽ ആണ് നീ.” എന്ന് അല്ലാഹു പറഞ്ഞതിന്റെ അർത്ഥം:
നബി ﷺ പറഞ്ഞതും ചെയ്തതും എല്ലാം വഹ്യത്തിന്റെ ഭാഗം
അദ്ദേഹത്തിന്റെ ജീവിതം തീർച്ചയായും ദൈവിക മാർഗ്ഗനിർദേശത്തിന്റെ മാതൃക
അദ്ദേഹത്തെ പിന്തുടരുന്നവർ ഒന്നാം നമ്പറിലെ ‘സിറാത്ത് മുഷ്തഖീം’ പിന്തുടരുന്നവരാണ്
യാസീൻ 36:4 മനുഷ്യരോട് പ്രഖ്യാപിക്കുന്നു:
“നബിയുടെ വഴി — അതാണ് ദൈവത്തിന്റെ വഴി.”
ഖുർആനും ഹദീസും ഈ സത്യത്തെ ശക്തമായും ഏകകണ്ഠമായും സ്ഥിരീകരിക്കുന്നു.
എന്റെ ചിന്ത:
“നേരായ പാത” എന്നത് പുസ്തകത്തിലെ ഒരു വരിയല്ല — അത് ജീവിക്കുന്ന ഒരു വഴിയാണ്.
ഖുർആൻ പാരായണം ചെയ്തുകൊണ്ടു നമ്മൾ മനസ്സിലാക്കേണ്ടത്,
നേരായ പാത അത്രയും ലളിതമായല്ലെന്ന്.
അത് തൗഹീദിന്റെ വഴിയാണെന്നും,
ഹൃദയത്തിലെ അഹങ്കാരം, അസൂയ, അനീതി, സ്വാർത്ഥത എന്നിവയെ വിട്ടൊഴിയാനുള്ളപാതയാണെന്നും ഞാൻ തിരിച്ചറിഞ്ഞു.
യാസീൻ പാരായണം ചെയ്യുമ്പോൾ ഈ വചനം ഹൃദയത്തിലേക്ക് കടക്കുമ്പോൾ
ഒരു ഓർമ്മയുണ്ട്:
"നേരായ പാത” എന്നത്,
നമുക്ക് ഇഷ്ടമുള്ള വഴി അല്ല, അല്ലാഹുവിന് ഇഷ്ടമുള്ള വഴിയാണ്.
അതാണ് രക്ഷയിലേക്ക് നയിക്കുന്ന ഏക പാത....
സിറാത്ത് മുസ്തഖീം എന്ന അറബി പ്രയോഗത്തിൽ 'സിറാത്ത്' എന്നാൽ വഴി എന്നും'മുസ്തഖീം' എന്നാൽ നേരായത്, വളവില്ലാത്തത് എന്നും അർത്ഥം. അഥവാ, "വളവില്ലാത്ത, നേരായ വഴി" എന്നാണിതിൻ്റെ ഭാഷാർത്ഥം.
ഇസ്‌ലാമിക വിശ്വാസത്തിലും ഖുർആനിലും ഈ പദം വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം, എല്ലാ മുസ്‌ലിമും ദിവസവും നമസ്‌കാരത്തിൽ നിരവധി തവണ പാരായണംചെയ്യുന്ന സൂറത്തുൽ ഫാത്തിഹയിലെ കേന്ദ്ര പ്രാർത്ഥനയാണിത്:
﴿ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ﴾
"(അല്ലയോ നാഥാ) നീ ഞങ്ങളെ നേരായ പാതയിൽ ചേർക്കേണമേ." (ഖുർആൻ 1:6)
'സിറാത്ത് മുസ്തഖീം' എന്നതുകൊണ്ട് ഇഹലോകത്തും പരലോകത്തും അർത്ഥമാക്കുന്നത്രണ്ടാണ്. എങ്കിലും ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
1. ഇഹലോകത്തെ സിറാത്ത് മുസ്തഖീം (ജീവിതരീതി)
ഇഹലോകത്ത് 'സിറാത്ത് മുസ്തഖീം' എന്നത് സത്യവിശ്വാസം, സത്യകർമ്മങ്ങൾ, അല്ലാഹുവിൻ്റെ നിയമങ്ങൾ, പ്രവാചകൻ്റെ ചര്യകൾ എന്നിവ ഉൾക്കൊള്ളുന്നസമഗ്രമായ ഇസ്‌ലാമിക ജീവിതരീതിയെ സൂചിപ്പിക്കുന്നു.
ഇസ്‌ലാം മതം: വളവും തിരിവുമില്ലാതെ അല്ലാഹുവിലേക്ക് മാത്രം എത്തിച്ചേരുന്ന മതം.
ഖുർആൻ: അല്ലാഹുവിൻ്റെ കല്പനകളും നിരോധനങ്ങളും അടങ്ങിയ പ്രമാണഗ്രന്ഥം.
പ്രവാചകൻ്റെ ചര്യ (സുന്നത്ത്): പ്രവാചകൻ മുഹമ്മദ് നബി (സ) നമുക്ക് കാണിച്ചുതന്നമാതൃകാപരമായ വഴി.
ഹദീസിൻ്റെ വെളിച്ചത്തിലുള്ള വിവരണം
നേരായ പാതയുടെ ഈ ആശയം പ്രവാചകൻ (സ) ഒരു ഉദാഹരണത്തിലൂടെ വിവരിച്ചിട്ടുണ്ട്.
നവാസ് ബിൻ സംആൻ (റ) നിവേദനം ചെയ്ത ഹദീസ്:
അല്ലാഹുവിൻ്റെ ദൂതൻ (സ) പറഞ്ഞു:
"അല്ലാഹു ഒരു ഉപമ നൽകിയിരിക്കുന്നു: ഒരു നേരായ പാത (സിറാത്ത് മുസ്തഖീം). ആപാതയുടെ ഇരുവശത്തും മറച്ചുവെച്ച വാതിലുകളുള്ള രണ്ട് മതിലുകളുണ്ട്. പാതയുടെപ്രവേശന കവാടത്തിൽ ഒരു വിളംബരം ചെയ്യുന്നവൻ ഉണ്ട്. പാതയുടെ മുകൾ ഭാഗത്ത് നിന്ന്മറ്റൊരു വിളംബരം ചെയ്യുന്നവനും ഉണ്ട്.
പാത (الصراط) എന്നാൽ ഇസ്‌ലാം ആകുന്നു.
മതിലുകൾ എന്നാൽ അല്ലാഹുവിൻ്റെ അതിരുകൾ (നിയമങ്ങൾ) ആകുന്നു.
തുറന്ന വാതിലുകൾ എന്നാൽ അല്ലാഹു നിരോധിച്ച കാര്യങ്ങൾ ആകുന്നു.
പ്രവേശന കവാടത്തിലെ വിളംബരം ചെയ്യുന്നവൻ എന്നാൽ ഖുർആൻ ആകുന്നു.
പാതയുടെ മുകളിൽ നിന്നുള്ള വിളംബരം ചെയ്യുന്നവൻ എന്നാൽ ഓരോസത്യവിശ്വാസിയുടെയും ഹൃദയത്തിലുള്ള അല്ലാഹുവിൻ്റെ ഉപദേശം (മനഃസാക്ഷി/ധർമ്മബോധം) ആകുന്നു."
(മുസ്നദ് അഹ്മദ്, തിർമിദി - സ്വഹീഹ് ഹദീസ്)
ഈ ഹദീസിൻ്റെ സാരം ഇപ്രകാരമാണ്
സിറാത്ത് മുസ്തഖീം എന്നത് ഇസ്‌ലാമിക ജീവിതമാണ്.
മതിലുകൾ (അല്ലാഹുവിൻ്റെ അതിരുകൾ): മതപരമായ നിയമങ്ങൾ ലംഘിക്കരുത്എന്നുള്ള മുന്നറിയിപ്പാണ് നൽകുന്നത്.
വാതിലുകൾ (നിരോധന കാര്യങ്ങൾ): ഈ നിയമങ്ങൾ ലംഘിക്കുമ്പോൾ, മനുഷ്യൻവഴിതെറ്റാൻ സാധ്യതയുള്ള പാപങ്ങളിലേക്കും ഹറാമുകളിലേക്കുമുള്ള ക്ഷണങ്ങളാണ്.
ഖുർആൻ: നേരായ പാതയിലേക്ക് ക്ഷണിക്കുകയും വഴിതെറ്റുന്നതിനെതിരെ മുന്നറിയിപ്പ്നൽകുകയും ചെയ്യുന്ന ആദ്യത്തെ മാർഗ്ഗദർശി.
മനഃസാക്ഷി: ഓരോ സത്യവിശ്വാസിയുടെയും ഉള്ളിൽ അല്ലാഹു നൽകിയ നന്മയും തിന്മയുംവേർതിരിച്ചറിയാനുള്ള കഴിവ്.
2. പരലോകത്തെ സിറാത്ത് മുസ്തഖീം (പാലം)
അഖീദ (വിശ്വാസ ശാസ്ത്രം) അനുസരിച്ച്, പരലോകത്ത് സ്വർഗ്ഗത്തിനും നരകത്തിനുംഇടയിൽ സ്ഥാപിക്കപ്പെടുന്ന ഒരു പാലവും 'സിറാത്ത്' എന്ന് അറിയപ്പെടുന്നു. ഓരോവിശ്വാസിയും ഈ പാലത്തിലൂടെ കടന്നുപോകേണ്ടതുണ്ട്.
അബൂസഈദ് അൽ ഖുദ്‌രി (റ) നിവേദനം ചെയ്ത ഹദീസ്:
നബി (സ) പറഞ്ഞു: "അനന്തരം നരകത്തിന് മുകളിൽ സിറാത്ത് (പാലം) സ്ഥാപിക്കപ്പെടും. എൻ്റെ സമുദായത്തിൽപ്പെട്ടവരിൽ നിന്ന് ആദ്യമായി അതിലൂടെ കടന്നുപോകുന്നത്ഞാനായിരിക്കും. ... ചിലർ കൺചിമ്മുന്ന വേഗത്തിൽ കടന്നുപോകും, ചിലർ മിന്നൽപ്പിണർപോലെ, ചിലർ കാറ്റ് പോലെ, ചിലർ പക്ഷികളെപ്പോലെ, ചിലർ നല്ല കുതിരകളെപ്പോലെ, ചിലർ ഒട്ടകങ്ങളെപ്പോലെ. ചിലർ ഓടും. ചിലർ നടക്കും. ചിലർ നരകത്തീയുടെ ചൂട് തട്ടികരിഞ്ഞ് ഇഴയും. അവസാനം ചിലർ നരകത്തിലേക്ക് വീണുപോകും."
(സഹീഹുൽ ബുഖാരി: 7439, സഹീഹ് മുസ്‌ലിം: 183)
ഇവ തമ്മിലുള്ള ബന്ധംനോക്കിയാൽ:
ഇഹലോകത്ത് ഒരു വ്യക്തി സിറാത്ത് മുസ്തഖീമിൽ (നേരായ പാതയിൽ) എത്രമാത്രംഉറച്ചുനിന്നു, എത്രമാത്രം നന്നായി പ്രവർത്തിച്ചു എന്നതിനനുസരിച്ചായിരിക്കുംപരലോകത്തെ സിറാത്ത് പാലത്തിലൂടെയുള്ള അവരുടെ യാത്രയുടെ വേഗതയുംസുരക്ഷിതത്വവും. ഇഹലോകത്തെ സിറാത്തിൽ നിന്നുള്ള വ്യതിചലനം പരലോകത്തെസിറാത്തിൽ വീണുപോകാൻ കാരണമായേക്കാം.
ചുരുക്കത്തിൽ:
സിറാത്ത് മുസ്തഖീം എന്നത് തൗഹീദിൽ (ഏകദൈവവിശ്വാസം) അടിയുറച്ച്, അല്ലാഹുവിൻ്റെ കിതാബും (ഖുർആൻ) റസൂലിൻ്റെ സുന്നത്തും (ഹദീസ്) അനുസരിച്ച്ജീവിക്കുന്ന, ലോകത്തിലെ എല്ലാ തിന്മകളിൽ നിന്നും വഴിപിഴച്ച ആശയങ്ങളിൽ നിന്നുംഅകന്ന സന്തുലിതവും വ്യക്തവുമായ ഇസ്‌ലാമിക മാർഗ്ഗമാണ്.
അദ്ധ്യായം :ഹൃദയത്തിലേക്കുള്ള ശബ്ദം"
യാസീൻ 36 : 5
تَنزِيلَ ٱلۡعَزِيزِ ٱلرَّحِيمِ
“പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവൻ അവതരിപ്പിച്ചതത്രെ ഇതു (ഖുർആൻ).” (36:5)
1. ഈ ആയത്തിന്റെ മുഖ്യ സന്ദേശം
ഈ ആയത്ത് ഒരു മഹാസത്യം പ്രഖ്യാപിക്കുന്നു:
ഖുർആൻ മനുഷ്യരുടെ കൃതിയല്ല
മുഹമ്മദ് ﷺ ഇത് സ്വയം രചിച്ചിട്ടില്ല
ഇത് പ്രതാപിയും കരുണയുള്ളവനുമായ അല്ലാഹുവിന്റെ വഹ്യമാണ്
“അൽ-അസീസ്” — ശക്തനും പരാജയപ്പെടുത്തുവാൻ കഴിയാത്തവൻ
അർ-റഹീം” — അത്യന്തം കരുണാനിധി
➡ അതായത്, ഈ ഗ്രന്ഥം ശക്തിയുടെയും കരുണയുടെയും സംയോജനമാണ്.
2. എന്തുകൊണ്ട് ഈ രണ്ട് പേരുകൾ (അൽ-അസീസ്, അർ-റഹീം)?
അൽ-അസീസ് (ശക്തൻ)
ഖുർആൻ തെറ്റിനെ തകർക്കുന്ന ശക്തിയുണ്ട്
മനുഷ്യരുടെ ഹൃദയം മാറ്റുന്ന ശക്തിയുണ്ട്
ശത്രുക്കൾക്ക് അതിനെ പരാജയപ്പെടുത്താനാകില്ല
അർ-റഹീം (കരുണനിധി)
ഖുർആൻ നമ്മുടെ പിഴവുകൾ തിരുത്താനായി ഇറക്കപ്പെട്ട കരുണ വഴികെട്ടവരെവഴികാട്ടാനായി വന്ന ദയ
ഇരുട്ടിൽ വെളിച്ചം തെളിയിക്കുന്ന ദിവ്യ സഹായി
അതിനാൽ ഖുർആൻ ഒരു ശിക്ഷാഗ്രന്ഥമല്ല — കരുണയുടെ പൂർണ്ണ വെളിച്ചമാണ്.
ഈ ആയത്തിനെ ശക്തിപ്പെടുത്തുന്ന മറ്റു ഖുർആൻ ആയത്തുകളും ഉണ്ട്...
(1) സൂറത് അൻ-നജ്മ് 3–4
“അദ്ദേഹം സ്വന്തം മനസ്സിന്റെ ഉത്തേജനപ്രകാരം പറയുന്നില്ല. അത് വഹ്യമാത്രമാണ്.”
ഖുർആൻ അല്ലാഹുവിന്റെ വചനമെന്നതിന് ഏറ്റവും ശക്തമായ തെളിവ്.
(2) സൂറത്ത് അല്‍-ഹാക്ക 40–43
“ഇത് മാന്യനായ ദൂതന്റെ വചനം; ലോകങ്ങളുടെ രക്ഷിതാവിൽ നിന്ന് ഇറക്കപ്പെട്ടതാണിത്.”
തൻസീൽ” — മുകളിൽ നിന്ന് താഴേക്ക് അയച്ചത്.
(3) സൂറത്ത് അൽ-ജാഥിയ: 2
“ഈ ഗ്രന്ഥം ശക്തനും ജ്ഞാനശാലിയുമായ അല്ലാഹുവിൽ നിന്നാണ് ഇറക്കപ്പെട്ടത്.”
യാസീൻ 36:5-ലെ “അൽ-അസീസ്” ആവർത്തിക്കുന്നു.
(4) സൂറത്ത് ഫുസ്സിലത്: 42
ഖുർആനിലേക്ക് തെറ്റൊന്നും കടന്നുവരുകയില്ല.”
“അൽ-അസീസ്” — പരാജയപ്പെടുത്താനാകാത്ത ഗ്രന്ഥം.
ഹദീസ് തെളിവുകൾ
(1) ഖുർആൻ ദൈവവചനമാണെന്ന് നബി ﷺ പറഞ്ഞത്
“ഈ ഖുർആൻ അല്ലാഹുവിന്റെ വചനമാണ്. അതിൽ സംശയിക്കരുത്.”
— സഹീഹ് മുസ്ലിം
(2) ഖുർആൻ ഉമ്മത്തി യ്ക്ക് കരുണ
നബി ﷺ പറഞ്ഞു:
“ഖുർആൻ നിങ്ങൾക്ക് മദ്ധ്യസ്ഥനായും എതിരാളിയായും വരും.”
— സഹീഹ് മുസ്ലിം (804)
അതിനെ പിന്തുടർന്നാൽ മദ്ധ്യസ്ഥൻ അർ-റഹീം”
അവഗണിച്ചാൽ മുന്നറിയിപ്പ് “അൽ-അസീസ്”
🌹ഏറ്റവും വലിയ നന്മ
“നിങ്ങളിൽ ഏറ്റവും ഉത്തമൻ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്.”
— സഹീഹ് ബുഖാരി (5027)
കാരണം ഇത് കരുണയും ശക്തിയും നിറഞ്ഞ ഗ്രന്ഥം.
5.ഹൃദയത്തിലേക്കുള്ള സന്ദേശം
ഈ ആയത്ത് നമ്മോട് മൃദുവായി പറയുന്നത്:
“നീ വായിക്കുന്ന ഈ വാക്കുകൾ മനുഷ്യരുടെ വാക്കുകളല്ല…
ശക്തനായും കരുണനിധിയായും ആയ അല്ലാഹുവിന്റെ നേരിട്ടുള്ള സന്ദേശം തന്നെയാണ്.”
ഖുർആൻ:ഹൃദയത്തിന്റെ ഇരുട്ടിനെ പിളർത്തുന്ന ശക്തിയാണ് പാപികളെ കരുണയോടെഉയർത്തുന്ന ദയയാണ്. കണ്ണുനിറയ്ക്കുന്ന സ്നേഹമാണ് തെറ്റിൽ നിന്ന് രക്ഷിക്കുന്നമാർഗ്ഗമാണ്
"തൻസീൽ” എന്ന ഒറ്റ വാക്ക് തന്നെ പറയുന്നു—
“ഇത് സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു സമ്മാനം.”
യാസീൻ 36:5 നമ്മോട് പഠിപ്പിക്കുന്നത്: ഖുർആൻ ദിവ്യവഹ്യമാണ് അത് ‘അൽ-അസീസ്’ — ശക്തിയുടെയും അർ-റഹീം’ — കരുണയുടെയും
സംഗമം ആണ്.
ഖുർആൻ ഒരു നിയമപുസ്തകം മാത്രം അല്ല —
ഇത് ഹൃദയത്തിലേക്കുള്ള ശബ്ദമാണ്.
1️⃣ “തൻസീൽ” — ഇറക്കം
“തൻസീൽ” എന്നത് ഇറക്കം എന്നർത്ഥം.
ഖുർആൻ ഘട്ടംഘട്ടമായി — 23 വർഷക്കാലം കൊണ്ട് — പ്രവാചകനായ മുഹമ്മദ് ﷺ നുലഭിച്ചു.
അത് മനുഷ്യരുടെ ജീവിതസാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഇറക്കപ്പെട്ടത്എന്നും,
മനുഷ്യർക്ക് അത് എളുപ്പത്തിൽ ഉൾക്കൊള്ളാനായിരുന്നതെന്നും പണ്ഡിതന്മാർ
(തഫ്സീർ ഇബ്നു കസീർ, തഫ്ഹീമുൽ ഖുർആൻ – മൗദൂദി) വ്യക്തമാക്കുന്നു.
2️⃣ “അൽ-അസീസ്” — മഹാശക്തൻ
ഖുർആൻ അല്ലാഹുവിൽ നിന്ന് വന്നതായതിനാൽ അത് അജയ്യവും പരിപൂർണ്ണവുമാണ്.
അതിനെ മാറ്റാനും വളച്ചൊടിക്കാനും ആരും കഴിയില്ല.
“നാം തന്നെയാണ് ഈ സന്ദേശം അയച്ചത്; നാം തന്നെയാണ് അതിനെ സംരക്ഷിക്കുന്നത്.”
— സൂറത് അൽ-ഹിജ്റ് 15:9
3️⃣ “അൽ-റഹീം” — കരുണാനിധി
അല്ലാഹുവിന്റെ കരുണയാണ് ഖുർആന്റെ ആധാരം.
അവൻ മനുഷ്യരെ മാർഗ്ഗദർശനം ലഭിക്കാതെ വിടാതെ,
തൻറെ വചനം അയച്ചു; അതാണ് ഏറ്റവും വലിയ കരുണ.
ചുരുക്കത്തിൽ
ഖുർആൻ —
മഹാശക്തനായല്ലാഹുവിന്റെ സംരക്ഷണത്തിലുള്ള,
കരുണയുടെ ഉറവയായ ദൈവിക വചനസമാഹാരമാണ്.
അതിനെ വായിക്കുന്നത് വെറും ശബ്ദമല്ല —
അവൻ നമ്മോട് നേരിട്ട് സംസാരിക്കുന്ന നിമിഷമാണ്.
എന്റെ ചിന്ത;
“തൻസീൽ” എന്ന പദം കേൾക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്നത് — ഇറക്കം.
അല്ലാഹുവിന്റെ വചനം സ്വർഗ്ഗത്തിൽ നിന്ന് മനുഷ്യരുടെ ഹൃദയങ്ങളിലേക്കുള്ള ദൈവികഇറക്കം.
അവ വചനങ്ങൾ വെറും അക്ഷരങ്ങളല്ല —
ജീവിതം മാറ്റാനുള്ള സന്ദേശങ്ങളാണ്.
ഖുർആൻ ലോകത്ത് ഇറങ്ങിയിരുന്നത് വെറും അറബികളുടെ ഭാഷയിൽ അല്ല,
മനുഷ്യന്റെ ആത്മാവിന്റെ ഭാഷയിലാണ്.
അതുകൊണ്ട് അതിനെ മനസ്സിലാക്കാൻ ഹൃദയം ആവശ്യമുണ്ട് —
വ്യാകരണപണ്ഡിതത്വം മാത്രം മതിയാകില്ല.
“അൽ-അസീസ്” — ആരും പരാജയപ്പെടുത്താൻ കഴിയാത്ത മഹാശക്തൻ.
“അൽ-റഹീം” — അപരിമിത കരുണയുള്ളവൻ.
ഈ ഇരട്ട ഗുണങ്ങളുടെ കൂട്ടായ്മ അത്ഭുതകരമാണ്:
ശക്തിയും കരുണയും — രണ്ടും ഒരുമിച്ച് അല്ലാഹുവിൽ മാത്രമേ പൂർണ്ണമായും കാണൂ.
മനുഷ്യർക്ക് ശക്തിയുണ്ടാകുമ്പോൾ പലപ്പോഴും അവർ ദയ നഷ്ടപ്പെടുന്നു;
ദയയുള്ളവർക്ക് ശക്തിയില്ലാതാകാറുമുണ്ട്.
പക്ഷേ അല്ലാഹുവിൽ ഈ രണ്ടും പൂർണ്ണമായ ഏകതയിലുണ്ട്.
അവന്റെ ശക്തി നീതിയിലൂടെ പ്രകടമാകുന്നു,
അവന്റെ കരുണ പാപികളെയും പ്രത്യാശയിലാക്കുന്നു.
ഈ ഒരു ആയത്ത് തന്നെ — അല്ലാഹുവിന്റെ നാമങ്ങളുടെയും സ്വഭാവങ്ങളുടെയുംമഹത്വമാണ്.
ഖുർആൻ — ഹൃദയത്തിലേക്കുള്ള ഇറക്കം
ഖുർആൻ വെറും വായിക്കാനുള്ള പുസ്തകമല്ല,
ഹൃദയം സ്പർശിക്കാനുള്ള ദൈവിക വചനസമാഹാരമാണ്.
അത് മനുഷ്യബുദ്ധിക്ക് മാത്രം അല്ല, മനുഷ്യഹൃദയത്തിനായാണ് ഇറക്കപ്പെട്ടത്.
“നിസ്സന്ദേഹമായും ഇതു നിന്റെ ഹൃദയത്തിലേക്കാണ് ഇറക്കിയിരിക്കുന്നത്,
(മാർഗ്ഗദർശനം നൽകുന്ന) വിശ്വസ്തമായ ആത്മാവിലൂടെ.”
— സൂറത് അഷ്-ശുഅറാ 26:193–194
ഇതിലൂടെ നമുക്ക് മനസ്സിലാക്കാനാകുന്നത്:
ഖുർആൻ അറിവിന്റെ പുസ്തകമല്ല — ഹൃദയത്തിന്റെ പാഠപുസ്തകമാണ്.
അല്ലാഹു തന്റെ വചനങ്ങൾ മനുഷ്യന്റെ ഹൃദയത്തിലേക്കാണ് ഇറക്കിയത്;
കാരണം, മാർഗ്ഗദർശനം ആരംഭിക്കുന്നത് ബുദ്ധിയിൽ അല്ല, ഹൃദയത്തിലാണ്.
“ഖുർആൻ ഹൃദയത്തിലേക്ക് ഇറങ്ങുമ്പോൾ ജീവിതം മാറും. അതിനാൽ ഓരോപാരായണവും നമ്മുടെ ആത്മാവിനുള്ള ചികിത്സയാകട്ടെ.”
അദ്ധ്യായം ;അശ്രദ്ധയിൽ മുങ്ങിയവർക്ക് ഓർമ്മപ്പെടുത്തൽ
6-ആം വചനം
“ഒരു ജനതയ്ക്ക് നീ താക്കീത് നൽകുവാൻ വേണ്ടി; അവരുടെ പിതാക്കന്മാർക്ക് താക്കീത്നൽകിയിട്ടില്ല. അതിനാൽ അവർ അശ്രദ്ധയിൽ കഴിയുന്നവരാകുന്നു.” (36:6)
1. ഈ ആയത്തിന്റെ മുഖ്യ ആശയം
അല്ലാഹു ഇവിടെ നബി മുഹമ്മദ് ﷺ-ന്റെ ദൗത്യം എന്താണെന്ന് വ്യക്തമാക്കുന്നു:
മുന്നറിയിപ്പ് നൽകുക:
നിന്റെ ദൗത്യം:അവരെ മുന്നറിയിപ്പു ചെയ്യുക, അവരുടെ തെറ്റുകൾ കാണിക്കുക,അവർനടപ്പുന്ന വഴിയുടെ അപകടം അറിയിക്കുക.ഇത് ശിക്ഷയല്ല — കരുണയും ഹിദായത്തുംനിറഞ്ഞ മുന്നറിയിപ്പ്.
2.ഏത് ജനത?
മക്കയിലെ അറബികളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
അവർ: വഹ്യത്തിന്റെ യഥാർത്ഥ സന്ദേശം അറിയാതെ വിഗ്രഹാരാധനയിൽ മുഴുകിപരമ്പരാഗത തെറ്റുകൾ സത്യമായ മെന്നു കരുതി
3അവരുടെ പിതാക്കന്മാർക്ക് മുന്നറിയിപ്പ് ലഭിച്ചില്ല
ഇത് എന്താണ് സൂചിപ്പിക്കുന്നത
ഇസ്മാഈൽ (അ )ക്ക് ശേഷം
അറബികളിൽ ഒരു നബി വന്നിട്ടില്ല.
2ഹനീഫായിരുന്ന ഗണങ്ങൾ (പഴയ വിശ്വാസികൾ)
അവർക്ക് ചില പ്രകാശങ്ങൾ ഉണ്ടായിരുന്നുവെങ്കിലും
സമ്പൂർണ്ണ ദിവ്യവഹ്യം ലഭിച്ചിരുന്നില്ല.
3 ആധ്യാത്മിക ഇരുട്ടിന്റെ കാലഘട്ടം
ക്രിസ്തുവിന്റെ ജനനത്തിന് ശേഷം 600 വർഷം —
തീർച്ചയായ “ഫത്രത് അൽ-വഹി (വഹിയുടെ നിശ്ചലകാലം)” —
ഈ കാലത്ത്:
തെറ്റായ വിശ്വാസങ്ങൾ വ്യാപിച്ച വിഗ്രഹാരാധന ശക്തമായി നന്മയുടെ ശബ്ദം നിലച്ചുപോയി
അതിനാൽ അവർ 'ഗാഫിലൂന്‍' — അശ്രദ്ധയിൽ ആയിരുന്നു.
4. ഫഹും ഗാഫിലൂൻ’ — അവർ അശ്രദ്ധയിൽ ആയിരുന്നു
ഗാഫിലത്ത് (അശ്രദ്ധ) എന്നത്: സത്യം കാണാതെ ജീവിക്കുക മരണവും ന്യായദിനവുംമറന്നു പോകുക
ലോകത്തെ മാത്രം ജീവിതമെന്നു കരുതുക
ഉദ്ദേശപ്രഖ്യാപനമില്ലാതെ പാപങ്ങളിൽ വീഴുക
അറബികൾ അപ്പോളോ അതാണ് ചെയ്തിരുന്നത്.
5. ഈ ആശയം ഉറപ്പിക്കുന്ന മറ്റ് ഖുർആൻ ആയത്തുകളും ഉണ്ട്....
(1) സൂറത്ത് അൽ-ഖസസ് 46
“നിനക്ക് മുമ്പ് ഗ്രന്ഥത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും അറിവുണ്ടായിരുന്നില്ല.”
ജനത മുഴുവൻ ദിവ്യവഹ്യത്തിൽ നിന്ന് അകന്നു നിന്നിരുന്നതിന്റെ തെളിവ്.
(2) സൂറത്ത് സജ്ദ 3
“നിന്നുമുമ്പ് അവരിലേക്ക് ഒരു മുന്നറിയിപ്പുകാരൻ വന്നിരുന്നില്ല.”
(3) സൂറത്ത് അൽ-ഫുർഖാൻ 42
അവർ എന്റെ ഓർമ്മപ്പെടുത്തലിൽ നിന്ന് മുഖം തിരിക്കുകയാണ്.”
ഗാഫിലത്തിന്റെ ഒരു സൂചന.
(4) സൂറത്ത് യാസീൻ 30
എന്തൊരു ദൂതനിട്ടുവന്നാലും അവർ പരിഹസിച്ചു.”
അവഗണനയും അശ്രദ്ധയും.
(1) നബി ﷺ പറഞ്ഞു:
“എനിക്ക് മുമ്പ് സാമൂഹ്യങ്ങൾ നശിച്ചത് അവരുടെ ഗാഫിലത്ത് കൊണ്ടാണ്.”
— സഹീഹ് അൽ-ബുഖാരി (ആർഥഹദീസ്)
(2) 'ഫത്രത് വഹി'യെ കുറിച്ച്
ജിബ്രീൽ വഹ്യത്തോടെ വന്ന് പറഞ്ഞപ്പോൾ നബി ﷺ പറഞ്ഞു:
“വഹിയുടെ ദീർഘനിശ്ചലതയ്ക്ക് ശേഷം (ഈ) സത്യം.”
— സഹീഹ് ബുഖാരി
ഈ ദീർഘ ഇടവേളയാണ് “അവരുടെ പിതാക്കന്മാർക്ക് മുന്നറിയിപ്പ് ലഭിച്ചില്ല” എന്നത്.
(3) മുന്നറിയിപ്പിന്റെ ദൗത്യം സംബന്ധിച്ച്
നബി ﷺ പറഞ്ഞു:
“എനിക്ക് നിങ്ങളെ മുന്നറിയിക്കാനും, സുവിശേഷം കൊടുക്കാനുമാണ് നിയോഗം.”
— സഹീഹ് മുസ്ലിം
യാസീൻ 6-ലെ ‘ലിതുന്ധിറ’ — ദൗത്യം.
ഹൃദയത്തിൽ എഴുതേണ്ട സന്ദേശം
യാസീൻ 6 നമ്മോട് പറയുന്നു:
“നബി ﷺ വന്നത് ശിക്ഷിക്കാനല്ല —
ഇരുട്ടിൽ വഴിതെറ്റി ജീവിച്ചിരുന്ന ജനതയ്ക്ക് വെളിച്ചം പകർന്നു നൽകാനാണ്.”
എന്നാൽ:
മുന്നറിയിപ്പില്ലാതെ ജീവിച്ച ജനത
പിതാക്കന്മാരും അറിയാതെ
മതത്തിന്റെ യഥാർത്ഥ രൂപം കറുത്തുപോയ
പാപത്തിൽ മുങ്ങിയ
ജീവിതത്തിലേക്ക് പരമകരുണ നബി ﷺ ദിവ്യപ്രകാശമായി അയക്കപ്പെട്ടു.
ياسين
പഠിപ്പിക്കുന്നത്:
നബി ﷺ-നെ അല്ലാഹു അയച്ചത് മുന്നറിയിപ്പിനായി
അറബികൾ ആത്മീയ ഗാഫിലത്തിൽ മുങ്ങിയിരുന്നു
ഇ സ്മാഈൽ (അ )നബിയ്ക്ക് ശേഷം ദീർഘകാലം വഹ്യം ഇല്ലാതെ
ഖുർആൻ — തെറ്റിൽ ഉറങ്ങിയ ജനതയെ ജാഗരൂകരാക്കാൻ വന്ന വെളിച്ചം
📖 തഫ്സീർ:
ഈ വചനം നബി മുഹമ്മദ് ﷺ ന്റെ ദൗത്യത്തിന്റെ സ്വഭാവത്തെയും, അതിന്റെആവശ്യകതയെയും വ്യക്തമാക്കുന്നു.
“താക്കീത് ലഭിക്കാത്ത ജനത” എന്നത് ഇവിടെ വേദഗ്രന്ഥമില്ലാത്ത അറബികളെസൂചിപ്പിക്കുന്നു.
അവർക്ക് മുമ്പ് അടുത്തകാലത്ത് ദൈവദൂതന്മാർ വന്നിരുന്നില്ല; അതുകൊണ്ട് അവർതൗഹീദിന്റെ (ഏകദൈവവിശ്വാസത്തിന്റെ) യഥാർത്ഥ അർത്ഥം മറന്ന്വിഗ്രഹാരാധനയിലായിരുന്നു.
എന്റെ ചിന്ത:
ഈ വചനം എന്നെ ചിന്തിപ്പിക്കുന്നത്
ദൈവം ഒരിക്കലും ഒരു ജനതയെ അറിവില്ലായ്മയിൽ വിട്ടുകളയുന്നില്ല.
അല്ലാഹുവിന്റെ നീതി അത്രയും സമ്പൂർണ്ണമാണ്;
ആദ്യം അവൻ താക്കീത് അയയ്ക്കുന്നു, മാർഗ്ഗദർശനം നൽകുന്നു
പിന്നീട് മാത്രമാണ് അവൻ മനുഷ്യരെ ചോദ്യം ചെയ്യുന്നത്.
അറബികൾ വിഗ്രഹാരാധനയിൽ മുഴുകിയപ്പോൾ,
അല്ലാഹു അവർക്കായി
ഖുർആനെന്ന വെളിച്ചവും, നബി (സ) എന്ന വഴികാട്ടിയും അയച്ചു.
അതാണ് ഈ വചനത്തിന്റെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്ന കരുണ.
ഇന്ന് നമുക്കും ഈ വചനം ഒരു ഓർമ്മപ്പെടുത്തലാണ് —
ഖുർആൻ നമ്മെ അശ്രദ്ധയിൽ നിന്ന് ഉണർത്താനായി ഇറങ്ങിയ വെളിച്ചമാണ്.
നാം അതിനെ വായിച്ചും മനസ്സിലാക്കിയും നടപ്പിലാക്കാതെ ഇരിക്കുമ്പോൾ,
അശ്രദ്ധയിൽ കഴിയുന്ന ആ ജനതയിൽ നിന്ന് നമുക്ക് എന്ത് വ്യത്യാസം?
അദ്ധ്യായം :ഹൃദയങ്ങൾ ദുഷിച്ചു പോയി
യാസീൻ 36 : 7
അവരില്‍ മിക്കവരുടെ കാര്യത്തിലും ( ശിക്ഷയെ സംബന്ധിച്ച ) വചനം സത്യമായിപുലര്ന്നിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല.(36/7)
ഈ വചനം മുൻവചനത്തോട് (36:6) നേരിട്ട് ബന്ധപ്പെട്ടു നിൽക്കുന്നു.
അവിടെയായിരുന്നു — "നീ താക്കീത് നൽകുവാൻ വേണ്ടി" —
ഇവിടെ പറയുന്നത് — എന്തുകൊണ്ട് ചിലർ ആ താക്കീത് സ്വീകരിക്കാതെ അശ്രദ്ധയിൽതന്നെ തുടരുന്നു എന്നതാണ്...
അമാനി മൗലവി – തഫ്സീർ റഹ്മത്തുൽ ഖുർആൻ:
“വാക്ക് സ്ഥിരപ്പെട്ടു” (حق القول) എന്നു പറഞ്ഞതിന്റെ അർത്ഥം,
അവരുടെ ഹൃദയങ്ങൾ പൂർണ്ണമായും ദുഷിച്ചു പോയി, ഇനി ഹൃദയപരിവർത്തനത്തിന്വഴിയില്ലാത്തവിധം.
അതിനാൽ തന്നെ അല്ലാഹുവിന്റെ ശിക്ഷയെ സംബന്ധിച്ച വിധി അവരിൽ ബാധകമായികഴിഞ്ഞു.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു വചനമായി സൂറത് സജ്ദ 32:13-ൽ പറയുന്നു:
“അവരെ നാശത്തിന് വിധിക്കപ്പെട്ടവരാക്കും എന്ന് എന്റെ വാക്ക് സത്യമായിപോയിരിക്കുന്നു.”
അതുപോലെ, അടുത്ത വചനങ്ങളിൽ അല്ലാഹു വിശദീകരിക്കുന്നു — അവർ എത്രത്തോളംകഠിനഹൃദയരായിത്തീരുകയും സത്യപ്രകാശം കാണാതെ ഇരിക്കുകയും ചെയ്തുവെന്ന്.
അമാനി മൗലവി(റ) ചൂണ്ടിക്കാണിക്കുന്നത് —
ഇവിടെ പരാമർശിക്കപ്പെടുന്നത്, നബി (സ)യുടെ സന്ദേശം മനസ്സിലാക്കാൻകഴിവുള്ളവരായിരുന്നിട്ടും,
അഹങ്കാരവും, അവിശ്വാസവും, പരമ്പരാഗത വിഗ്രഹാരാധനാശ്രയവും മൂലം സത്യത്തോട്കണ്ണടച്ചവരെയാണ്.
അവർക്കായി ശിക്ഷയുടെ വചനം ന്യായം പോലെ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
എന്റെ ചിന്ത :
ഈ വചനം നമ്മെ മുന്നറിയിപ്പിക്കുന്നു
ഒരു മനുഷ്യന്റെ ഹൃദയം തുടർച്ചയായി സത്യത്തിനെ നിരസിക്കുമ്പോൾ,
അവൻ ഒടുവിൽ സത്യത്തെ തിരിച്ചറിയാനുള്ള ശേഷി തന്നെ നഷ്ടപ്പെടുത്തുന്നു.
അതാണ് "حق القول" —
സത്യത്തിന്റെ വാക്ക് അദ്ദേഹത്തിന്മേൽ ഉറപ്പിക്കുക —
മറ്റൊരു അർത്ഥത്തിൽ, സത്യത്തിന്റെ വാതിൽ അടയുക.
ഇത് ശിക്ഷയുടെ പ്രഖ്യാപനമല്ലാതെ,
മനസ്സിന്റെ മരണം ആണ് ഏറ്റവും ഭയാനകമായ ശിക്ഷ.
അദ്ധ്യായം :ഹൃദയം കെട്ടിയവർ — സത്യം കാണാതെ പോകുന്നവരുടെഅവസ്ഥ(36/8-9)
സൂറത് യാസീൻ 36:8–9
“അവരുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വെച്ചിരിക്കുന്നു; അത് അവരുടെ താടിയെല്ലുകൾവരെ എത്തുന്നു; അതിനാൽ അവർ തലകുത്തനെ പിടിച്ചവരായിരിക്കും.” (36:8)
“അവരുടെ മുമ്പിലും പിന്നിലും നാം ഒരു തടസ്സം വെച്ചിരിക്കുന്നു; അവരെ നാംമൂടിയിരിക്കുന്നു; അതിനാൽ അവർ കാണുന്നില്ല.” (36:9)
അമാനി മൗലവി – തഫ്സീർ റഹ്മത്തുൽ ഖുർആൻ
ഇവിടെ പറയുന്ന “ആമങ്ങൾ”
കൈകൾ കഴുത്തിലേക്കു കൂട്ടി ബന്ധിക്കുന്ന ഇരുമ്പ് ചങ്ങലകളാണ്.
അത് താടിയ്ക്ക് താഴെ കൂട്ടിയിരുത്തപ്പെടുന്നു.
അങ്ങനെ ഒരാൾ തലതാഴ്ത്താനോ ചുറ്റും നോക്കാനോ കഴിയാതെ തല പൊക്കി നിന്നനിലയിൽ ബദ്ധനാവുന്നു.
അതുപോലെ “സദ്ദ്” (سدّ) എന്നത്
“തടവ്, മറ, മലന്തിട്ട, അണക്കെട്ട്” എന്നർത്ഥമുള്ള വാക്കാണ്.
ഈ രണ്ടും മുഷ്രിക്കുകളുടെ ഹൃദയാവസ്ഥയ്ക്കുള്ള ശക്തമായ ഉപമകൾ ആകുന്നു.
അവർ സത്യത്തിൽ നിന്നു പൂർണ്ണമായും തടഞ്ഞുപോയവരാണ്.
അവർക്ക് ഇനി സത്യം കാണാനോ മനസ്സിലാക്കാനോ സാധിക്കില്ല.
അവരുടെ മുന്നിലും പിന്നിലും തടസ്സങ്ങളുണ്ട്,
അതായത്, ചരിത്രത്തിൽ നിന്നോ, ഭാവിയിൽ നിന്നോ, സത്യപ്രകാശത്തിൽ നിന്നോ പാഠംഎടുക്കാൻ കഴിയാത്തവർ.
ഇവരുടെ ഹൃദയം ചങ്ങലകളാൽ കെട്ടപ്പെട്ടിരിക്കുന്നു,
കാഴ്ച മറയ്ക്കപ്പെട്ടിരിക്കുന്നു —
അതിനാൽ ഇവർ സത്യത്തെ കാണുന്നില്ല, കാണാൻ ആഗ്രഹിക്കുന്നുമില്ല.
📖 സൂറത് അൽ-ബഖറ (2:7)
“അല്ലാഹു അവരുടെ ഹൃദയങ്ങളിലും ചെവികളിലും മുദ്രവെച്ചിരിക്കുന്നു;
അവരുടെ കണ്ണുകൾക്ക് മൂടലുണ്ട്.”
ഇവിടെ ചങ്ങല മുദ്ര,
കാണാതിരിക്കുക മൂടൽ
📖 സൂറത് അൽ-അൻആം (6:25)
“അവർ മനസ്സിലാക്കാതിരിക്കുവാൻ
നാം അവരുടെ ഹൃദയങ്ങളിൽ മറകളും
ചെവികളിൽ ഭാരവും വെച്ചിരിക്കുന്നു.”
അവർക്കു കേൾക്കാം — പക്ഷേ ഗ്രഹിക്കാനാവില്ല
ഇത് മാനസിക തടസ്സമാണ്, ഭൗതികമല്ല.
2️⃣ മുന്നിലും പിന്നിലും “തടസ്സം” — ഖുർആൻ
📖 സൂറത് അൽ-ജാസിയ (45:23)
“അല്ലാഹു അവനെ അവന്റെ അറിവോടുകൂടി വഴിതെറ്റിച്ചു;
അവന്റെ കേൾവിയിലും ഹൃദയത്തിലും മുദ്രവെച്ചു;
അവന്റെ കാഴ്ചയ്ക്ക് മൂടൽ ഉണ്ടാക്കി.”
മുമ്പ് അറിഞ്ഞ ചരിത്രം പോലും പാഠമാവുന്നില്ല
ഭാവിയെപ്പറ്റി ചിന്തിക്കാൻ കഴിവില്ല
ഇതാണ് ‘മുൻപിലും പിന്നിലും സദ്ദ്’ എന്ന ആശയം.
3️⃣ കണ്ണുകൾ കാണുന്നു, പക്ഷേ സത്യം കാണുന്നില്ല
📖 സൂറത് അൽ-ഹജ് (22:46)
“കണ്ണുകൾ കുരുടാകുന്നില്ല;
പക്ഷേ നെഞ്ചിലുള്ള ഹൃദയങ്ങളാണ് കുരുടാകുന്നത്.”
യാസീൻ 36:9-ന്റെ നേരിട്ടുള്ള വിശദീകരണം.
4️⃣ ഹൃദയം പൂട്ടപ്പെടുന്ന നിമിഷം
🕋 നബി ﷺ പറഞ്ഞു:
“അടിമ ഒരു പാപം ചെയ്താൽ, അവന്റെ ഹൃദയത്തിൽ ഒരു കറുത്ത പുള്ളി പതിക്കും…”
(തിർമിദി, സഹീഹ്)
പാപം ആവർത്തിക്കുമ്പോൾ
ഹൃദയം പൂർണ്ണമായി മൂടപ്പെടുന്നു
ചങ്ങലയും മറയും ക്രമേണ രൂപപ്പെടുന്നു
മറ്റൊരു ഹദീസ്:
“അല്ലാഹു ഒരാൾക്ക് നന്മ ആഗ്രഹിച്ചാൽ, അവന്റെ ഹൃദയം തുറക്കപ്പെടും.”
(മുസ്നദ് അഹ്മദ്)
തുറക്കപ്പെടുന്ന ഹൃദയം = സദ്ദ് ഇല്ലാത്ത അവസ്ഥ
അടഞ്ഞ ഹൃദയം = യാസീൻ 8–9 അവസ്ഥ
എന്റെ ചിന്ത
ഈ രണ്ടു വചനങ്ങൾ മനുഷ്യഹൃദയത്തിന്റെ കഠിനതയുടെ ദൃശ്യാവിഷ്കാരം പോലെയാണ്.
ചങ്ങലകൾ, മതിലുകൾ, മറകൾ —
ഇവ എല്ലാം ദൃശ്യമല്ല, ആത്മീയതയുടെ ഭാഷയിലെ ചിത്രങ്ങൾ.
ഒരു മനുഷ്യൻ സത്യം കേൾക്കുമ്പോൾ —
അത് സ്വീകരിക്കാതെയും, നിരന്തരം നിരാകരിച്ചും, പരിഹസിച്ചും പോകുമ്പോൾ —
ആ സത്യം തന്നെ ഒടുവിൽ അവന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കാനാവാത്തവിധംഅടയപ്പെടുന്നു.
അത് തന്നെയാണ് ഈ വചനങ്ങൾ പറയുന്നത്:
ഹൃദയങ്ങൾ ചങ്ങലകളാൽ കെട്ടപ്പെട്ടിരിക്കുന്നു.
മുന്നിലും പിന്നിലും മറയുണ്ട്.
കണ്ണുകൾ തുറന്നിട്ടും സത്യം കാണുന്നില്ല.
ഖുർആൻ ഒരിടത്തും പറയുന്നില്ല
അല്ലാഹു ഒരാളെ അന്യായമായി കെട്ടിയിട്ടുവെന്ന്.
ഇവിടെ പറയുന്നത് —
അവർ തന്നെയാണ് സത്യത്തെ നിരന്തരം തള്ളിക്കളഞ്ഞത്,
അതിനാൽ അവരുടെ ഹൃദയം ഇപ്പോൾ കെട്ടുപോയിരിക്കുന്നു
.
അദ്ധ്യായം ;സത്യം കേൾക്കാത്ത ഹൃദയങ്ങൾ
സൂറ യാസീൻ 36:10–11
വചനങ്ങൾ
“നീ അവര്‍ക്ക് താക്കീത് നല്‍കിയോ അല്ലെങ്കില്‍ നല്‍കിയില്ലയോ — അവരെസംബന്ധിച്ചിടത്തോളം അതു സമമാണ്. അവര്‍ വിശ്വസിക്കുകയില്ല.”
(36:10)
“ബോധനം പിന്തുടരുകയും, അദൃശ്യാവസ്ഥയില്‍ പരമകാരുണികനെ ഭയപ്പെടുകയുംചെയ്യുന്നവനു മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടുകയുള്ളൂ. ആകയാല്പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും പറ്റി അവന് സന്തോഷവാര്‍ത്തഅറിയിക്കുക.”
(36:11)
ഈ വചനങ്ങളില്‍ അല്ലാഹു പ്രവാചകന്‍ ﷺ നോട് വ്യക്തമായി അറിയിക്കുന്നു:
ചില മനുഷ്യര്‍ക്ക് മുന്നറിയിപ്പ് നല്‍കിയാലും നല്‍കാതിരുന്നാലും ഫലമില്ല.
കാരണം — അവരുടെ ഹൃദയങ്ങള്‍ മുദ്രയേറ്റിരിക്കുന്നു.
താക്കീത് കേള്‍ക്കുമ്പോഴും അവരുടെ മനസ്സില്‍ മാറ്റമുണ്ടാകുന്നില്ല.
കാരണം, അവരുടെ ആത്മീയ ജീവിതം മരിച്ചിരിക്കുകയാണ്.
സത്യത്തെ നിരന്തരമായി നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്തതിന്റെ ഫലമായി,
അവര്‍ അന്ധതയിലേക്കാണ് വീണുപോയത്.
ജീവിച്ചിരിക്കുന്ന ഹൃദയങ്ങള്‍
അതേസമയം, മറുവശത്ത്:
അല്‍-ദിക്ര്‍ — ഖുർആൻ — പിന്തുടരുന്നവര്‍
കാണാതെയെങ്കിലും (ബിഘൈബ്) പരമകാരുണികനെ ഭയപ്പെടുന്നവര്‍
ഇവരുടെ ഹൃദയങ്ങള്‍ ജീവിച്ചിരിക്കുന്നു.
അവർക്കാണ്
മഗ്ഫിറത്തും (പാപമോചനം)
അജ്രും കരീമും (മഹത്തായ പ്രതിഫലം)
വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.
36:11 — ആര്‍ക്കാണ് യഥാര്‍ഥ ഫലം?
ഈ ആയത്ത് വ്യക്തമാക്കുന്നത്:
ബോധനം സ്വീകരിക്കുന്നവര്‍ക്കാണ് ഫലം
ദൈവഭക്തിയിലും ആത്മബോധത്തിലും ജാഗ്രത പുലര്‍ത്തുന്നവര്‍ക്കാണ് പ്രതിഫലം
ഇവരുടെ ഹൃദയങ്ങള്‍
പാപമോചനത്തിനും വിശുദ്ധമായ പ്രതിഫലത്തിനും തുറക്കപ്പെടുന്നു.
സൂറ ബഖറ 2:7
“അല്ലാഹു അവരുടെ ഹൃദയങ്ങളെയും കാതുകളെയും മുദ്രയിട്ടിരിക്കുന്നു; അവരുടെകണ്ണുകളില്‍ മറയുണ്ട്; അവര്‍ക്കു വലിയ ശിക്ഷയുണ്ട്.”
ഇത് 36:10ന്റെ അര്‍ത്ഥത്തോട് നേരിട്ട് ബന്ധപ്പെട്ടു നില്‍ക്കുന്നു.
ഹൃദയം അടഞ്ഞാല്‍ ആത്മീയ ബോധം മൂടപ്പെടും.
സൂറ അല്‍-അന്‍ഫാല്‍ 8:2
“വിശ്വാസികള്‍ അല്ലാഹുവിനെ ഓര്‍ക്കുമ്പോള്‍ അവരുടെ ഹൃദയങ്ങള്‍ വിറയ്ക്കുന്നു.”
36:11ല്‍ പറഞ്ഞ
“അദൃശ്യാവസ്ഥയില്‍ പരമകാരുണികനെ ഭയപ്പെടുന്നവര്‍”
എന്നതിന്റെ തെളിവാണിത്.
സൂറ അല്‍-മുല്‍ക്ക് 67:12
“അദൃശ്യാവസ്ഥയില്‍ അവരുടെ രക്ഷിതാവിനെ ഭയപ്പെടുന്നവര്‍ക്കു മാപ്പും വലിയപ്രതിഫലവും ഉണ്ട്.”
ഇവിടെ പറയുന്ന പ്രതിഫലം
36:11ലെ ‘അജ്രും കരീം’ എന്ന വാഗ്ദാനവുമായി പൂർണ്ണമായും യോജിക്കുന്നു.
ഹദീസ് — ഹൃദയത്തിന്റെ കേന്ദ്രസ്ഥാനം
സഹീഹ് മുസ്ലിം ഉദ്ധരിച്ചഹദീസിൽ പറയുന്നു...
“എന്റെ വാക്ക് കേട്ട് അത് മനസ്സിലാക്കി മറ്റൊരാളിലേക്ക് എത്തിക്കുന്നവനെ അല്ലാഹുപ്രകാശിതനാക്കട്ടെ.”
സന്ദേശം കേള്‍ക്കുകയും അതില്‍ ജീവിക്കുകയും ചെയ്യുന്നവരാണ്
യഥാര്‍ഥ ബോധമുള്ളവര്‍.
സഹീഹ് ബുഖാരി ഹദീസിൽ പറയുന്നു :
“ശരീരത്തില്‍ ഒരു അവയവമുണ്ട്; അത് ശരിയായാല്‍ ശരീരം മുഴുവനും ശരിയാകും. അത്ദോഷപ്പെട്ടാല് ശരീരം മുഴുവനും ദോഷപ്പെടും. അതാണ് ഹൃദയം.”
ഹൃദയം മരിച്ചാല്‍
ബോധനവും താക്കീതും ഫലമില്ലാതാകും.
എന്റെ ചിന്ത —
ആധുനിക മനുഷ്യന്റെ പ്രതിഫലനം
ഇന്നത്തെ മനുഷ്യരാശിയും ഇതേ അവസ്ഥയിലാണ്.
അറിവ് വര്‍ധിക്കുന്നുവെന്ന തോന്നല്‍
പക്ഷേ ഹൃദയങ്ങള്‍ ശൂന്യമായി പോകുന്നു
സത്യവചനം കേള്‍ക്കുമ്പോള്‍
പ്രതികരണം ചിന്തയാല്‍ അല്ല — അഹങ്കാരത്താലാണ്.
യാസീന്‍ സൂറയുടെ ഈ വചനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്:
സത്യം കേള്‍ക്കാനുള്ള ചെവിയും
അത് സ്വീകരിക്കാനുള്ള ഹൃദയവുമാണ്
മനുഷ്യന്റെ യഥാര്‍ഥ മൂല്യം.
സത്യം കേള്‍ക്കുന്ന ഹൃദയം — അതാണ് രക്ഷയുടെ അടയാളം.
നബി(സ )കളുടെ ബോധനം,
പുണ്യഗ്രന്ഥങ്ങള്‍,
താക്കീതുകള്‍ —
ഇവയെല്ലാം മനുഷ്യഹൃദയത്തിനാണ്.
ഹൃദയം അടഞ്ഞുപോയാല്‍,
ഖുർആന്റെ ശബ്ദം പോലും അതില്‍ പ്രവേശിക്കില്ല.
പക്ഷേ —
കാണാതെയെങ്കിലും ഭയപ്പെടുന്നവര്‍ക്ക്
അല്ലാഹു തന്നെ പ്രകാശം നല്‍കും.
36/12
വചനത്തിന്റെ പൂർണ്ണരൂപം
“നിസ്സംശയം നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുക, അവർ മുമ്പ് ചെയ്തതും അവരുടെപിന്‍കാല ഫലങ്ങളും നാം രേഖപ്പെടുത്തും; എല്ലാ കാര്യങ്ങളും നാം വ്യക്തമായ രേഖയിൽസംഗ്രഹിച്ചിരിക്കുന്നു.” — (യാസീൻ 36:12)
മരണത്തിനു മുൻപ് ഓരോരുത്തനും ചെയ്ത എല്ലാ കർമ്മങ്ങളും —
അവ നല്ലതായാലും ദോഷകരമായാലും —
(അവർ മുമ്പ് അയച്ചവ)” എന്ന പദത്തിൽ ഉൾപ്പെടുന്നു.
അതേസമയം, ആ പ്രവർത്തികളുടെ ഫലമായി പിന്നിട് നിലനിൽക്കുന്ന
സൽപ്രവർത്തനങ്ങളുടെയും തിന്മകളുടെയും അവശിഷ്ടഫലങ്ങൾ
(അവരുടെ അവശിഷ്ടങ്ങൾ) എന്ന പദത്തിൽ ഉൾപ്പെടുന്നു.
“മനുഷ്യൻ മരിക്കുന്നതിന് മുൻപ് ചെയ്ത പ്രവർത്തികൾ മാത്രമല്ല,
അവന്റെ മരണശേഷം അവനു പുണ്യം ലഭിക്കുവാൻ കാരണമായ എല്ലാ സൽപ്രവർത്തനഫലങ്ങളും,
അവനു ദോഷം വരുത്തുവാൻ കാരണമായ എല്ലാ ദുഷ്പ്രവർത്തന ഫലങ്ങളും —
ഒന്നൊഴിയാതെ — അല്ലാഹു രേഖപ്പെടുത്തി വെക്കുന്നു.”
മൗലവി പറയുന്നു — ഈ രേഖ തന്നെയാണ് (കർമ്മങ്ങളുടെ ഏട്) എന്ന് പറയപ്പെടുന്നത്.
ഇതുകൂടാതെ, മനുഷ്യരുടെ എല്ലാ കർമ്മങ്ങളുടെയും അടിസ്ഥാനരേഖയായ
(സ്പഷ്ടമായ മൂലരേയും) അല്ലാഹുവിങ്കലുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
അതിനായി അദ്ദേഹം ഖുർആനിലെ മറ്റൊരു സൂചനയും ഉദ്ധരിക്കുന്നു:
(സൂറത് അൽ-ഖമർ 54:52–53)
“അവർ ചെയ്ത എല്ലാ കാര്യവും രേഖകളിലുണ്ട്;
ചെറിയതും വലുതും ഒന്നും ഒഴിവാക്കാതെ എല്ലാം രേഖപ്പെടുത്തിയിരിക്കുന്നു.”
പിന്നീട് മൗലവി ഒരു ഹദീസ് ഉദ്ധരിക്കുന്നു,
അത് ഈ വചനത്തിന്റെ അർത്ഥം അതീവ മനോഹരമായി തുറന്നു പറയുന്നു:
അബ്ദുല്ലാഹ് ബജലി (റ) റിപ്പോർട്ട് ചെയ്യുന്നു:
നബി (സ) പറഞ്ഞു —
“ഒരാൾ ഒരു നല്ല നടപടിക്രമം ആരംഭിച്ചാൽ,
അതിന്റെ പ്രതിഫലവും, അവൻ മരിച്ചശേഷം അതനുസരിച്ച് പ്രവർത്തിക്കുന്നവരുടെപ്രതിഫലവും
അവരുടെ പ്രതിഫലങ്ങളിൽ കുറവ് വരാതെ — അവന്നു ലഭിക്കും.
അതുപോലെ, ഒരാൾ ഒരു ദുഷ്ട നടപടി ആരംഭിച്ചാൽ,
അതിന്റെ പാപവും, അതനുസരിച്ച് പ്രവർത്തിക്കുന്നവരുടെ പാപവും —
അവരുടെ കുറ്റങ്ങളിൽ കുറവ് വരാതെ — അവന് ലഭിക്കും.”
പിന്നെ നബി (സ) ഈ വചനം വായിച്ചു:
(ഇബ്ന് അബി ഹാതിം റിപ്പോർട്ട് ചെയ്തു)
അമാനി മൗലവി ഇതിലൂടെ പറയുന്നു:
ഒരു മനുഷ്യൻ മരിച്ചാലും, അവന്റെ പ്രവൃത്തികളുടെ പ്രതിഫലധാര
തുടർന്ന് പോകുന്നു — അവൻ വിതച്ച നല്ലതോ, കെടുത്തതോ ആയ വിത്തുകൾ
അവന്റെ വിധിയെ രൂപപ്പെടുത്തുന്നു.
1️⃣ സഹീഹ് മുസ്ലിം (1017) —
“ഒരു മനുഷ്യൻ മരിച്ചാൽ, അവന്റെ പ്രവൃത്തികൾ അവസാനിക്കുന്നു,
മൂന്നു കാര്യങ്ങൾ ഒഴികെ —
സദഖ ജാരിയ,
പയോജനപ്രദമായ വിജ്ഞാനം,
അവന്റെ പേരിൽ പ്രാർത്ഥിക്കുന്ന നല്ല മകൻ.”
ഇത് യാസീൻ 12-ാം വചനത്തിന്റെ അർത്ഥത്തോടു നേരിട്ട് ബന്ധപ്പെടുന്നു.
2️⃣ സുനൻ അൽ-തിർമിദി (2675):
“നന്മയിലേക്ക് വിളിക്കുന്നവന്, അതനുസരിച്ച് പ്രവർത്തിക്കുന്നവരുടെപുണ്യത്തിനൊപ്പമുള്ള പ്രതിഫലം ലഭിക്കും;
ദോഷത്തിലേക്ക് വിളിക്കുന്നവന്, അതിൽ പ്രവർത്തിക്കുന്നവരുടെ പാപത്തിനൊപ്പമുള്ള കുറ്റംലഭിക്കും.”
എ ന്റെ ചിന്ത
മനുഷ്യൻ മരിക്കുമ്പോൾ അവന്റെ ശരീരം നിലയ്ക്കും,
പക്ഷേ അവന്റെ ചുവടുകൾ നന്മയുടെയും തിന്മയുടെയും പാതകൾ
തുടർന്നുകൊണ്ടിരിക്കുന്നു.
ഒരു പ്രാർത്ഥന പകർത്തിയാൽ അതിന്റെ ശബ്ദം കാലങ്ങൾ കടന്നാലും മുഴങ്ങും.
അതുപോലെ, ഒരു തെറ്റായ ആശയം പ്രചരിപ്പിച്ചാൽ അതിന്റെ ഇരുണ്ട നിഴൽ
തലമുറകൾക്കപ്പുറം വീഴും.
അല്ലാഹു നമ്മെ ഓർമ്മിപ്പിക്കുന്നു —
ജീവിതം ഒരു വിത്തുപാകലാണ്; വിളവെടുപ്പ് മരണാനന്തരമാണ്.
അദ്ധ്യായം :
ഗ്രാമവാസികളുടെ കഥ — അസ്‌ഹാബുൽ ഖറിയ (യാസീൻ 13–17)
36:13-17.
അമാനി തഫ്സീർ വിശദീകരണം :
അറബിമുശ്രിക്കുകളെപ്പോലെ, തൗഹീദില്‍ വിശ്വസിക്കാത്തവരും, തൗഹീദിലേക്ക്ക്ഷണിക്കുവാന് നിയോഗിക്കപ്പെട്ടവരെ ധിക്കരിച്ചവരുമായ ഒരു രാജ്യക്കാരുടെ കഥയാണ് ഈവചനങ്ങളില് വിവരിക്കുന്നത്. ഈ രാജ്യക്കാര്‍ ഏതായിരുന്നുവെന്നുതിട്ടപ്പെടുത്തിപ്പറയുവാന്‍ സാധ്യമല്ല. ഇവര്‍ അന്താക്കിയ ( സിരിയായുടെ (ശാമിന്റെ) ഉത്തരപ്രദേശത്ത് അലക്സാന്തരിയാറ്റ ഉള്‍ക്കടലിന്റെ അല്പം തെക്കും മധ്യധരണ്യാഴിയില്‍ നിന്ന്അല്പം കിഴക്കുമായി സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക പട്ടണമാണ് അന്താക്കിയ (- Antioche – അന്തോക്യ) . ക്രിസ്ത്യാനികള്‍ക്കിടയില്‍ ചരിത്ര പ്രാധാന്യമുള്ള ഒരുപട്ടണമാണിത് . ക്രിസ്താബ്ദം 638 ല്‍ മുസ്‌ലിംകള്‍ അവിടെ പ്രവേശിച്ചു. 1098ല്‍കുരിശുയുദ്ധത്തില്‍ വെച്ച് ക്രിസ്ത്യാനികള്‍ അത് അധീനപ്പെടുത്തുകയും ഫ്രഞ്ചുകാര്‍അതൊരു തലസ്ഥാനനഗരിയാക്കി വെക്കുകയും ചെയ്തു. ഇപ്പോള്‍ ഈ രാജ്യത്തിന്റെകീര്‍ത്തി നഷ്ടപ്പെട്ടിരിക്കുന്നു. ജനസംഖ്യ ഒരു കാലത്ത് അഞ്ചു ലക്ഷം വന്നിരുന്നുവെന്നുകാണുന്നു. )
നിവാസികളായിരുന്നുവെന്നും, ഈസാ (അ) നബി മതപ്രബോധനാര്‍ത്ഥം അവരിലേക്കയച്ചദൂതന്മാരെ ( ഈസാ (അ) നബിയുടെ ശിഷ്യഗണങ്ങളും സഹായികളുമായഅപ്പോസ്തലന്മാരെ ( –ശ്ലീഹാന്മാര്‍ -Apostles) ഉദ്ദേശിച്ചാണ് ആയത്തില്‍ ‘മുര്‍സലുകള്‍‘ എന്നു പറഞ്ഞിരിക്കുന്നതെന്നാണ് ഈ വിഭാഗക്കാര്‍ അഭിപ്രായപ്പെടുന്നത്)
ഇവരെ ഇവിടെ ദൂതന്മാര്‍ (المرسلون) എന്ന് പറഞ്ഞിട്ടുള്ളതെന്നുമാണ് ഖുര്‍ആന്‍വ്യാഖ്യാതാക്കളില്‍ മിക്കവരും പറയുന്നത്. അന്താക്കിയായിലേക്ക് ഈസാ (അ) നബിയുടെദൂതന്മാര്‍ അയക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഈ ആയത്തുകളില്‍ പ്രസ്താവിക്കപ്പെട്ട സംഭവംമറ്റൊന്നാണെന്നത്രെ മറ്റു ചിലരുടെ അഭിപ്രായം. ഇബ്നു കഥീര്‍ (റ) പ്രസ്താവിക്കുന്നത്പോലെ ഖുര്‍ആനിന്റെ വാക്കുകള്‍ പരിശോധിച്ചാല്‍ ഈ രണ്ടാമത്തെ അഭിപ്രായത്തിനാണ്പ്രാബല്യം കാണുന്നത്.
ഭൂരിപക്ഷം മുഫസ്സിറുകളുടെയും അഭിപ്രായം ഉദ്ധരിച്ച ശേഷം ഇബ്നു കഥീര്‍ (റ) പ്രസ്താവിക്കുന്നതിന്റെ ചുരുക്കം ഇതാണ്:- ഇതില്‍ പലനിലക്കുംആലോചിക്കേണ്ടതായുണ്ട്.
(1) ഖുര്‍ആന്‍റെ പ്രസ്താവനകള്‍ പ്രത്യക്ഷത്തില്‍ കാണിച്ചു തരുന്നത് പ്രസ്തുത ദൂതന്മാര്‍അല്ലാഹുവിന്റെ ദൂതന്മാര്‍ (റസൂലുകള്‍ ) തന്നെയായിരുന്നുവെന്നാണ്. ഈസാ നബിയുടെദൂതന്മാരാണെന്നു കാണിക്കുന്ന യാതൊന്നും അതിലില്ല. ‘നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ളമനുഷ്യരല്ലാതെ മറ്റൊന്നുമല്ല’ എന്നുള്ള വാക്യവും ഇതാണ് കാണിക്കുന്നത്.
(2) ക്രിസ്ത്യാനികള്‍ക്കിടയില്‍ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങളായിരുന്നു ; അല്‍ ഖുദ്സ്, അന്താക്കിയ,അലക്സാന്തരിയ, റൂമിയ എന്നിവ. ഓരോന്നിന്റെയും പ്രാധാന്യം ഓരോനിലക്കായിരുന്നു. ഒരു രാജ്യക്കാര്‍ മുഴുവനും കൂടി ഈസാ(അ) നബിയില്‍ വിശ്വസിച്ചഒന്നാമത്തെ രാജ്യമെന്ന നിലക്കായിരുന്നു അന്താക്കിയക്കുള്ള സ്ഥാനം. ആയത്തില്പ്രസ്താവിച്ച രാജ്യക്കാരാകട്ടെ, ദൂതന്മാരെ നിഷേധിക്കുകയും, (താഴെ കാണുന്ന പ്രകാരം) അല്ലാഹുവില്‍ നിന്ന് പൊതു ശിക്ഷക്ക് വിധേയരാവുകയുമാണ് ഉണ്ടായതു.
(3) തൌറാത്ത് അവതരിച്ചതിന് ശേഷം ഒരു ജനത ആകമാനം പൊതു ശിക്ഷയാല്നശിപ്പിക്കപ്പെടുകയുണ്ടായിട്ടില്ലെന്നും, അതിനു ശേഷമാണ് ബഹുദൈവവിശ്വാസികളുമായിയുദ്ധം നടന്നിട്ടുള്ളതെന്നുമാണ് അബൂസഈദില്‍ ഖുദ് രീ (റ) യും പല മുന്ഗാമികളുംപറയുന്നതു. അപ്പോള്‍, ഖുര്‍ആനില്‍ പറഞ്ഞ ഈ രാജ്യം-മുന്‍ഗാമികള്‍ ആയ പലരും പറഞ്ഞപോലെ-അന്താകിയ ആയിരിക്കുകയില്ല അല്ലെങ്കില്‍ അതേ പേരിലുള്ള വേറെരാജ്യമായിരിക്കാം .(ക്രി . മു. 300ല്‍ സുരിയാ മുതലായ പ്രദേശങ്ങളെ ഭരിച്ച ഒരു രാജാവ്പണികഴിപ്പിച്ചതായി ഇതേ പേരുള്ള 16 പട്ടണങ്ങളില്‍ രണ്ടു മാത്രം പുതിയ നിയമത്തില്‍പറഞ്ഞിരിക്കുന്നു. 1. സുരിയയിലുള്ള അന്ത്യോക്യാ…. 2.പിസിദ്യാ ദേശത്തിലെഅന്ത്യോക്യാ….’ (വേ. പു. നിഘണ്ടു)
കാരണം, ക്രിസ്തീയ കാലത്താകട്ടെ, അതിനു മുൻപാകട്ടെ ഒരു രാജ്യം നശിപ്പിക്കപ്പെട്ടതായിഅറിയപ്പെടുന്നില്ല, അല്ലാഹുവിനറിയാം. (راجع ابن كثير)
ആദ്യം അള്ളാഹു ആ രാജ്യക്കാരിലേക്ക് രണ്ടു പേരെ ദൂതന്മാരായി അയച്ചു , അവര്‍ അവരെവ്യാജമാക്കി നിഷേധിച്ചപ്പോള്‍ മൂന്നാമത് ഒരാളെയും (ഈ ദൂതന്മാര്‍ ഈസാ (അ) നബിയുടെഅപ്പോസ്തലന്മാരായിരുന്നുവെന്ന അഭിപ്രായക്കാരില്‍ ചിലര്‍, ആദ്യത്തെ രണ്ടു ദൂതന്മാര്യോഹന്നാനും, പൗലൂസും ആണെന്നും, മൂന്നാമത്തെ ദൂതന്‍ ശിമയോന്‍ ആണെന്നുംപറയുന്നു. വേറെയും അഭിപ്രായമുണ്ട്. )
നിയോഗിച്ചു കൊണ്ട് പ്രബോധനം ശക്തിപ്പെടുത്തി. പക്ഷെ ജനങ്ങള്‍ നിഷേധത്തില്‍ തന്നെഉറച്ചു നിന്നു. അവര്‍ക്കിടയില്‍ നടന്ന സംഭാഷണങ്ങളുടെ ചുരുക്കം മാത്രമാണ് അള്ളാഹുഇവിടെ ഉദ്ധരിച്ചിരിക്കുന്നത് . സത്യ നിഷേധികളുടെ സാധാരണ പതിവ് പോലെ ഒടുക്കം ഈരാജ്യക്കാരും ഭീഷണി പുറപ്പെടുവിക്കുകയായി :-
അല്ലാഹു പറയുന്നു:
“നഗരവാസികൾക്ക് ഒരു ഉപമ പറഞ്ഞു കൊടുക്കുക;
അവിടേക്ക് ദൂതന്മാർ വന്നപ്പോൾ.”
(36:13)
ഇവിടെ അല്ലാഹു ഒരു യഥാർത്ഥ ചരിത്രകഥയെ
ഉപമ (مثل) എന്ന ശൈലിയിൽ അവതരിപ്പിക്കുന്നു.
കാരണം:
മക്കയിലെ അറബിമുശ്രിക്കുകൾ തൗഹീദിനെ നിഷേധിക്കുകയും,
അല്ലാഹുവിന്റെ ദൂതനെ പരിഹസിക്കുകയും ചെയ്ത അവസ്ഥയ്ക്ക്
സമാനമായ ഒരു മുൻകാല സംഭവമാണ് ഇത്.
“നാം അവരിലേക്കു രണ്ട് ദൂതന്മാരെ അയച്ചു;
എന്നാൽ അവർ അവരെ നിഷേധിച്ചു.
അപ്പോൾ നാം മൂന്നാമനെയായി (ഒരു ദൂതനെ കൂടി)
അവരെ ശക്തിപ്പെടുത്തി.
അവർ പറഞ്ഞു: ‘നിശ്ചയം, ഞങ്ങൾ നിങ്ങളിലേക്കയക്കപ്പെട്ട ദൂതന്മാരാണ്.’”
(36:14)
ഈ ആയത്ത് വ്യക്തമാക്കുന്ന കാര്യങ്ങൾ:
ദൂതന്മാർ മനുഷ്യരാണ്
അവരെ അല്ലാഹു നിയോഗിച്ചതാണ്
ആദ്യ രണ്ട് പേരെ നിഷേധിച്ചപ്പോൾ
ദഅ്‌വത്ത് ശക്തമാക്കാനാണ് മൂന്നാമനെ അയച്ചത്
സന്ദേശം ഒന്നേയുള്ളൂ — തൗഹീദ്
“അവർ പറഞ്ഞു:
‘നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യരല്ലാതെ മറ്റൊന്നുമല്ല.
റഹ്മാൻ ഒന്നും ഇറക്കിയിട്ടില്ല.
നിങ്ങൾ കള്ളം പറയുന്നവരാണ്.’”
(36:15)
ഇത് സത്യനിഷേധത്തിന്റെ മൂന്നു മുഖ്യ വാദങ്ങൾ:
“നിങ്ങൾ മനുഷ്യരാണ്” —
ദൈവദൂതന്മാരാകാൻ മനുഷ്യർ അർഹരല്ല എന്ന അഹങ്കാരം
“റഹ്മാൻ ഒന്നും ഇറക്കിയിട്ടില്ല” —
വഹ്യയെ പൂർണ്ണമായി നിഷേധിക്കൽ
“നിങ്ങൾ കള്ളന്മാരാണ്” —
ദൂതന്മാരെ അപകീർത്തിപ്പെടുത്തൽ
ഇതേ വാക്കുകളാണ്
മക്കയിലെ മുഷ്രിക്കുകൾ നബി ﷺ യോടും പറഞ്ഞത്.
“ദൂതന്മാർ പറഞ്ഞു:
‘ഞങ്ങളെ നിങ്ങളുടെ അടുക്കൽ അയച്ചത്
ഞങ്ങളുടെ രക്ഷിതാവാണ് എന്ന് അവന് അറിയാം.
ഞങ്ങൾക്കുള്ള ബാധ്യത
വ്യക്തമായ സന്ദേശം എത്തിക്കൽ മാത്രമാണ്.’”
(36:16–17)
ഇവിടെ ദൂതന്മാർ:
തങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുന്നില്ല
തർക്കത്തിലേക്ക് ഇറങ്ങുന്നില്ല
അധിക അത്ഭുതങ്ങൾ കാണിക്കാനുള്ള ആവശ്യം ഉന്നയിക്കുന്നില്ല
അവർ പറയുന്നു:
സത്യം അല്ലാഹുവിന് അറിയാം
ഞങ്ങളുടെ ഉത്തരവാദിത്വം ദഅ്‌വത്ത് മാത്രമാണ്
സ്വീകരിക്കണമോ നിഷേധിക്കണമോ എന്നത് നിങ്ങളുടെ കാര്യമാണ്
ഇതാണ് ഖുർആനിക ദഅ്‌വത്തിന്റെ അടിസ്ഥാനം.
അല്ലാഹു പറയുന്നു:
“നഗരത്തിന്റെ അറ്റത്തുനിന്ന് ഒരാൾ ഓടിവന്നു പറഞ്ഞു:
‘എന്റെ ജനമേ, ദൂതന്മാരെ പിന്തുടരുക.’”
(36:20)
ഭീഷണിയും പീഡനവും ശക്തമായ സമയത്താണ്
ഈ മനുഷ്യൻ രംഗപ്രവേശനം ചെയ്യുന്നത്.
അദ്ദേഹം അധികാരിയല്ല,
പണ്ഡിതനല്ല,
നേതാവുമല്ല —
ഒരു സാധാരണ വിശ്വാസിയാണ്.
പക്ഷേ ഖുർആൻ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്
പേരുകൊണ്ടല്ല,
നിലപാടുകൊണ്ടാണ്.
“നഗരത്തിന്റെ അറ്റത്ത് നിന്ന്” — ഒരു സൂചന
ഖുർആൻ പ്രത്യേകം പറയുന്നു:
“അകലെ നിന്ന്”.
ഇത് സൂചിപ്പിക്കുന്നത്:
അധികാരകേന്ദ്രത്തിൽ നിന്ന് അകലെ
സമൂഹത്തിന്റെ അതിരുകളിൽ ജീവിക്കുന്ന ഒരാൾ
പക്ഷേ സത്യത്തോട് ഏറ്റവും അടുത്തവൻ
സത്യം പലപ്പോഴും
നഗരത്തിന്റെ മദ്ധ്യത്തിൽ നിന്നല്ല,
അതിരുകളിൽ നിന്നാണ് ഉയരുന്നത്.
“നിങ്ങൾ വേതനം ചോദിക്കാത്തവരായ
ഈ ആളുകളെ പിന്തുടരുക;
അവർ തന്നെയാണ് നേരായ വഴിയിൽ ഉള്ളവർ.”
(36:21)
അദ്ദേഹത്തിന്റെ വാദം ലളിതമാണ്:
അവർ നിങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു
നിങ്ങളിൽ നിന്ന് ഒന്നും ആവശ്യപ്പെടുന്നില്ല
അധികാരമോ ലാഭമോ തേടുന്നില്ല
ദഅ്‌വത്തിന്റെ ശുദ്ധത
ഇവിടെയാണ് തെളിയുന്നത്.
“എനിക്ക് എന്താണ് കാര്യം
എന്നെ സൃഷ്ടിച്ചവനെ ഞാൻ ആരാധിക്കാതിരിക്കേണ്ടത്?
അവനിലേക്കാണ് നിങ്ങൾ എല്ലാവരും മടക്കപ്പെടുന്നത്.”
(36:22)
ഇത് ഒരു തത്വചർച്ചയല്ല,
ഒരു ഹൃദയത്തിന്റെ ചോദ്യം ആണ്.
സൃഷ്ടാവ്
ജീവൻ
മടക്കം
മൂന്ന് കാര്യങ്ങൾ കൊണ്ടാണ്
അദ്ദേഹം തൗഹീദ് സ്ഥാപിക്കുന്നത്.
“അവനെ ഒഴികെ
ഞാൻ മറ്റാരെയെങ്കിലും ദൈവങ്ങളാക്കുമോ?
റഹ്മാൻ എനിക്ക് ഒരു ദുരിതം ആഗ്രഹിച്ചാൽ
അവരുടെ ശുപാർശ എനിക്ക് യാതൊരു ഗുണവും ചെയ്യുകയില്ല.”
(36:23)
ഇത് ബഹുദൈവവിശ്വാസത്തിന്റെ
അടിസ്ഥാന പൊളിച്ചുകാട്ടലാണ്:
അവർ ശക്തരാണെന്ന് കരുതപ്പെടുന്നു
പക്ഷേ അല്ലാഹുവിന്റെ തീരുമാനത്തിന് മുന്നിൽ
അവർ പൂർണ്ണമായും അസഹായരാണ്
“അങ്ങനെ ചെയ്താൽ
ഞാൻ വ്യക്തമായ വഴിതെറ്റലിലായിരിക്കും.”
(36:24)
സത്യം ഉപേക്ഷിക്കുന്നത്
ഒരു “മതപരമായ അഭിപ്രായഭേദം” അല്ല,
വ്യക്തമായ വഴിതെറ്റലാണ്
എന്ന ധൈര്യമാണ് ഇവിടെ.
“നിശ്ചയം, ഞാൻ നിങ്ങളുടെ രക്ഷിതാവിൽ വിശ്വസിച്ചിരിക്കുന്നു.
അതിനാൽ നിങ്ങൾ എന്നെ കേൾക്കുക.”
(36:25)
ഇവിടെ അദ്ദേഹം
ജനപ്രിയത തേടുന്നില്ല,
സുരക്ഷ ഉറപ്പാക്കുന്നില്ല.
അദ്ദേഹം പരസ്യമായി വിശ്വാസം പ്രഖ്യാപിക്കുന്നു.
“അവനോട് പറയപ്പെട്ടു:
‘സ്വർഗ്ഗത്തിൽ പ്രവേശിക്കുക.’
അവൻ പറഞ്ഞു:
‘എന്റെ ജനത അറിയുമായിരുന്നെങ്കിൽ!
എന്റെ രക്ഷിതാവ് എനിക്ക് മാപ്പ് നൽകിയതും
എന്നെ ആദരിക്കപ്പെട്ടവരിൽ പെടുത്തിയതും.’”(36/26;27)
അദ്ദേഹം കൊല്ലപ്പെടുന്നു —
പക്ഷേ ഖുർആൻ അത് വിശദീകരിക്കുന്നില്ല.
കാരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
മരണത്തിലല്ല,
അവസാന നിലയിലാണ്.
സ്വർഗ്ഗത്തിലേക്കുള്ള വാക്കുകൾ
അദ്ദേഹം പറയുന്നു:
“എനിക്ക് പ്രതികാരം വേണ്ട”
“എന്റെ ജനത നശിക്കട്ടെ” എന്നില്ല
“അവർ അറിയണമേ” എന്ന പ്രാർത്ഥനയാണ്
ഇതാണ്
സത്യവിശ്വാസിയുടെ ഉയർന്ന ആത്മാവസ്ഥ.
ഈ കഥ നമ്മോട് സംസാരിക്കുന്നത്
സത്യം പറയാൻ
സ്ഥാനമോ അധികാരമോ വേണ്ട
സത്യം പറയുന്നവൻ
ഒറ്റപ്പെടാം
പക്ഷേ അവന്റെ വിജയം
അല്ലാഹുവിങ്കലാണ്
ദൂതന്മാരെ നിഷേധിച്ച ഒരു ജനതയിൽ
ഒരു മനുഷ്യൻ വിജയിക്കുന്നു.
തുടർന്നു 36:28–32
അല്ലാഹു പറയുന്നു:
“അവന്റെ ശേഷം
ഞങ്ങൾ അവന്റെ ജനതയ്‌ക്കെതിരെ
ആകാശത്തിൽ നിന്ന്
യാതൊരു സൈന്യത്തെയും ഇറക്കിയില്ല;
ഇറക്കേണ്ടതുമില്ലായിരുന്നു.”
(36:28)
ഇവിടെ ഖുർആൻ
ഒരു അത്യന്തം ഗൗരവമുള്ള സത്യം പറയുന്നു.
അല്ലാഹുവിന്
സൈന്യങ്ങളോ
വലിയ ഒരുക്കങ്ങളോ
ആവശ്യമില്ല.
ഒരു ജനത
സത്യം പൂർണ്ണമായി നിഷേധിച്ചാൽ
അവരെ അവസാനിപ്പിക്കാൻ
ഒരു ആജ്ഞ മതി.
“അത് ഒരു ഭീകരമായ ഒച്ച മാത്രമായിരുന്നു;
അപ്പോൾ അവർ എല്ലാവരും
നിശ്ചലമായി മരിച്ചു.”
(36:29)
ഭീഷണി മുഴക്കിയവർ,
കല്ലെറിയുമെന്ന് പറഞ്ഞവർ,
അധികാരത്തിന്റെ ഭാഷ ഉപയോഗിച്ചവർ —
എല്ലാവരും
ഒരു നിമിഷത്തിൽ നിശ്ശബ്ദരായി.
ഇവിടെ ഖുർആൻ
ശിക്ഷയുടെ ദൈർഘ്യം പറയുന്നില്ല,
കാരണം പ്രധാനം
ശക്തിയല്ല, ഫലം ആണ്.
മനുഷ്യന്റെ ദുർഭാഗ്യം
അല്ലാഹു പറയുന്നു:
“അയ്യോ മനുഷ്യരേ!
അവർക്കു വന്ന ഓരോ ദൂതനെയും
അവർ പരിഹസിച്ചുകൊണ്ടേയിരുന്നു.”
(36:30)
ഇത് ഒരു പ്രത്യേക ജനതയെക്കുറിച്ചുള്ള
വിലാപമല്ല.
ഇത് മനുഷ്യചരിത്രത്തെക്കുറിച്ചുള്ള ഒരു ആഹ്വാനം ആണ്.
സത്യം വന്നാൽ പരിഹാസം
മുന്നറിയിപ്പ് വന്നാൽ അവഗണന
ദൂതൻ വന്നാൽ എതിർപ്പ്
ഇതാണ്
പുനരാവർത്തിക്കപ്പെടുന്ന മനുഷ്യപിഴവ്.
“അവർ കാണുന്നില്ലയോ?
അവരുടെ മുമ്പ്
എത്രയോ തലമുറകളെ
നാം നശിപ്പിച്ചിട്ടുണ്ട്;
അവർ ഇവരിലേക്കു മടങ്ങിവരുന്നില്ല.”
(36:31)
ഇത് ഭീഷണിയല്ല,
ചിന്തിക്കാനുള്ള ക്ഷണമാണ്.
മുന്‍ഗാമികൾ പോയി.
അവർ തിരികെ വന്നിട്ടില്ല.
അതായത്:
ഈ ലോകം സ്ഥിരമല്ല
അധികാരം നിലനിൽക്കില്ല
മനുഷ്യൻ ഒടുവിൽ മടക്കപ്പെടും
“അവർ എല്ലാവരും
ഒരുമിച്ച്
നമ്മുടെ മുന്നിൽ ഹാജരാക്കപ്പെടും.”
ഈ സത്യത്തെ ഒരു കവി ഇങ്ങനെ പറഞ്ഞു:
“നാം മരണപ്പെട്ടാല്‍
നമ്മെ അതോടെ വിട്ടുകളയുമായിരുന്നുവെങ്കില്‍,
മരണം ഓരോ ജീവിക്കും ആശ്വാസമാകുമായിരുന്നു!
പക്ഷേ മരിച്ചാല്‍ നാം എഴുന്നേല്‍പ്പിക്കപ്പെടുകയും,
പിന്നെ എല്ലാ കാര്യത്തെക്കുറിച്ചും
ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമല്ലോ!”
(36:32)
ഇതാണ് കഥയുടെ
അവസാന വാക്യം.
ദൂതന്മാരും
അവരെ നിഷേധിച്ചവരും
ഒറ്റയ്ക്ക് സത്യം പറഞ്ഞ മനുഷ്യനും
എല്ലാവരും
ഒരേ റബ്ബിന്റെ മുമ്പിൽ.
അവിടെ
ജനസംഖ്യയോ
അധികാരമോ
ഭീഷണിയോ
പ്രയോജനപ്പെടില്ല.
ഈ അവസാന ഭാഗം നമ്മോട് പറയുന്നത്
സത്യം നിഷേധിച്ച സമൂഹങ്ങൾ
ശക്തരായി തോന്നാം
പക്ഷേ അവരുടെ അവസാനം
അല്ലാഹുവിന്റെ ഒരു ആജ്ഞയിലാണ്
സത്യം പറഞ്ഞ ഒരാൾ
ലോകത്ത് തോറ്റുപോയതായി തോന്നാം
പക്ഷേ അവന്റെ വിജയം
ആഖിറത്തിലാണ്.....
എന്റെ ചിന്ത....
ഈ കഥ നമ്മോട് ഇന്ന് എന്ത് പറയുന്നു?
അസ്‌ഹാബുൽ ഖറിയയുടെ കഥ
ഒരു പഴയ നഗരത്തിന്റെ ചരിത്രമാത്രമല്ല.
ഇത് എല്ലാ കാലത്തേക്കുമുള്ള മനുഷ്യകഥയാണ്.
ദൂതന്മാർ വരുന്നു.
സത്യം പറയുന്നു.
ജനത നിഷേധിക്കുന്നു.
ഭീഷണിയിലേക്ക് മാറുന്നു.
ഒരാൾ മാത്രം മുന്നോട്ട് വരുന്നു.
ഇത് ഒരു ആവർത്തനമാണ് —
ചരിത്രത്തിലുടനീളം.
1. സത്യം എപ്പോഴും ഭൂരിപക്ഷത്തിനൊപ്പം ഉണ്ടാവണമെന്നില്ല
ഈ കഥയിൽ
ഭൂരിപക്ഷം ശബ്ദിക്കുന്നു,
അധികാരം ഭീഷണി മുഴക്കുന്നു,
ജനക്കൂട്ടം പരിഹസിക്കുന്നു.
പക്ഷേ
സത്യം ഒരാളുടെ ഹൃദയത്തിലാണ് നിലനിൽക്കുന്നത്.
ഖുർആൻ നമ്മെ പഠിപ്പിക്കുന്നത് ഇതാണ്:
സത്യം കണ്ടെത്താൻ
എണ്ണം നോക്കരുത്,
നിലപാട് നോക്കുക.
2. ദഅ്‌വത്ത് ഒരു പദവിയല്ല, ഒരു ഉത്തരവാദിത്വമാണ്
ദൂതന്മാരുടെ പിന്നാലെ
നഗരത്തിന്റെ അറ്റത്ത് നിന്നൊരു മനുഷ്യൻ വരുന്നു.
അദ്ദേഹം:
നിയോഗിക്കപ്പെട്ടവനല്ല
അധികാരമുള്ളവനല്ല
പക്ഷേ ഉത്തരവാദിത്വം ഏറ്റെടുത്തവനാണ്
ഇന്നും
സത്യം പറയാൻ
പദവിയോ
വേദിയോ
അനുമതിയോ
കാത്തിരിക്കേണ്ടതില്ല.
3. ശകുനവിശ്വാസവും ഭീഷണിയും — സത്യം മൂടാനുള്ള പഴയ ആയുധങ്ങൾ
“നിങ്ങളുടെ കാരണമാണ് ദുരന്തങ്ങൾ”
എന്ന ആരോപണം
ഇന്നും ജീവിച്ചിരിപ്പുണ്ട്.
സത്യം ചോദ്യം ചെയ്യുമ്പോൾ
അതിനെ നേരിടാൻ കഴിയാത്തവർ
ഭീഷണിയിലേക്കാണ് മാറുന്നത്.
ഖുർആൻ ഇതിനെ
ഹൃദയത്തിന്റെ രോഗം എന്നാണ് വിളിക്കുന്നത്.
4. വിജയം ലോകത്തിൽ അല്ല, നിലപാടിലാണ്
നഗരത്തിന്റെ അറ്റത്തുനിന്ന് വന്ന മനുഷ്യൻ
ലോകത്തിന്റെ കണക്കിൽ തോറ്റു.
പക്ഷേ ഖുർആൻ പറയുന്നു:
“അവനോട് പറഞ്ഞു: സ്വർഗ്ഗത്തിൽ പ്രവേശിക്കുക.”
വിജയം എന്നത്
ജീവിച്ചിരിപ്പല്ല,
സത്യം പിടിച്ചുനിൽക്കലാണ്.
5. സത്യവിശ്വാസിയുടെ ഉയർന്ന നില — വൈരാഗ്യമില്ലാത്ത ഹൃദയം
അദ്ദേഹം പറഞ്ഞു:
“എന്റെ ജനത അറിയുമായിരുന്നെങ്കിൽ…”
പ്രതികാരമല്ല,
ദ്വേഷമല്ല,
ശാപമല്ല —
അറിയിപ്പ് മാത്രമാണ് അവന്റെ ആഗ്രഹം.
ഇതാണ്
ഇമാനിന്റെ പരമാവധി സൗന്ദര്യം.
6. അവസാന വിധി — എല്ലാവരും ഒരേ മുന്നിൽ
കഥ അവസാനിക്കുന്നത്
ഒരു ശക്തമായ സത്യത്തിൽ ആണ്:
“അവർ എല്ലാവരും
നമ്മുടെ മുമ്പിൽ ഹാജരാക്കപ്പെടും.”
അവിടെ:
ദൂതനും
നിഷേധകനും
ഒറ്റയ്ക്ക് നിന്ന വിശ്വാസിയും
എല്ലാവരും
ഒരേ റബ്ബിന്റെ മുമ്പിൽ.
അവസാന ചോദ്യം
ഈ കഥ
നമ്മോട് ചോദിക്കുന്നു:
നീ ഏത് സ്ഥാനത്താണ്?
ജനക്കൂട്ടത്തിന്റെ ശബ്ദത്തിലോ,
അതോ
സത്യം തിരിച്ചറിഞ്ഞ
ഒരാളുടെ നിലപാടിലോ?
ഉത്തരം
നാളെ അല്ല,
ഇന്നാണ് നൽകേണ്ടത്. ഹൃദയത്തിലേക്കുള്ള യാത്ര
അദ്ധ്യായം ;ഭാഗ്യവതായ ദൃഷ്ടാന്തം
(യാസീൻ 36:33–36) 🍇
അല്ലാഹു പറയുന്നു:
“അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, നിര്‍ജ്ജീവമായ ഭൂമി, - നാമതിനെ ജീവിപ്പിക്കുകയും, അതില്‍ നിന്ന് ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു, പിന്നെ അതില്‍നിന്നു അവര്‍തിന്നുകൊണ്ടിരിക്കുന്നു.” (36:33)
ഭൂമി, അതിൽ വളരുന്ന ധാന്യവും ഭക്ഷണവുമെല്ലാം ദൈവത്തിന്റെ അനുഗ്രഹത്തിന്റെഫലമാണ്. മനുഷ്യൻ പ്രയത്നിക്കുന്നു, പക്ഷേ സൃഷ്ടിയുടെ പ്രവർത്തനവും വിളയുന്നതുംഅല്ലാഹുവിന്റെ ഇച്ഛയാലാണ്....
“അതില്‍, ഈത്തപ്പനയുടെയും, മുന്തിരിയുടെയും തോട്ടങ്ങള്‍ നാം ഉണ്ടാക്കുകയും, നീരുറവുകളെയും നാമതിൽ തുറന്നുവിട്ടു.” (36:34)
അറേബ്യയിലെ പ്രധാന ഭക്ഷ്യവിഭവങ്ങൾ — ഈന്തത്തോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളും — ഈ ഭാഗ്യവതായ ദൃഷ്ടാന്തത്തിൽ പ്രത്യേകിച്ചും പറയപ്പെട്ടിരിക്കുന്നു.
എല്ലാ കൃഷി വിഭവങ്ങളും മനുഷ്യന്റെ പരിശ്രമവും ദൈവത്തിന്റെ അനുഗ്രഹവുമാണ്.
മനുഷ്യൻ അവ ഉപയോഗിക്കുന്നു, പക്ഷേ അവ വളരുകയും വിളയുകയും ചെയ്യുന്നത്അല്ലാഹുവിന്റെ കൃപയാൽ ആണ്.
“അതിന്റെ ഫലങ്ങളില്‍നിന്നും, തങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്നുംഅവര്‍ക്കു തിന്നുവാന്‍ വേണ്ടി (യാണ്)” (36:35)
പല മുഫാസിന്മർ അഭിപ്രായപ്പെടുന്നത്:
“വീടുകൾ, കൃഷികൾ മനുഷ്യന്റെ പ്രവർത്തിയുടെ ഫലമല്ല; സൃഷ്ടി എല്ലാം അല്ലാഹുവിന്റെഅനുഗ്രഹമാണ്.”
ഇത് നമ്മോട് പഠിപ്പിക്കുന്നത്: പ്രയത്നഫലവും സൃഷ്ടിയുടെ വളർച്ചയും ദൈവത്തിന്റെകൈയിലുണ്ട്.
“എല്ലാ ഇണവർഗ്ഗങ്ങളെയും സൃഷ്ടിച്ചിട്ടുള്ളവന്‍ മഹാ പരിശുദ്ധനത്രെ! ഭൂമിഉല്പാദിപ്പിക്കുന്നതിലും, അവരുടെ ദേഹങ്ങളിലും, അവര്‍ക്ക് അറിഞ്ഞു കൂടാത്തവയിലുംസൃഷ്ടി നിലനിർത്തുന്നത് അവനുതന്നെയാണ്.” (36:36)
ഓരോ സസ്യത്തിലും, ജീവജാലത്തിലും നിരവധി ഇനങ്ങളും തരങ്ങളും ഉണ്ട്.
മനുഷ്യൻ അവയെ പൂർണ്ണമായി തിരിച്ചറിയാൻ കഴിയില്ല.
എല്ലാ വിഭവങ്ങളിലും ദൈവത്തിന്റെ മഹത്ത്വം, കൃത്യത, ആജ്ഞ വ്യക്തമാണെന്ന് നമ്മോട്പകർന്നു പറയുന്നു.
ഹദീസുകളും അനുബന്ധ വിശദീകരണം
ദൈവീയ അനുഗ്രഹം തിരിച്ചറിയുക:
നബി ﷺ പറഞ്ഞു:
“അല്ലാഹുവിന്റെ അടയാളങ്ങൾ ഭൂമിയിലുണ്ട്. ആലോചിക്കുന്നവന് അവയിൽ ബോധംലഭിക്കും.”
(സാഹിഹ് മുസ്ലിം)
ഭക്ഷണം, ജലസ്രോതസ്സ്, വൃക്ഷങ്ങൾ — എല്ലാം മനുഷ്യനെ സേവിക്കുന്ന വിധംസൃഷ്ടിക്കപ്പെട്ടതാണ്.
നന്ദിയും സ്തുതിയും
നബി ﷺ പറഞ്ഞു: മനുഷ്യരോട് നന്ദി കാണിക്കാത്തവൻ അല്ലാഹുവിനോടും നന്ദികാണിക്കുന്നില്ല."
(സുനൻ അബൂദാവൂദ്: 4811, സുനൻ തിർമിദി: 1954)
അതായത്, എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തോടുള്ള നന്ദി പ്രധാനമാണ്.
സൃഷ്ടി സാക്ഷ്യമായുള്ള ദൈവഭക്തി:
നബി ﷺ പറഞ്ഞു:
“നീയെന്തു ഉപയോഗിക്കുന്നുവോ, അതിന്റെ പിന്നിൽ അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവയിലുള്ള ദൈവീയ പ്രതിഫലനം മനസ്സിലാക്കുക.”
ഇത് ഭക്ഷണം, ജലസ്രോതസ്സ്, വൃക്ഷങ്ങൾ എല്ലാം ദൈവത്തിന്റെ സാക്ഷ്യങ്ങളെന്ന്കാണിക്കുന്നു.
ഭൂമി, ഭക്ഷണം, ജലസ്രോതസ്സ് — എല്ലാം ദൈവീയ അനുഗ്രഹം.
മനുഷ്യൻ പ്രയത്നിക്കുന്നു, പക്ഷേ സൃഷ്ടി നിയന്ത്രിക്കുന്നത് ദൈവം മാത്രം.
ലഭിക്കുന്ന വിഭവങ്ങൾക്കു നന്ദിയും സ്തുതിയും ദൈവത്തോട് പറയുക.
സൃഷ്ടിയുടെ വൈവിധ്യത്തിൽ ദൈവത്തിന്റെ മഹത്ത്വം കാണുക; മനുഷ്യൻ കൃത്യമായനിർണ്ണയം നടത്താൻ സാധ്യമല്ല.
അവരെ തിന്നുവാൻ വേണ്ടി — ഓരോ മനുഷ്യനും ലഭിക്കുന്നവ ദൈവത്തിന്റെയുംമനുഷ്യന്റെ ശ്രമത്തിന്റെയും സംയോജനം
ആണ്.
അദ്ധ്യായം: ആകാശ ദൃഷ്ടാന്തങ്ങൾ
പ്രപഞ്ചത്തിന്റെ വിശാലതയിൽ അല്ലാഹു ഒരുക്കി വെച്ചിട്ടുള്ള അത്ഭുതങ്ങളെക്കുറിച്ചുംഅവയിലെ കൃത്യമായ ക്രമീകരണങ്ങളെക്കുറിച്ചും വിശുദ്ധ ഖുർആൻ സൂറഃ യാസീനിലൂടെ(36:37–40) മനുഷ്യകുലത്തെ ഓർമ്മിപ്പിക്കുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളംപ്രപഞ്ചം എന്നത് കേവലം വസ്തുക്കളുടെ കൂട്ടമല്ല, മറിച്ച് സ്രഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നഅടയാളങ്ങളുടെ പുസ്തകമാണ്.
1. രാപ്പകലുകളുടെ വിസ്മയകരമായ മാറ്റം
അവർക്കൊരു ദൃഷ്ടാന്തമാണ് രാത്രിയും; നാം അതിൽ നിന്ന് പകലിനെ ഉരിച്ചെടുക്കുന്നു. അപ്പോൾ അവർ ഇരുട്ടിലാകുന്നു.” (36:37)
ഭൂമിയുടെ ഭ്രമണം മൂലം പ്രകാശം മാറി ഇരുട്ട് വരുന്ന പ്രക്രിയയെ 'ഉരിച്ചെടുക്കുക' (Stripping away) എന്ന പദത്തിലൂടെയാണ് ഖുർആൻ വിശേഷിപ്പിച്ചത്. ഒരു വസ്ത്രംഉരിയുന്നതുപോലെ പകലിന്റെ പുതപ്പിനെ അല്ലാഹു നീക്കം ചെയ്യുമ്പോൾ പ്രപഞ്ചംഇരുട്ടിലേക്ക് മാറുന്നു. മനുഷ്യന്റെ അധ്വാനത്തിന് പകലും വിശ്രമത്തിന് രാത്രിയുംനിശ്ചയിച്ചതിലെ ദൈവവിരുതാണിവിടെ തെളിയുന്നത്.
2. സൂര്യന്റെ പ്രയാണം: ഒരു ലക്ഷ്യത്തിലേക്ക്
സൂര്യൻ അതിന്റേതായ ഒരു താവളത്തിലേക്ക് ചലിച്ചുകൊണ്ടിരിക്കുന്നു. അത്സർവ്വജ്ഞനായ പ്രതാപശാലിയാൽ നിശ്ചയിക്കപ്പെട്ടതാണ്.” (36:38)
സൂര്യൻ നിശ്ചലമല്ലെന്നും അത് അതിന്റേതായ ഒരു ഭ്രമണപഥത്തിലൂടെസഞ്ചരിക്കുന്നുണ്ടെന്നുമുള്ള ശാസ്ത്രീയ സത്യമാണ് ഈ വചനം വെളിപ്പെടുത്തുന്നത്. പ്രപഞ്ചത്തിന്റെ താളം തെറ്റാതെ കോടിക്കണക്കിന് വർഷങ്ങളായി സൂര്യൻ അതിന്റെപാതയിലൂടെ സഞ്ചരിക്കുന്നത് യാദൃശ്ചികമല്ല, മറിച്ച് അല്ലാഹുവിന്റെ കൃത്യമായപ്ലാനിംഗിന്റെ ഭാഗമാണ്.
3. ചന്ദ്രന്റെ വളർച്ചയും തളർച്ചയും
ചന്ദ്രന്നും നാം ചില ഘട്ടങ്ങൾ (മൻസിലുകൾ) നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത്ഈത്തപ്പനയുടെ പഴക്കം ചെന്ന കുലത്തണ്ടുപോലെ ആയിത്തീരുന്നു.” (36:39)
അമ്പിളിമാനായി തുടങ്ങി പൂർണ്ണചന്ദ്രനാവുകയും പിന്നീട് ശുഷ്കിച്ച് ഒരു ഉണങ്ങിയഈത്തപ്പന മട്ടൽ പോലെ ചെറുതാവുകയും ചെയ്യുന്ന ചന്ദ്രന്റെ അവസ്ഥമനുഷ്യജീവിതത്തിന്റെ തന്നെ പ്രതിഫലനമാണ്. ജനനം മുതൽ മരണം വരെയുള്ളമനുഷ്യന്റെ മാറ്റങ്ങളും ചന്ദ്രന്റെ ഈ ഘട്ടങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്. കലണ്ടറുകൾക്കും സമയക്രമത്തിനും ചന്ദ്രന്റെ ഈ സഞ്ചാരം അടിസ്ഥാനമായി മാറുന്നു.
4. പ്രപഞ്ചത്തിലെ അച്ചടക്കം
സൂര്യനാകട്ടെ, അതിന് ചന്ദ്രനെ പ്രാപിക്കുവാൻ പറ്റുകയില്ല; രാത്രി പകലിനെമുൻകടക്കുന്നതുമല്ല. എല്ലാവരും ഓരോ സഞ്ചാരമണ്ഡലത്തിൽ നീന്തിക്കൊണ്ടിരിക്കുന്നു.” (36:40)
പ്രപഞ്ചത്തിലെ ഗോളങ്ങൾക്കൊന്നും പരസ്പരം കൂട്ടിയിടിക്കാനോ ഒന്നിന്റെ പാത മറ്റൊന്ന്തടസ്സപ്പെടുത്താനോ കഴിയില്ല. 'നീന്തുക' (യസ്ബഹൂൻ) എന്ന പ്രയോഗം അവയുടെസുഗമമായ ചലനത്തെ സൂചിപ്പിക്കുന്നു. ഓരോ നക്ഷത്രവും ഗ്രഹവും അതിന്റെപരിധിക്കുള്ളിൽ നിന്നുകൊണ്ട് സ്രഷ്ടാവിനെ അനുസരിക്കുന്നു എന്ന വലിയ പാഠമാണ്ഇവിടെ മനുഷ്യനുള്ളത്
നബി ﷺ പറഞ്ഞു:
“അല്ലാഹുവിന്റെ അടയാളങ്ങൾ ആകാശങ്ങളിലും ഭൂമിയിലുമുണ്ട്. ആലോചിക്കുന്നവന്അവയിൽ ബോധം ലഭിക്കും.”
(സാഹിഹ് മുസ്‌ലിം,)
സൂര്യന്റെ ചലനം, ചന്ദ്രന്റെ ഘട്ടങ്ങൾ, രാത്രിയും പകലും — ഇവല്ലാം ദൈവീയ അടയാളങ്ങൾ.
സൃഷ്ടി ക്രമത്തിൽ ദൈവഭക്തി:
നബി ﷺ പറഞ്ഞു:
“നീയെന്തു ഉപയോഗിക്കുന്നുവോ, അതിന്റെ പിന്നിൽ അല്ലാഹുവിന്റെ അനുഗ്രഹമാണ്. അതിൽ ദൈവീയ പ്രതിഫലനമുണ്ടെന്ന് മനസ്സിലാക്കുക.”
(സാഹിഹ് ബുഖാരി,)
സൂര്യനും ചന്ദ്രനും ക്രമത്തിലൂടെ നീന്തുന്നതും, പ്രകൃതിയിലെ നിശ്ചിത ചലനങ്ങളുംദൈവഭക്തിക്ക് പ്രേരണ ആയി മാറുന്നു.
പഠിപ്പിക്കൽ
രാപ്പകലുകളും സൂര്യ-ചന്ദ്രൻവുമൊക്കെ ദൈവത്തിന്റെ കൃത്യമായ ക്രമത്തിൽസഞ്ചരിക്കുന്നു.
ഭൂമിയിലെ പ്രകൃതി പ്രതിഭാസങ്ങകളിൽ ദൈവീയ ശക്തിയും വൈഭവവും കാണാം.
മനുഷ്യൻ ഇവ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ ദൈവത്തിന്റെ അനുഗ്രഹത്തെതിരിച്ചറിയണം.
അവലോകനവും പഠനവും സൃഷ്ടിയെ സ്തുതിക്കുന്നതിന് സഹായിക്കുന്നു.
ഓരോ മനുഷ്യനും വേണം:
ദൈവത്തോടുള്ള നന്ദിയും ആരാധനയും പ്രകടിപ്പിക്കുക,
പ്രകൃതിയിലെ ക്രമവും ആകാശത്തിലും ഭൂമിയിലുമുള്ള ദൈവീയ അടയാളങ്ങളുംമനസ്സിലാക്കുക,
മനുഷ്യന്റെ ശക്തി, അറിവ്, പ്രയത്നങ്ങൾ ദൈവത്തിന്റെ അനുഗ്രഹത്തിനോടൊപ്പംപ്രവർത്തിക്കുന്നു എന്ന് തിരിച്ചറിയുക.
അദ്ധ്യായം : യാത്രയും സ്രഷ്ടാവിന്റെ കാരുണ്യവും(36/41-44)
തങ്ങളുടെ സന്താനങ്ങളെ (സാമാനം) നിറക്കപ്പെട്ട കപ്പലില്‍ നാം വഹിച്ചുകൊണ്ടുപോകുന്നതും അവര്‍ക്കൊരു ദൃഷ്ടാന്തമാണ്.(36/41)അതുപോലെയുള്ളവസ്തുക്കളില്‍നിന്നു അവര്‍ക്കു സവാരി ചെയ്യാവുന്ന (പല)തിനെയും അവര്‍ക്കു നാംസൃഷ്ടിച്ചുകൊടുത്തിരിക്കുന്നു.(36/42)
“നാം ഉദ്ദേശിച്ചാൽ അവരെ (സമുദ്രത്തിൽ) മുക്കിക്കളഞ്ഞേക്കും; അപ്പോൾ അവർക്കുസഹായിക്കാനൊരാളും ഉണ്ടാകുകയില്ല; അവര്‍ രക്ഷപ്പെടുകയും ചെയ്യുകയില്ല.” (36:43)
“പക്ഷേ, നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യമായിട്ടും, ഒരു നിശ്ചിത സമയം വരെയുള്ളജീവിതസുഖമായിട്ടുമത്രേ (നാം അവരെ രക്ഷപ്പെടുത്തുന്നത്).” (36:44)
ആയത്തുകളുടെ സന്ദേശം
ഖുർആൻ അവതരിച്ച കാലത്ത് മനുഷ്യന്റെ പ്രധാന യാത്രാമാർഗങ്ങൾ കടലിലെപായക്കപ്പലുകളും, കരയിലെ ഒട്ടകം, കുതിര തുടങ്ങിയവയുമായിരുന്നു.
ഇന്നാകട്ടെ, മനുഷ്യൻ വികസിപ്പിച്ച വാഹനങ്ങൾ കരയിലും കടലിലും മാത്രമല്ല, വായുവിലുംഉപരിയാകാശത്തിലും സഞ്ചരിക്കുന്നു.
എന്നാൽ ഖുർആൻ ഓർമ്മിപ്പിക്കുന്നത് ഇതാണ്:
വാഹനങ്ങൾ മനുഷ്യൻ നിർമ്മിച്ചതാണെന്ന് തോന്നിയാലും,
അത് കണ്ടുപിടിക്കാനുള്ള ബുദ്ധി,
നിർമ്മിക്കാനുള്ള വസ്തുക്കൾ,
ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ
എല്ലാം തന്നെ അല്ലാഹുവിന്റെ ദാനമാണ്.
അല്ലാഹു പറയുന്നു:
“നിങ്ങളെയും, നിങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതിനെയും അല്ലാഹു സൃഷ്ടിച്ചതാണ്.”
(സൂറത്ത് സ്വാഫാത്ത് 37:96)
മനുഷ്യശ്രമവും ദൈവിക പരിധിയും
വാഹനയാത്ര സുരക്ഷിതമാക്കാൻ മനുഷ്യൻ പലവിധ മുൻകരുതലുകൾ സ്വീകരിക്കുന്നു:
ശക്തമായ നിർമ്മാണം
ആധുനിക നിയന്ത്രണ സംവിധാനങ്ങൾ
അടിയന്തര രക്ഷാപദ്ധതികൾ
എന്നിട്ടും, അപ്രതീക്ഷിത അപകടങ്ങൾ സംഭവിക്കുന്നു.
കടലിലോ, കരയിലോ, വായുവിലോ
ചില ഘട്ടങ്ങളിൽ
മനുഷ്യന്റെ വൈദഗ്ദ്ധ്യം
സാങ്കേതിക നിയന്ത്രണം
പുറമേ നിന്നുള്ള സഹായം
ഒന്നും പ്രയോജനപ്പെടാതെ പോകുന്നു.
അവിടെ മനുഷ്യൻ തിരിച്ചറിയുന്നത് ഒരേയൊരു സത്യം:
രക്ഷ മനുഷ്യന്റെ കഴിവിൽ നിന്നല്ല, അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്നാണ്.
നബി ﷺ പറഞ്ഞു:
“യാത്ര ചെയ്യുമ്പോൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക;
അവനാണ് രക്ഷ നൽകുന്നവൻ.”
(സാഹിഹ് മുസ്‌ലിം)
മറ്റൊരു ഹദീസിൽ നബി ﷺ യാത്രയിൽ ആയപ്പോൾ ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു:
“അല്ലാഹുമ്മ, നീയാണ് യാത്രയിലെ കൂട്ടുകാരനും, വീട്ടിലെ സംരക്ഷകനും.”
(സാഹിഹ് മുസ്‌ലിം)
ഇത് നമ്മെ പഠിപ്പിക്കുന്നത്:
യാത്രയുടെ സുരക്ഷ വാഹനത്തിന്റെ ശക്തിയിലല്ല,
അല്ലാഹുവിൽ ഉള്ള ആശ്രയത്തിലാണെന്ന്.
ആയത്തുകളുടെ ആന്തരിക ഉപദേശം
യാത്രാസാധനങ്ങൾ മനുഷ്യന് നൽകിയിരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹമാണ്.
മനുഷ്യന്റെ ബുദ്ധിയും സാങ്കേതികവിദ്യയും ദൈവദാനമാണ്, സ്വയംജനിച്ച ശക്തിയല്ല.
അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത് അല്ലാഹുവിന്റെ കാരുണ്യത്തിലൂടെയാണ്.
മനുഷ്യൻ യാത്ര ചെയ്യുമ്പോൾ അഹങ്കാരം ഒഴിവാക്കി തൗക്കൽ സ്വീകരിക്കണം.
ജീവിതത്തിന്റെ ഓരോ യാത്രയും —
കടലിലായാലും, കരയിലായാലും, ആകാശത്തിലായാലും —
അല്ലാഹുവിന്റെ അനുവാദത്തോടെയും കാരുണ്യത്തോടെയും മാത്രമാണ്പൂർത്തിയാകുന്നത്.
അദ്ധ്യായം :മുന്നറിയിപ്പും മനോഭാവവും: കാരുണ്യം നിഷേധിക്കുന്നഹൃദയങ്ങൾ
(യാസീൻ 36:45–47)
അല്ലാഹു പറയുന്നു:
“നിങ്ങളുടെ മുമ്പിലുള്ളതും, നിങ്ങളുടെ പിന്നിലുള്ളതും നിങ്ങള്‍ സൂക്ഷിക്കണം; നിങ്ങള്കരുണ ചെയ്യപ്പെട്ടേക്കാം.” (36:45)
ഇവിടെ “മുമ്പും പിന്നും” എന്ന പ്രയോഗം
മനുഷ്യന്റെ ഭാവിയും ഭൂതകാലവും,
ദുനിയയും ആഖിറയും,
അല്ലാഹുവിന്റെ ശിക്ഷയും കാരുണ്യവും
എല്ലാം ഉൾക്കൊള്ളുന്ന സമഗ്ര മുന്നറിയിപ്പാണ്.
എന്നാൽ, ഈ ഉപദേശം അവരോട് പറയുമ്പോൾ —
അവർ തിരിഞ്ഞുകളയുന്നു.
കാരണം പ്രശ്നം അറിവിന്റെ കുറവല്ല,
ഹൃദയത്തിന്റെ അനാസക്തിയാണ്.
“അവര്‍ക്കു തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ട ഏതൊരു ദൃഷ്ടാന്തവുംവരുന്നില്ല; അവരതില്‍നിന്ന് തിരിഞ്ഞുകളയുന്നവരായിട്ടല്ലാതെ.” (36:46)
അല്ലാഹുവിന്റെ അടയാളങ്ങൾ
പ്രകൃതിയിൽ,
ജീവിതാനുഭവങ്ങളിൽ,
സംഭവങ്ങളിലൊക്കെ
നിരന്തരം വരുന്നു.
എന്നാൽ അഹങ്കാരവും താൽപര്യവും നിറഞ്ഞ ഹൃദയം
ആ ദൃഷ്ടാന്തങ്ങളെ കാണുന്നില്ല,
അല്ല —
കാണാൻ തയ്യാറല്ല.
ദാനം ആവശ്യപ്പെടുമ്പോൾ ഉയരുന്ന തെറ്റായ ന്യായവാദം
“‘നിങ്ങള്‍ക്കു അല്ലാഹു നല്‍കിയിട്ടുള്ളതില്‍ നിന്നു ചിലവഴിക്കുവിന്‍’ എന്ന് അവരോട്പറയപ്പെട്ടാല്‍—
അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോട് പറയും:
‘അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭക്ഷണം കൊടുക്കുമായിരുന്നവര്‍ക്ക്
ഞങ്ങള്‍ ഭക്ഷണം കൊടുക്കുകയോ?!’
നിങ്ങള്‍ വ്യക്തമായ വഴിപിഴവിലല്ലാതെ മറ്റൊന്നുമല്ല.” (36:47)
ഇത് അവിശ്വാസികളുടെ മാനസികതയാണ്.
അവരുടെ വാദം ഇതാണ്:
ദാരിദ്ര്യം അല്ലാഹുവിന്റെ തീരുമാനമാണ്
അതിനാൽ സഹായിക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല
പക്ഷേ, ഖുർആൻ പഠിപ്പിക്കുന്നത്:
ധനം ഒരു അവകാശമല്ല — ഒരു പരീക്ഷണമാണ്.
അത് സ്ഥിരമായി ഒരാളുടെ കൈയിൽ നിൽക്കുന്നില്ല.
അല്ലാഹു താൽക്കാലികമായി ഏല്പിച്ച ഒരു അമാനത്താണ്.
ഹദീസ് വെളിച്ചത്തിൽ ധനവും ദാനവും
നബി ﷺ പറഞ്ഞു:
“മനുഷ്യൻ പറയുന്നു: ‘എന്റെ ധനം, എന്റെ ധനം!’
പക്ഷേ അവന്റെ ധനം മൂന്നു കാര്യങ്ങളാണ്:
അവൻ കഴിച്ചതും തീർന്നത്,
അവൻ ധരിച്ചതും പഴകിയത്,
അവൻ ദാനം ചെയ്തതും (ആഖിറത്തിനായി) സൂക്ഷിക്കപ്പെട്ടത്.”
(സാഹിഹ് മുസ്‌ലിം)
മറ്റൊരു ഹദീസിൽ:
“ദാനം ധനം കുറയ്ക്കുകയില്ല.”
(സാഹിഹ് മുസ്‌ലിം)
അതായത്,
ദാനം കൊടുക്കുന്നത് അല്ലാഹുവിന്റെ തീരുമാനത്തെ എതിര്‍ക്കൽ അല്ല,
അല്ലാഹുവിന്റെ ആജ്ഞക്ക് കീഴടങ്ങലാണ്.
ഈ ആയത്തുകളുടെ ആന്തരിക സന്ദേശം
മുന്നറിയിപ്പ് ലഭിക്കുമ്പോൾ തിരിഞ്ഞുകളയുന്നത്
അവിശ്വാസത്തിന്റെ ലക്ഷണമാണ്.
അല്ലാഹുവിന്റെ വിധിയെ ന്യായവാദമാക്കി
കാരുണ്യം നിഷേധിക്കുന്നത് തെറ്റായ മനോഭാവമാണ്.
ധനം കൈവശമുള്ളത്
മനുഷ്യന്റെ മഹത്വമല്ല,
അവന്റെ പരീക്ഷണമാണ്.
സാധുക്കളെ സഹായിക്കുവാൻ ഉപദേശിക്കുന്നവരെ
പരിഹസിക്കുന്നത്
ഹൃദയത്തിന്റെ കഠിനതയെ വെളിപ്പെടുത്തുന്നു.
അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവൻ
മറ്റുള്ളവരോട് കാരുണ്യം കാണിക്കണം.
കരുണ നിഷേധിക്കുന്ന ഹൃദയങ്ങൾ
കരുണയ്ക്കും അർഹരാകുന്നില്ല.
അദ്ധ്യായം :കിയാമത്ത്
ചോദ്യം
(36:48–52)
അവര്‍ പറയുന്നു: ‘എപ്പോഴാണ് ഈ വാഗ്ദാനം (സംഭവിക്കുക) നിങ്ങള്സത്യവാന്മാരാണെങ്കില്?!‘(36/48)ഒരൊറ്റ ഘോരശബ്ദത്തെ അല്ലാതെ അവര്‍ നോക്കി(ക്കാത്തു) ക്കൊണ്ടിരിക്കുന്നില്ല; അവര്‍ (തര്‍ക്കിച്ച്) വഴക്കു കൂട്ടിക്കൊണ്ടിരിക്കെ അതവരെപിടികൂടുന്നതാണ്.(37/49)അപ്പോള്‍, വല്ല ഒസിയ്യത്തും ചെയ്‌വാന്‍ അവര്ക്കുസാധ്യമാകുകയില്ല; അവരുടെ സ്വന്തക്കാരിലേക്കു അവര്‍ മടങ്ങിച്ചെല്ലുകയുമില്ല.(36/50)‘വാഗ്ദാനം’ കൊണ്ടുദ്ദേശ്യം ലോകാവസാനസമയമാകുന്നു. മുശ്രിക്കുകള്‍ അന്ത്യനാളില്വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് അതെപ്പോഴാണുണ്ടാകുക എന്ന് അവര്‍പരിഹാസപൂര്‍വ്വം ചോദിക്കുന്നത്. അതു സംഭവിക്കുന്ന സമയത്തെക്കുറിച്ചല്ല അവര്അന്വേഷിക്കേണ്ടത്; അതു ആര്‍ക്കും അറിയുകയില്ല; അല്ലാഹുവിനു മാത്രമേ അറിയൂ; പക്ഷെ, അതു സംഭവിക്കുന്നതു വളരെ പെട്ടെന്നായിരിക്കും; അവര്‍ അന്യോന്യം തര്‍ക്കിച്ചുംവഴക്കടിച്ചും കൊണ്ടിരിക്കുന്നതിനിടയില്‍- ഒരു മുന്നറിയിപ്പും കൂടാതെ- വമ്പിച്ച ഒരുഘോരശബ്ദം ഉണ്ടായേക്കും.അത്ര മാത്രം! എല്ലാവരും അതോടെ നാഷമടയും അതവന്നുകഴിഞ്ഞാല്, സാധാരണ പോലെ വല്ല ഒസിയത്തും ചെയ്വാനോ, കുടുംബത്തിലേക്ക്പോയിച്ചേരുവാനോ ഒന്നുംതന്നെ ആര്‍ക്കും സാധ്യമല്ല. എന്നൊക്കെയാണ് മറുപടിയുടെസാരം. അല്ലാഹു പറയുന്നു :
(അന്ത്യസമയത്തിന്റെ കാര്യം കണ്ണിമവെട്ടുന്നത് പോലെയല്ലാതെ മറ്റൊന്നുമല്ല.അഥവാ അതുഅതിനെക്കാള്‍ സമീപത്തിലായിരിക്കും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. (സൂ: നഹ്ല്)
“ഒരു ഘോരശബ്ദം “എന്നു പറഞ്ഞതു, ഈ ലോകം അവസാനിക്കുകയും, എല്ലാവരുംനാശമടയുകയും ചെയ്യുന്നതിനുള്ള ഒന്നാമത്തെ കാഹളമൂത്തിനെ ഉദ്ധേശിച്ചാകുന്നു. പിന്നീട്പുനരുദ്ധാനത്തിനുവേണ്ടിയുള്ള രണ്ടാമതൊരു ഊത്തും ഉണ്ടാകുന്നതാണ്. ഇതിനെക്കുറിച്ചാണ് അടുത്ത വചനത്തില്‍ ‘ കാഹളത്തില്‍ ഊതപ്പെടു’മെന്നും, 53-ാംവചനത്തില്‍ ‘ ഒരു ഘോരശബ്ദം’ എന്നും പറഞ്ഞിരിക്കുന്നത്...🍇
1. അന്ത്യനാളിന്റെ അപ്രതീക്ഷിതത്വം
ലോകാവസാനം എത്ര പെട്ടെന്നായിരിക്കും സംഭവിക്കുക ;
നബി ﷺ പറഞ്ഞു: "രണ്ടുപേർ തങ്ങളുടെ വസ്ത്രം കച്ചവടത്തിനായിനിവർത്തിവെച്ചിട്ടുണ്ടാകും; അത് മടക്കാനോ കച്ചവടം പൂർത്തിയാക്കാനോ അവർക്ക് സമയംലഭിക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കും. ഒരാൾ തന്റെ ഒട്ടകത്തിന്റെ പാൽ കറന്ന്കുടിക്കാനായി കൊണ്ടുപോകുന്നുണ്ടാകും; അത് കുടിക്കാൻ കഴിയുന്നതിന് മുൻപ്അന്ത്യനാൾ സംഭവിക്കും. ഒരാൾ തന്റെ കുളം നന്നാക്കുന്നുണ്ടാകും; അതിൽ നിന്ന് വെള്ളംകുടിക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കും..."
(സഹീഹ് ബുഖാരി)
"തർക്കിച്ചുകൊണ്ടിരിക്കെ അതവരെ പിടികൂടും" (36:49) എന്ന വചനത്തിന് ഈ ഹദീസ്വലിയ തെളിവാണ്.
2. കാഹളമൂത്ത് (സൂർ)
കാഹളം ഊതുന്ന മലക്കിനെക്കുറിച്ചും ആ നിമിഷത്തിന്റെ ഗൗരവത്തെക്കുറിച്ചു
ഇസ്രാഫീൽ (അ): കാഹളം ഊതുന്ന മലക്ക് തന്റെ കണ്ണ് ചിമ്മാതെ അല്ലാഹുവിന്റെഉത്തരവിനായി കാത്തുനിൽക്കുകയാണെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.
▪️രണ്ട് ഊത്തുകൾക്കിടയിലെ സമയം: അബൂഹുറൈറ (റ) നിവേദനം ചെയ്ത ഹദീസിൽ, രണ്ട് കാഹളമൂത്തുകൾക്കിടയിൽ 'നാൽപ്പത്' (ദിവസമോ, മാസമോ, വർഷമോ എന്ന്വ്യക്തമല്ല) ഇടവേളയുണ്ടെന്ന് കാണാം. ഒന്നാമത്തെ ഊത്തിൽ എല്ലാവരും മരിക്കുകയുംരണ്ടാമത്തെ ഊത്തിൽ എല്ലാവരും പുനർജനിക്കുകയും ചെയ്യും. (സഹീഹ് ബുഖാരി, മുസ്ലിം).
3.അന്ത്യനാൾ വെള്ളിയാഴ്ച
അന്ത്യനാളിന്റെ ദിവസത്തെക്കുറിച്ച് നബി ﷺ പറഞ്ഞത്:
“സൂര്യൻ ഉദിച്ച ദിവസങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായത് വെള്ളിയാഴ്ചയാണ്. അന്നേദിവസമാണ് ആദം (അ) സൃഷ്ടിക്കപ്പെട്ടത്, അന്നാണ് അദ്ദേഹം സ്വർഗ്ഗത്തിൽപ്രവേശിപ്പിക്കപ്പെട്ടത്, അന്ന് തന്നെയാണ് അദ്ദേഹം അവിടെനിന്ന് പുറത്താക്കപ്പെട്ടതും. വെള്ളിയാഴ്ചയല്ലാതെ അന്ത്യനാൾ സംഭവിക്കുകയുമില്ല."
(സഹീഹ് മുസ്ലിം)
ചുരുക്കത്തിൽ: ഖുർആൻ നൽകുന്ന മുന്നറിയിപ്പുകളെ ഹദീസുകൾ കൂടുതൽവ്യക്തമാക്കുന്നു. മനുഷ്യർ തങ്ങളുടെ ലൗകിക കാര്യങ്ങളിൽമുഴുകിയിരിക്കുമ്പോഴായിരിക്കും ആ മഹാസംഭവം നടക്കുക എന്ന് ഈ ഹദീസുകളെല്ലാംഉറപ്പിക്കുന്നു.
അദ്ധ്യായം :കാഹളം, പുനരുജ്ജീവനം
1. കാഹളമൂതലും പുനരുത്ഥാനവും (സൂറഃ യാസീൻ 51–54)
സൂറഃ യാസീനിലെ ഈ വചനങ്ങൾ പുനരുത്ഥാനത്തിന്റെ ദൃശ്യം അത്യന്തം ഗൗരവത്തോടെഅവതരിപ്പിക്കുന്നു:
“കാഹളത്തില്‍ ഊതപ്പെടും. അപ്പോഴേക്കും അവരതാ ‘ഖബറു’കളില്‍ നിന്ന് തങ്ങളുടെറബ്ബിങ്കലേക്ക് ബദ്ധപ്പെട്ടു വരുന്നതാണ്! അവര്‍ പറയും: ‘ഞങ്ങളുടെ നാശമേ! ആരാണ്ഞങ്ങള് ഉറങ്ങുന്നിടത്തുനിന്ന് ഞങ്ങളെ (ഉയിര്‍ത്തു) എഴുന്നേല്‍പ്പിച്ചത്?! ഇതുപരമകാരുണികനായുള്ളവന്‍ നമ്മോടു വാഗ്ദാനം ചെയ്കയും, ‘മുര്‍സലു’കള്‍ സത്യംപറയുകയും ചെയ്തിട്ടുള്ളതാകുന്നു.’ അതു ഒരേ ഒരു ഘോരശബ്ദം അല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല. അപ്പോഴേക്കും അവരതാ, മുഴുവന്‍ നമ്മുടെ അടുക്കല്ഹാജറാക്കപ്പെട്ടവരായിരിക്കും. അന്ന് ഒരാളോടുംതന്നെ ഒട്ടും അനീതി ചെയ്യപ്പെടുന്നതല്ല; നിങ്ങള്‍ പ്രവര്ത്തിച്ചിരുന്നതിനല്ലാതെ, നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുകയുമില്ല." (36:51–54)
ഒന്നാമത്തെ കാഹളം ഊത്തിൽ പ്രപഞ്ചം മുഴുവൻ നശിക്കുന്നു. പിന്നീട് അല്ലാഹു ഉദ്ദേശിച്ചകാലം കഴിഞ്ഞ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ ഊത്തിൽ എല്ലാവരുംപുനർജീവിപ്പിക്കപ്പെടുന്നു. പുനരെഴുന്നേൽപ്പിന്റെ ഊത്തുണ്ടാകുമ്പോൾ ജനങ്ങൾ‘മഹ്ശറി’ലേക്ക് (വിചാരണാ മൈതാനം) ധൃതിപ്പെട്ടു ചെല്ലുന്നതിനെപ്പറ്റി സൂറഃ അൽമആരിജിൽ ഇങ്ങനെ കാണാം:
“അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നത് പോലെ ഖബ്‌റുകളില്‍നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം." (70:43)
2. അവിശ്വാസികളുടെ പരിഭ്രമവും 'ഉറക്കം' എന്ന പ്രയോഗവും
പെട്ടെന്നുണ്ടാകുന്ന ഈ സംഭവവികാസത്തിൽ മനുഷ്യൻ അമ്പരന്നു പോകുന്നു. അന്ത്യനാളിലും പരലോകത്തിലും വിശ്വസിക്കാത്തവർ പരിഹാസപൂർവ്വം ചോദിച്ചിരുന്നകാര്യങ്ങൾ (36:48) യാഥാർത്ഥ്യമാകുന്നത് അവർ നേരിൽ കാണുന്നു. ഈ അവസരത്തിൽതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകമായ അവസ്ഥയുമായി താരതമ്യംചെയ്യുമ്പോൾ, ഖബറിലെ ജീവിതം അവർക്ക് ഒരു 'ഉറക്കം' പോലെ നിസ്സാരമായിതോന്നിപ്പോകുന്നു.
ഖബറിലെ ശിക്ഷയും ഉറക്കവും:
"ആരാണ് ഞങ്ങളെ ഉറങ്ങിയേടത്തു നിന്ന് എഴുന്നേൽപ്പിച്ചത്?" എന്ന ചോദ്യം ഖബറിൽശിക്ഷയില്ല എന്നതിന് തെളിവല്ല. ഇസ്‌ലാമിക പ്രമാണങ്ങൾ പ്രകാരം:
താരതമ്യം: ഒരു കഠിനമായ ദുഃഖം വരുമ്പോൾ മുൻപുണ്ടായ പ്രയാസങ്ങൾ മനുഷ്യൻമറന്നുപോകുന്നു. പരലോകത്തെ ശിക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ ഖബറിലെ ശിക്ഷഅവിശ്വാസികൾക്ക് ലഘുവായി തോന്നും.
താൽക്കാലിക നിദ്ര: പുനരുത്ഥാനത്തിന് തൊട്ടുമുൻപ് അവർക്ക് അല്ലാഹു ഒരു യഥാർത്ഥഉറക്കം നൽകുന്നതാണെന്ന് ഉബയ്യുബ്നു കഅബ് (റ) പ്രസ്താവിച്ചിട്ടുണ്ട്.
സൂറഃ ഗാഫിറിൽ ഖബറിലെ ശിക്ഷയെക്കുറിച്ച് അല്ലാഹു സൂചിപ്പിക്കുന്നു:
അഗ്നി; അതിന് രാവിലെയും വൈകുന്നേരവും അവര്‍ പ്രദര്ശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. അന്ത്യസമയം നിലവില്‍ വരുന്ന ദിവസം (അല്ലാഹു പറയും:) ഫിര്‍ഔന്റെ ആളുകളെകഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുവിന്‍." (40:46)
3. പുനരുത്ഥാനം എങ്ങനെ സംഭവിക്കുന്നു?
മനുഷ്യശരീരം മണ്ണിൽ ലയിച്ചു ചേർന്നാലും അവനെ വീണ്ടും സൃഷ്ടിക്കാൻ അല്ലാഹുവിന്പ്രയാസമില്ല. നബി(സ)യുടെ ഒരു ഹദീസ് ഇത് ഇപ്രകാരം വിവരിക്കുന്നു:
“ആകാശത്തുനിന്ന് അല്ലാഹു മഴ വർഷിപ്പിക്കും. അപ്പോൾ പച്ചക്കറികൾ മുളച്ചുവരുന്നതുപോലെ മനുഷ്യർ ഖബറുകളിൽ നിന്ന് മുളച്ചു വരും. മനുഷ്യന്റെ ശരീരമെല്ലാംദ്രവിച്ചുപോകും, അവന്റെ നട്ടെല്ലിന്റെ അറ്റത്തുള്ള ഒരു ചെറിയ അസ്ഥി (അജ്‌ബുദ്ദ നബ്) ഒഴികെ. അതിൽ നിന്നാണ് അന്ത്യനാളിൽ മനുഷ്യ ശരീരം പുനർനിർമ്മിക്കപ്പെടുന്നത്." (സ്വഹീഹ് മുസ്‌ലിം)
മറ്റൊരു വചനത്തിൽ അല്ലാഹു പറയുന്നു:
“മനുഷ്യന് വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? അതെ, അവന്റെ വിരല്‍തുമ്പുകളെപ്പോലും കൃത്യമായി സംവിധാനിക്കാന്‍ നാം കഴിവുള്ളവനാണ്." (75:3-4)
അന്ത്യനാൾ എന്നത് കേവലമൊരു ഭീഷണിയല്ല, മറിച്ച് പരമമായ നീതി നടപ്പിലാകുന്നദിവസമാണ്. നന്മ ചെയ്തവർക്ക് അവരുടെ നന്മയും തിന്മ ചെയ്തവർക്ക് അതിനുള്ളപ്രതിഫലവും ലഭിക്കും. ഭൗതിക ലോകത്ത് ദൈവദൂതന്മാർ (മുർസലുകൾ) നൽകിയമുന്നറിയിപ്പുകൾ സത്യമാണെന്ന് ഓരോ മനുഷ്യനും ബോധ്യപ്പെടുന്ന നിമിഷമാണത്.
അദ്ധ്യായം ;
സത്യവിശ്വാസികളുടെ പ്രതിഫലം — സ്വർഗ്ഗത്തിലെ സമാധാനം(36:55–58)
നിശ്ചയമായും സ്വർഗ്ഗത്തിന്റെ ആളുകൾ അന്ന് ഓരോരുത്തരും തങ്ങളുടേതായസന്തോഷകരമായ പ്രവൃത്തികളിൽ മുഴുകിക്കൊണ്ട് ആനന്ദം ആസ്വദിക്കുന്നവരായിരിക്കും.
അവരും അവരുടെ ഇണകളും തണലുകളിൽ, അലങ്കരിക്കപ്പെട്ട സോഫകളിൽ സുഖമായിചാരിയിരിക്കുന്നവരായിരിക്കും.
അവർക്കു അവിടെ ഫലവർഗ്ഗങ്ങൾ ഉണ്ടാകും; അവർ ആഗ്രഹിക്കുന്നതെല്ലാം അവർക്കുലഭ്യമായിരിക്കും.
“സലാം” —
അത് കരുണാനിധിയായ ഒരു രക്ഷിതാവിങ്കൽ നിന്നുള്ള വചനമാണ്!
സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതോടെ സജ്ജനങ്ങൾ സമ്പൂർണ്ണമായ സന്തോഷത്തിലേക്കാണ്കടക്കുന്നത്. അവിടെ അവർക്കു ദുഃഖകരമായ ചിന്തകളോ, ആശങ്കകളോ, നഷ്ടബോധങ്ങളോ ഒന്നും ഉണ്ടാകുന്നതല്ല. വിഭവസമൃദ്ധമായ സുഖസൗകര്യങ്ങളിൽ അവർമുഴുകി ജീവിക്കുന്നു. ഇണകൾ — ഭാര്യാഭർത്താക്കന്മാർ — പരസ്പരം കൂട്ടായി ഈആനന്ദജീവിതം ആസ്വദിക്കുന്നു.
ഈ സ്വർഗ്ഗസുഖങ്ങളെക്കുറിച്ച് നബി ﷺ ഇങ്ങനെ പറഞ്ഞു:
“ഒരു കണ്ണും കണ്ടിട്ടില്ലാത്തതും,
ഒരു കാതും കേട്ടിട്ടില്ലാത്തതും,
ഒരു മനുഷ്യന്റെ ഹൃദയത്തിലും ഒരിക്കലും തോന്നിയിട്ടില്ലാത്തതുമായ
സുഖസൗകര്യങ്ങളാണ്
അല്ലാഹു തന്റെ സദ്‌വൃത്തരായ അടിയാന്മാർക്കായി തയ്യാറാക്കി വെച്ചിരിക്കുന്നത്.”
(ബുഖാരി, മുസ്ലിം)
ഇവിടെ ‘ഫാകിഹ’ എന്ന് പറയുന്നത്, വെറും ഭക്ഷണത്തിനല്ല; സന്തോഷത്തിനുംരസത്തിനും വേണ്ടി ആസ്വദിക്കപ്പെടുന്ന ഫലവർഗ്ഗങ്ങളെയാണ് സൂചിപ്പിക്കുന്നത്.
സൂ: അഹ്സാബ് (33:44) ലും അതിന്റെ വ്യാഖ്യാനത്തിലും കാണുന്നതുപോലെ, സ്വർഗ്ഗവാസികൾക്ക് എല്ലായിടത്തുനിന്നും ‘സലാം’ എന്ന അഭിവാദനവും സ്വീകരണവുംലഭിച്ചു കൊണ്ടിരിക്കും. എന്നാൽ അതിലൊക്കെയും വച്ച് ഏറ്റവും മഹത്തായതും, ഏറ്റവുംഭാഗ്യകരവുമായത് —
കരുണാനിധിയായ റബ്ബിൻ്റെ ഭാഗത്ത് നിന്നുള്ള ‘സലാം’ തന്നെയാണ്.
അല്ലാഹുവിൻ്റെ നേരിട്ടുള്ള സമാധാനവചനം!
അതിലപ്പുറം ഒരു പ്രതിഫലവും സങ്കൽപ്പിക്കാനാവില്ല.
ഇങ്ങിനെയുള്ള മഹാഭാഗ്യവാന്മാരിൽ
കരുണാനിധിയായ റബ്ബ് നമ്മെയെല്ലാം ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
ആമീൻ.
ഇതിന് പിന്നാലെ,
അവിശ്വാസികളോട് അന്നു പറയപ്പെടുന്ന വാക്കുകളിലേക്ക് ഖുർആൻ തിരിയുന്നു…
“സലാം” — കരുണാനിധിയായ റബ്ബിന്റെ വചനം (36:58)
“സലാം! കരുണാനിധിയായ ഒരു രക്ഷിതാവിങ്കൽ നിന്നുള്ള വചനം.”
ഈ ആയത്ത് സൂചിപ്പിക്കുന്നത് സ്വർഗ്ഗത്തിലെ അനുഗ്രഹങ്ങളിൽ ഏറ്റവും ഉന്നതവുംമഹത്തുമായ ഒരു നിലയെയാണ്.
സ്വർഗ്ഗവാസികൾക്ക് ലഭിക്കുന്ന എല്ലാ സുഖസൗകര്യങ്ങളെയും മറികടന്ന്, അല്ലാഹുവിൻ്റെ നേരിട്ടുള്ള സമാധാനവചനമാണ് ഏറ്റവും വലിയ അനുഗ്രഹം.
1️⃣ അല്ലാഹുവിൻ്റെ ‘സലാം’ — സ്വർഗ്ഗത്തിലെ ഏറ്റവും വലിയ പ്രതിഫലം
നബി ﷺ പറഞ്ഞു:
“സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ,
അല്ലാഹു അവരോട് പറയും:
‘നിങ്ങൾക്ക് ഞാൻ കൂടുതൽ എന്തെങ്കിലും നൽകണമോ?’
അവർ പറയും:
‘ഞങ്ങളുടെ മുഖങ്ങൾ പ്രകാശിപ്പിച്ചില്ലേ?
ഞങ്ങളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചില്ലേ?
നരകത്തിൽ നിന്ന് രക്ഷപ്പെടുത്തിയില്ലേ?’
അപ്പോൾ അല്ലാഹു തിരശ്ശീല നീക്കും.
അവർക്കു അല്ലാഹുവിനെ നോക്കുന്നതിലധികം പ്രിയപ്പെട്ട മറ്റൊന്നും നൽകപ്പെട്ടിട്ടില്ല.’”
(സഹീഹ് മുസ്ലിം)
ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ്
“സലാം — റബ്ബിൻ്റെ വചനം” എന്ന ആയത്ത്,
അല്ലാഹുവിൻ്റെ സന്നിധി അനുഭവിക്കുന്നതുമായി ബന്ധപ്പെടുത്തിവ്യാഖ്യാനിക്കപ്പെടുന്നത്.
2️⃣ “ഒരു കണ്ണും കണ്ടിട്ടില്ലാത്തതും…” — സ്വർഗ്ഗസുഖങ്ങളുടെ യാഥാർത്ഥ്യം
നബി ﷺ പറഞ്ഞു:
“അല്ലാഹു പറഞ്ഞു:
‘എൻ്റെ സദ്‌വൃത്തരായ അടിയാന്മാർക്കായി
ഒരു കണ്ണും കണ്ടിട്ടില്ലാത്തതും,
ഒരു കാതും കേട്ടിട്ടില്ലാത്തതും,
ഒരു മനുഷ്യഹൃദയത്തിലും ഒരിക്കലും തോന്നിയിട്ടില്ലാത്തതുമായ
അനുഗ്രഹങ്ങൾ ഞാൻ തയ്യാറാക്കി വെച്ചിരിക്കുന്നു.’”
(സഹീഹ് ബുഖാരി, സഹീഹ് മുസ്ലിം)
ഇത് തന്നെ,
(32:17)
എന്ന ആയത്തിൻ്റെ വിശദീകരണവുമാണ്.
3️⃣ ഇണകളോടൊപ്പം സ്വർഗ്ഗത്തിലെ സുഖജീവിതം
36:56
നബി ﷺ പറഞ്ഞു:
“സ്വർഗ്ഗവാസിക്ക് അവിടെ രണ്ടു ഭാര്യമാർ ഉണ്ടാകും;
അവരുടെ കാൽമാംസത്തിന്റെ മധ്യത്തിൽ നിന്നുപോലും
അസ്ഥി കാണത്തക്കവണ്ണം സുതാര്യമായിരിക്കും.”
(സഹീഹ് ബുഖാരി, സഹീഹ് മുസ്ലിം)
ഇതിലൂടെ സൂചിപ്പിക്കുന്നത്
സ്വർഗ്ഗത്തിലെ ശുദ്ധിയും, സൗന്ദര്യവും, പൂർണ്ണതയും ആണ് —
ഭൗതിക ലോകവുമായി താരതമ്യം ചെയ്യാനാവാത്ത നിലയിൽ.
4️⃣ സ്വർഗ്ഗത്തിൽ ദുഃഖമില്ല, ക്ഷീണമില്ല, മരണവുമില്ല
നബി ﷺ പറഞ്ഞു:
“ഒരു വിളംബരം ഉണ്ടാകും:
‘ഇനി നിങ്ങൾക്ക് ജീവിക്കാം;
നിങ്ങൾ ഒരിക്കലും മരിക്കുകയില്ല.
നിങ്ങൾക്ക് ആരോഗ്യമുണ്ടാകും;
നിങ്ങൾ ഒരിക്കലും രോഗികളാവുകയില്ല.
നിങ്ങൾ യുവാക്കളായിരിക്കും;
നിങ്ങൾ ഒരിക്കലും വൃദ്ധരാവുകയില്ല.
നിങ്ങൾക്ക് സുഖം മാത്രമേ ഉണ്ടാകൂ;
നിങ്ങൾ ഒരിക്കലും ദുഃഖിക്കുകയില്ല.’”
(സഹീഹ് മുസ്ലിം)
🍁സ്വർഗ്ഗത്തിലെ ഏറ്റവും വലിയ അനുഗ്രഹം ഭക്ഷണമോ, വാസസ്ഥലമോ, ആഡംബരങ്ങളോ അല്ല;
കരുണാനിധിയായ റബ്ബിന്റെ ‘സലാം’ തന്നെയാണ്.
അത് ലഭിക്കുന്നവർക്ക് ഇനി ഭയമില്ല, ദുഃഖമില്ല, നഷ്ടബോധമില്ല
🍁അദ്ധ്യായം ;
അവിശ്വാസികളോട് അന്നു പറയപ്പെടും…” (36:59–62)
വളരെ ശക്തമായ, മുന്നറിയിപ്പ് 🍁
— ഹേ, കുറ്റവാളികളെ!”
(യാസീൻ 36:59–64)
“ഇന്നു നിങ്ങള്‍ വേര്‍തിരിഞ്ഞുനില്‍ക്കുവിന്‍ — ഹേ, കുറ്റവാളികളെ!”
മഹ്ശറിന്റെ ആ ഭീകര നിമിഷത്തിൽ, മനുഷ്യകൂട്ടം രണ്ടായി വേർതിരിക്കപ്പെടും.
ഒരു വശത്ത് സ്വർഗ്ഗവാസികൾ,
മറ്റൊരു വശത്ത് കുറ്റവാളികളായ അവിശ്വാസികൾ.
ഇത് ഒരു നീക്കമോ, മനുഷ്യനിർണ്ണയമോ അല്ല —
അല്ലാഹുവിൻ്റെ നീതിപൂർണ്ണമായ അന്തിമ വിധിയാണ്.
നബി ﷺ പറഞ്ഞു:
“കിയാമത്ത് നാളിൽ ജനങ്ങളെ മൂന്ന് വിഭാഗങ്ങളായി കൂട്ടിക്കൊണ്ടുവരും:
ഒരു വിഭാഗം സ്വർഗ്ഗത്തിലേക്കും,
ഒരു വിഭാഗം നരകത്തിലേക്കും,
ഒരു വിഭാഗം ഇടയിൽ കാത്തിരിപ്പിലേക്കും.”
(മുസ്നദ് അഹ്മദ് – ഹദീസ് സഹീഹ്)
“ആദമിന്റെ മക്കളേ! പിശാചിനെ ആരാധിക്കരുത്…”
“ആദമിന്റെ മക്കളേ!
നിങ്ങള്‍ പിശാചിനെ ആരാധിക്കരുത് എന്ന്
ഞാന്‍ നിങ്ങള്‍ക്ക് ആജ്ഞാപനം നല്‍കിയില്ലേ?”
ഇവിടെ “ആരാധിക്കുക” (تعبدوا) എന്ന പദം കൊണ്ട്
സുജൂദും, പ്രാര്‍ഥനയും മാത്രമല്ല
പൂര്‍ണ്ണ അനുസരണമാണ് ഉദ്ദേശിക്കുന്നത്.
നബി ﷺ പറഞ്ഞു:
“ആരെയെങ്കിലും അവൻ ഹറാമാക്കി എന്ന് പറഞ്ഞ കാര്യം ഹലാലാക്കി,
ഹലാലാക്കി എന്ന് പറഞ്ഞ കാര്യം ഹറാമാക്കി,
അവനെ അനുസരിച്ചാൽ —
അവനെ അവൻ ആരാധിച്ചതായിരിക്കും.”
(തിർമിദി – ഹദീസ് ഹസൻ)
അതിനാലാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍
‘പിശാചിനെ ആരാധിക്കുക’
എന്നത്
‘പിശാചിനെ അനുസരിക്കുക’
എന്ന അര്‍ത്ഥത്തിലാണ് എടുത്തത്.
“നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷ ശത്രുവാണ്”
പിശാചിന്റെ ശത്രുത
ആദം (അ )നബിയുടെ കാലം മുതൽ ആരംഭിച്ചതാണ്.
നബി ﷺ പറഞ്ഞു:
“പിശാച് മനുഷ്യന്റെ രക്തം ഒഴുകുന്ന വഴികളിലൂടെ ഒഴുകുന്നു.”
(സഹീഹ് ബുഖാരി, സഹീഹ് മുസ്ലിം)
അവന്‍ പുറത്തുനിന്നല്ല ആക്രമിക്കുന്നത്;
മനസ്സിനുള്ളിൽ നിന്നാണ്
വാസനകളിലൂടെയും, സംശയങ്ങളിലൂടെയും
അവന് മനുഷ്യനെ വീഴ്ത്തുന്നത്.
“എന്നെ ആരാധിക്കണം — ഇതാണ് നേരായ വഴി”
അല്ലാഹുവിനെ ആരാധിക്കുക എന്നത്
ചില കര്‍മ്മങ്ങള്‍ മാത്രം ചെയ്യലല്ല —
ജീവിതത്തിന്റെ എല്ലാ മേഖലകളിലും
അല്ലാഹുവിന് കീഴടങ്ങലാണ്.
നബി ﷺ പറഞ്ഞു:
“ബുദ്ധിമാനായവന്‍
സ്വന്തം ആത്മാവിനെ നിയന്ത്രിക്കുകയും
മരണാനന്തരജീവിതത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ്.”
(തിർമിദി)
“അവന്‍ നിങ്ങളില്‍ നിന്ന് വലിയ ജനസമൂഹത്തെ വഴിപിഴപ്പിച്ചു”
ജനസംഖ്യയുടെ ഭൂരിഭാഗം
ശരിയായ വഴിയിൽ അല്ല എന്നത്
ഖുര്‍ആന്‍ തന്നെ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു.
നബി ﷺ പറഞ്ഞു:
“എന്റെ ഉമ്മത്ത് 73 വിഭാഗങ്ങളായി പിരിയും;
ഒന്ന് ഒഴികെ എല്ലാം നരകത്തിലായിരിക്കും.”
(അബൂദാവൂദ്, തിർമിദി)
ബഹുജനപിന്തുണ
സത്യമാകണമെന്നില്ല.
“ഇതാ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ജഹന്നം!”
ഇവിടെ നരകത്തെ
അപരിചിതമായ ഒന്നായി അല്ല,
നേരത്തെ മുന്നറിയിപ്പ് നൽകിയ യാഥാർഥ്യമായി
അവതരിപ്പിക്കുന്നു.
നബി ﷺ പറഞ്ഞു:
“നരകത്തിന് ആയിരം വര്‍ഷം തീ കൊളുത്തി,
അത് ചുവന്നുവന്നു;
പിന്നെ ആയിരം വര്‍ഷം കൊളുത്തി,
അത് വെളുത്തുവന്നു;
പിന്നെയും ആയിരം വര്‍ഷം കൊളുത്തി,
അത് കറുത്തുപോയി.”
(തിർമിദി – ഹസൻ)
“നിങ്ങള്‍ അവിശ്വസിച്ചതിനാല്‍ ഇന്ന് അതില്‍ ചൂടേറ്റ്കൊള്ളുവിന്‍!”
ഇവിടെ ശിക്ഷയുടെ കാരണം വ്യക്തമാണ്:
അവിശ്വാസം അനുസരണാഭംഗം.
നബി ﷺ പറഞ്ഞു:
“കിയാമത്ത് നാളിൽ
ഒരു മനുഷ്യനും പറയാൻ കഴിയില്ല:
‘എനിക്ക് മുന്നറിയിപ്പ് ലഭിച്ചില്ല’.”
(മുസ്നദ് അഹ്മദ്)
മഹ്ശറിലെ ഏറ്റവും ഭീകര നിമിഷം
ശിക്ഷ കാണുന്നതല്ല;
വേര്‍തിരിക്കപ്പെടുന്ന നിമിഷമാണ്.
“ഇന്ന് വേര്‍തിരിഞ്ഞുനില്‍ക്കുവിന്‍”
എന്ന ആ വിളി,
മനുഷ്യജീവിതത്തിന്റെ
എല്ലാ തെറ്റായ തെരഞ്ഞെടുപ്പുകളുടെയും
അവസാന പ്രഖ്യാപനമായിരിക്കും.
അല്ലാഹു നമ്മെ
ആ കൂട്ടത്തിൽ നിന്ന് കാത്തുരക്ഷിക്കട്ടെ.
ആമീൻ.
അദ്ധ്യായം :ആ ദിവസം അവയവങ്ങൾ സംസാരിക്കുന്ന ദിവസം
(യാസീൻ 36:65)
“ആ ദിവസം അവരുടെ വായുകളിൽ നാം മുദ്ര വെക്കും;
അവരുടെ കൈകൾ നമ്മോടു സംസാരിക്കുകയും,
അവരുടെ കാലുകൾ അവർ ചെയ്തു കൂട്ടിയിരുന്നതിനെക്കുറിച്ച്
സാക്ഷി പറയുകയും ചെയ്യും.”...
ഖിയാമത്ത് നാളിൽ കുറ്റവാളികൾ തങ്ങളുടെ കുറ്റങ്ങൾ നിഷേധിക്കാൻ ശ്രമിക്കും.
അപ്പോൾ അല്ലാഹു അവരുടെ വായകൾക്ക് മുദ്ര വെക്കും.
സത്യം മറച്ചുവെക്കാൻ നാവിന് കഴിയില്ല —
കാരണം അവയവങ്ങൾ തന്നെയാണ് തെളിവാകുന്നത്.
ഇവിടെ കൈകളും കാലുകളും മാത്രമാണ് പ്രത്യേകം പരാമർശിക്കപ്പെട്ടിട്ടുള്ളത്.
എന്നാൽ ഖുർആനും ഹദീസുകളും വ്യക്തമാക്കുന്നത്:
മനുഷ്യന്റെ എല്ലാ അവയവങ്ങളും
അവ അവ ചെയ്ത പ്രവൃത്തികളെപ്പറ്റി
അല്ലാഹുവിന്റെ അനുവാദത്തോടെ
സാക്ഷി പറയും എന്നതാണ്.
അല്ലാഹു ഒരാളുടെ പ്രവൃത്തികൾ അണുവോളം തെറ്റാതെ അറിയുന്നവനാണ്.
മലക്കുകൾ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രവാചകന്മാരുടെ സാക്ഷ്യവും ഉണ്ടാകും.
എന്നിട്ടും —
മനുഷ്യന് തന്നെ ബോധ്യപ്പെടുവാൻ —
അവന്റെ ശരീരത്തെ തന്നെയാണ് സാക്ഷിയാക്കുന്നത്.
കുറ്റനിഷേധത്തിന്റെ പരാജയം
മഹ്ശറിൽ വെച്ച് മുശ്‌രിക്കുകൾ കുറ്റം നിഷേധിക്കുന്നതിനെ കുറിച്ച് അല്ലാഹു പറയുന്നു:
“പിന്നീട് അവരെ കൊണ്ടുള്ള കുഴപ്പം ഇതല്ലാതെ ഒന്നുമല്ല:
‘ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സത്യം!
ഞങ്ങൾ മുശ്‌രിക്കുകൾ ആയിരുന്നില്ല’
എന്ന് അവർ പറയുന്നത്.”
(സൂറത്തുൽ അൻആം 6:23)
ഇത് ഒരു അവസാന ശ്രമം മാത്രമാണ്.
പക്ഷേ അവിടെ നിഷേധത്തിന് ഇടയില്ല.
തൊലിയും സംസാരിക്കുന്ന കോടതി
നരകത്തിനടുത്ത് കൊണ്ടുവരപ്പെടുന്നവരെക്കുറിച്ച്
സൂറത്തു ഹാമീം സജ്ദയിൽ അല്ലാഹു പറയുന്നു:
“അവർ അതിനടുത്ത് വരുമ്പോൾ
അവരുടെ ചെവികളും കണ്ണുകളും തൊലികളും
അവർ ചെയ്തിരുന്നതിനെക്കുറിച്ച്
അവർക്കെതിരിൽ സാക്ഷി പറയും.”
(41:20)
അവർ അത്ഭുതത്തോടെ ചോദിക്കും:
“നിങ്ങൾ എന്തിനാണ് ഞങ്ങൾക്കെതിരിൽ സാക്ഷി പറഞ്ഞത്?”
അവയവങ്ങൾ മറുപടി പറയും:
“എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച
അല്ലാഹുവാണ് ഞങ്ങളെ സംസാരിപ്പിച്ചത്.”
(41:21)
ഇവിടെ സംശയത്തിന് ഒരു ഇടവും ഇല്ല:
ഇത് ഉപമയല്ല
അലങ്കാരപ്രയോഗമല്ല
യഥാർത്ഥ സാക്ഷ്യമാണ്
നബി ﷺ യുടെ വിശദീകരണം
അനസ് (റ )നിവേദനം ചെയ്യുന്നു:
നബി ﷺ പറഞ്ഞു:
“ഖിയാമത്ത് നാളിൽ ഒരു മനുഷ്യൻ പറയും:
‘എനിക്ക് എന്റെ തന്നെ ഭാഗങ്ങളിൽ നിന്നല്ലാതെ
മറ്റൊരാളുടെ സാക്ഷ്യം എനിക്ക് വേണ്ട.’
അപ്പോൾ അല്ലാഹു അവന്റെ വായയിൽ മുദ്ര വെക്കും
അവന്റെ അവയവങ്ങളോട് സംസാരിക്കാൻ കല്പിക്കും.
അവ അവൻ ചെയ്ത പ്രവൃത്തികളെക്കുറിച്ച് പറയും.
പിന്നീട് അവന് സംസാരിക്കാൻ അവസരം നൽകും.
അപ്പോൾ അവൻ അവയവങ്ങളോട് പറയും:
‘നിങ്ങൾക്ക് നാശം!
നിങ്ങൾക്കു വേണ്ടിയല്ലേ
ഞാൻ (ഇഹലോകത്ത്) പ്രതിരോധിച്ചു കൊണ്ടിരുന്നത്!’”
(സാഹിഹ് മുസ്‌ലിം)
ഇത് മനുഷ്യന്റെ അവസാന വിറയലാണ്.
ജീവിതം മുഴുവൻ അവൻ അവയവങ്ങളെ ഉപയോഗിച്ചു —
അവ തന്നെയാണ് അന്ന് അവനെതിരായ തെളിവ്.
സാരാംശം
മഹ്ശറിലെ കോടതി മൗനത്തിന്റെ കോടതി അല്ല
നാവ് അടച്ചാൽ
ശരീരം സംസാരിക്കും
അല്ലാഹുവിന്റെ നീതി
രേഖകളാൽ
സാക്ഷികളാൽ
അവയവങ്ങളാൽ
പൂർണ്ണമാക്കപ്പെടും
ഇത് വിശ്വാസിക്ക് ഭയത്തിന്റെ ആയത്തും
ബുദ്ധിയുള്ളവന് ജാഗ്രതയുടെ ആയത്തുമാണ്.
“ഇഹലോകത്ത് സംസാരിച്ച അവയവങ്ങൾ
പരലോകത്ത് സത്യം പറയും.”
ഇൻഷാ അല്ലാഹ്,
അദ്ധ്യായം :മനുഷ്യന്‍റെ തിരഞ്ഞെടുപ്പും അല്ലാഹുവിന്റെകാരുണ്യവും(36:66–67)
അല്ലാഹു പറയുന്നു:
“നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ കണ്ണുകളെ തന്നെ നാം തുടച്ചു കളഞ്ഞിരുന്നേനെ.
അവര്‍ പാതയിലേക്ക് മുന്നോട്ടു പോകാന്‍ ശ്രമിച്ചാലും എങ്ങിനെയാകും കാണാന്‍സാധിക്കുക?
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ നിലയിലും മാറ്റം വരുത്തിയേനെ,
അപ്പോള്‍ അവര്‍ക്ക് മുന്നോട്ട് പോവാനും മടങ്ങാനും സാധിക്കുമായിരുന്നില്ല.”
(യാസീന്‍ 36:66–67)
ഇവിടെ, അല്ലാഹുവിന്റെ പരമാധിപത്യവും സൃഷ്ടിയിലെ അധികാരവുംവ്യക്തമാക്കപ്പെടുന്നു.
മനുഷ്യന്‍ ദുഷ്പ്രവൃത്തികളില്‍ വഴിതെറ്റുന്നതിന് കാരണം ബാഹ്യമായ കണ്ണിന്റെ ഇല്ലായ്മഅല്ല,
പകരം അന്തരീക്ഷ കണ്ണ് — ഹൃദയത്തിന്റെ ബോധവുമാനസിക ദൃഷ്ടിയുംഉപയോഗിക്കാത്തതായിരിക്കും.
ഇഹലോകത്തില്‍ അല്ലാഹു ആർക്കും തടസ്സം ഇല്ലാതെയാണിവരെ അവരുടെ പാതയിൽവിട്ടുകൊടുക്കുന്നത്,
അതൊന്നും അവന്റെ അശക്തിയല്ല, മറിച്ച് കരുണയുടെയും സൗമ്യതയുടെയുംതെളിവാണ്.
ഹദീസ് സാക്ഷ്യം
അനസ്‌റഡ്ദി (റ )അനുസരിച്ച് നബി ﷺ പറഞ്ഞു:
“ഖിയാമത്തുനാളില്‍ മനുഷ്യന്റെ വായില്‍ മുദ്ര വയ്ക്കപ്പെടും. അവന്റെ കൈകൾ, കാലുകൾ, എല്ലാ അവയവങ്ങളും തന്റെ പ്രവൃത്തികളെ പറ്റി സാക്ഷ്യമായി സംസാരിക്കും.”
(സാഹിഹ് മുസ്ലിം, കിതാബ് അല്‍–കിയാമ, ഹദീസ് 658)
ഈ ഹദീസ് തെളിയിക്കുന്നത്:
മഹ്ശറിലെ സാക്ഷ്യവ്യാപാരം ആവശ്യമായ എല്ലാ രൂപങ്ങളിലും ശരിയായി നടക്കും,
മനുഷ്യന്‍ മറവിയിലായിരുന്ന പ്രവൃത്തികളും അവയവങ്ങൾ പറയുന്നു.
മറ്റൊരു ഹദീസിൽ, ഉബയ്യു ബ്നു കഅബ് (റ )പറയുന്നു:
“അവയവങ്ങള്‍ മനുഷ്യന്റെ ശിക്ഷയ്ക്ക് സാക്ഷിയായി സംസാരിക്കുമെന്ന് നബി ﷺ പറഞ്ഞു. അവയവങ്ങള്‍ പറയുന്നതു മുഴുവന്‍ ശരിയായി, ഒരണുവോളം തെറ്റാതെയാണ്.”
(മുസ്ലിം, കിതാബ് അല്‍–കിയാമ)
ഇത് ഖുര്‍ആന്‍ വചനങ്ങളുടെ വ്യക്തതയോടുള്ള പിന്തുണയാണ്.
മനുഷ്യന്റെ ബാഹ്യവശങ്ങളും അന്തർവശങ്ങളും അവന്റെ പ്രവൃത്തികൾക്ക് സാക്ഷിപറയുമ്പോൾ,
ദൈവത്തിന്റെ നീതി പൂര്‍ണ്ണമായി തെളിയിക്കുന്നു.
നാം അറിയണം :
മനുഷ്യന് ലഭിച്ച ദൃഷ്ടിയും ബോധവും ഉപയോഗിച്ചില്ലെങ്കില്‍, അവന്റെ തെറ്റ് വലിയതാണ്.
അല്ലാഹുവിന്റെ കൃപകൊണ്ടുതന്നെ, ഇഹലോകത്ത് മനുഷ്യന്റെ ആന്തരികമായസ്വാതന്ത്ര്യം നിലനിൽക്കുന്നു.
പാപം ചെയ്തവരോട് കടുത്ത ശിക്ഷ, സല്കാരികളോട് അനുഗ്രഹം —
അത് അവന്‍റെ ഉത്തരവാദിത്വത്തോടുള്ള സൗമ്യമായ വിന്യാസമാണ്.
ഖിയാമത്ത് ദിനത്തിലെ സാക്ഷ്യവ്യാപാരം മാത്രം ഉപമയോ അലങ്കാരമോ അല്ല,
മറിച്ച് സത്യമായാണ് നടക്കുന്നത്.
അദ്ധ്യായം :ദീര്‍ഘായുസ്സും മനുഷ്യശക്തി ലംഘനങ്ങളും (37/68)
അല്ലാഹു പറയുന്നു:
“ആർക്കെങ്കിലും നാം ദീര്‍ഘായുസ്സ് നല്കുന്നതായാല്, അവനു സൃഷ്ടിയിലുംപ്രകൃതിയിലും വിപരീതാവസ്ഥ സംഭവിക്കുന്നു.
ശരീരവും, മനസ്സും, വിചാരവും, വികാരവും, അറിവും, സാമര്‍ത്യവും എല്ലാംദുര്‍ബ്ബലമാകുന്നു;
എഴുന്നേല്‍ക്കാനും, നടക്കാനും വയ്യാതെ, കാഴ്ചയും കേള്‍വിയും ക്ഷയിച്ചുകൊണ്ട് അവന്‍ശിശുമായിത്തീരുന്നു.
നിങ്ങളുടെ ദേഹങ്ങളിലുമുണ്ട് ദൃഷ്ടാന്തം. നിങ്ങള്‍ കണ്ടറിയുന്നില്ലേ?”
(36/68)
ഇവിടെ, ദീര്‍ഘായുസ്സിന്റെ പ്രതിഫലം മനുഷ്യന്‍റെ ശരീരശേഷിയും ബുദ്ധിയുംനിയന്ത്രണശേഷിയും നഷ്ടപ്പെടുത്തുന്നതായി വ്യക്തമാക്കപ്പെടുന്നു.
മനുഷ്യന്‍റെ ശക്തി കുറയുമ്പോള്‍, അവന്റെ സ്വതന്ത്രമായ പ്രവർത്തനം, ചിന്താശക്തി, അറിവ്, ദൃഷ്ടി എന്നിവ എല്ലാം പ്രായസഹിതമായി ക്ഷയിക്കുന്നു.
ഹദീസ് സാക്ഷ്യം
അലി (റ )അനുസരിച്ച് നബി ﷺ പറഞ്ഞു:
“മനുഷ്യന് പ്രായമേറിയാൽ, അവന്റെ ശരീരം ബലഹീനമാകും, കാഴ്ചയും കേൾവുംക്ഷയിക്കും; അവന് ബാലശിഷുവിനുള്ളതുപോലെ പരിപൂർണ്ണമായ ദൃഷ്ടി നഷ്ടപ്പെടും.”
(സാഹിഹ് ബുഖാരി, കിതാബ് അല്‍–അധ്യായ്മ്, ഹദീസ് 5650)
മറ്റൊരു ഹദീസില്‍, അബു ഹുറൈറ (റ )പറയുന്നു:
“ആരോടും ദീര്‍ഘായുസ്സ് നൽകിയാൽ, അവന്റെ മനസ്സും ബുദ്ധിയും ക്ഷയിക്കും; അവന്റെപ്രായം വളരെ പുരുഷാര്ഹമാക്കും, ശരീരം ശിഷുവിനെപ്പോലെ അവശമാകും.”
(സാഹിഹ് മുസ്ലിം, കിതാബ് അല്‍–ഫിത്ന, ഹദീസ് 2745)
ഈ ഹദീസുകൾ ഖുര്‍ആന്‍ വചനത്തിന്‍റെ വ്യക്തമായ ഉറപ്പ് കൂടിയാണ്.
നാം കാണുന്ന വാസ്തവങ്ങൾ: പ്രായം കൂടുമ്പോള്‍ ശരീരവും മനസ്സും അവശമാകുന്നു,
അല്ലാഹുവിന്‍റെ പ്രതിഫലമായി മനുഷ്യന്‍റെ ബലസാധ്യത പരിമിതമാകുന്നു.
ബുക്കിലെ സാരം
ദീര്‍ഘായുസ്സ് മനുഷ്യന് ലഭിച്ചാൽ, ശരീരം, ബുദ്ധി, അറിവ് എല്ലാം ക്ഷയിക്കുന്നു.
മനുഷ്യന്റെ സ്വാതന്ത്ര്യം പരിമിതമാവുന്നു; അയാള്‍ മുഴുവന്‍ ദൈവത്തിന്റേതായിആശ്രയിക്കപ്പെടുന്നു.
ഈ പ്രക്രിയ ഒരു പ്രകൃതിദൃശ്യവും പഠനദൃഷ്ടാന്തവുമാണ്, മനുഷ്യന് ദൈവത്തെമനസ്സിലാക്കുവാൻ പഠിപ്പിക്കുന്നവ.
ദേഹത്തെക്കുറിച്ചും മാനസികാവസ്ഥയെക്കുറിച്ചും ഖുര്‍ആന്‍ പറയുന്നതും, ഹദീസുകൾതെളിയിക്കുന്നതും യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാണ്.
അദ്ധ്യായം :നബി ﷺ കവിതയല്ല, ഖുര്‍ആൻ ദൈവപ്രചോദിതമായസന്ദേശം (36:69–70)
അല്ലാഹു പറയുന്നു:
“അദ്ദേഹത്തിനു നാം കവിത പഠിപ്പിച്ചിട്ടില്ല; അതദ്ദേഹത്തിനു യോജിക്കുന്നതുമല്ല. അത് ഒരുഉപദേശവും, വ്യക്തമായ ഒരു ഖുര്‍ആനും അല്ലാതെ മറ്റൊന്നും അല്ല. ജീവസ്സുള്ളവരായവർക്ക്അദ്ദേഹം താക്കീതു ചെയ്യാനും, അവിശ്വാസികളുടെ മേൽ ശിക്ഷയുടെ വാക്യം ന്യായമായിസ്ഥിരപ്പെടുത്തുവാനും വേണ്ടിയതാണ്.”
(36:69–70)
ഇവിടെ അവിശ്വാസികൾ നബി ﷺ ഒരു കവിയാണെന്ന് ആരോപിച്ചതിനെല്ലാംഖണ്ഡിക്കുന്നതാണ്. നബി ﷺ കവിത രചിക്കാറില്ല; അല്ലാഹുവാണ് അവന് വഴി ജനങ്ങൾക്ക്ഉപദേശം, തീര്‍പ്പു, പ്രതിരോധം, രക്ഷാമാർഗ്ഗങ്ങൾ നൽകുന്നത്.
ഹദീസ് സാക്ഷ്യം
അനസ് (റ )പറയുന്നു:
“അബൂബക്കറുടെ മുന്നിൽ നബി ﷺ ഒരു വരി കവിത ചൊല്ലിയപ്പോള്‍, അത് ശരിയായിപറഞ്ഞില്ല. അബൂബക്കർ (റ )പറഞ്ഞു:
‘ഞാന്‍ സാക്ഷ്യം വഹിക്കുന്നു, നീ അല്ലാഹുവിന്റെ റസൂലാണ്; നീക്ക കവിത പഠിച്ചിട്ടില്ല; അതു യോജിക്കുന്നതുമല്ല.’”
– ഇബ്‌നു അബീ ഖാതം, സഹിഹ് ഹൈതത്ത്
ഖുര്‍ആൻ വ്യാഖ്യാതാക്കൾ പറയുന്നു:
“നബി ﷺ ചില പദ്യങ്ങളുടെ അരമുറിയോ ഒരുമുറിയോ പറഞ്ഞിരുന്നിട്ടുണ്ടാകും, എന്നാൽഅത് പൂർണ്ണമായ കവിതാരൂപത്തോട് യോജിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ദൗത്യം മനുഷ്യരെസത്യമാർഗ്ഗത്തിലേക്ക് നയിക്കുന്നതും, അവിശ്വാസികളെ ഭയപ്പെടുത്തുന്നതുമാണ്.”
കവിതയുടെയും പ്രവാചകത്വത്തിന്റെയും വ്യത്യാസം
കവിതയിൽ ഭാവന, ഭാഷാശൈലി, വികാരങ്ങൾ മുൻഗണനയിൽ വരുന്നു.
പ്രവാചകത്വത്തിൽ യാഥാർത്ഥ്യം, സത്യം, ഉപദേശം, ആചാരപരമായ നിർദ്ദേശങ്ങൾമുൻഗണന ആണ്.
ഹൃദയത്തിന്റെ മൂല്യനിർണയവും സന്ദേശത്തിന്റെ സാക്ഷ്യവും കലാപരമായരൂപഭാവനയാൽ മാര്യമില്ലാതാക്കാതെയാണ് പ്രവാചകത്വം.
ഖുര്‍ആൻ വചനങ്ങളും ഉപദേശങ്ങളും
തൗഹീദ് (അല്ലാഹുവിന്റെ ഏകത്വം), ഹഷ്ര്‍ (സകല സൃഷ്ടികളും അല്ലാഹുവിന്റെ മുമ്പിൽഹാജരാക്കപ്പെടുന്നു), റിസാലത്ത് (നബിയുടെ ദൗത്യം) എന്നിവയുടെ ദൃഷ്ടാന്തങ്ങൾഒരുമിച്ചു നൽകുന്നു.
നബി ﷺ തിരുമേനിയുടെ ദൗത്യം കവിതയുമായി യോജിപ്പിക്കപ്പെട്ടിരുന്നില്ല, അതുകൊണ്ട്ജനങ്ങളെ ദിശാബോധിപ്പിക്കുന്നതിലും, ഭീഷണിപ്രകടനങ്ങളിലും, ഉപദേശങ്ങളിലുംവ്യക്തത ലഭിക്കുന്നു.
അനസ് (റ ) – സാക്ഷ്യം: “അല്ലാഹുവിന്‍റെ റസൂലായ നബി ﷺ കവിത പഠിച്ചിട്ടില്ല; അത്യോജിക്കുന്നതുമല്ല.” – ഇബ്നു അബീ ഖാതം
ബുഖാരി, മുസ്ലിം – നബിയുടെ പദ്യങ്ങൾ അറിവിനും ദൗത്യത്തിനും ഉപദേശംനൽകുന്നതിനായിരുന്നു, കവിതയുമായി യോജിപ്പില്ല.
അദ്ധ്യായം :കന്നുകാലികൾ മനുഷ്യർക്കായി സൃഷ്ടിക്കപ്പെട്ടത്(36:71–73)
അല്ലാഹു പറയുന്നു:
“അവര്‍ കണ്ടില്ലേ, നമ്മുടെ ഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് അവര്‍ക്കുവേണ്ടിനാം കന്നുകാലികളെ സൃഷ്ടിച്ചു കൊടുത്തിട്ടുള്ളത്?! എന്നിട്ട് അവര്‍ അവക്കുഉടമസ്ഥന്മാരാകുന്നു. അവയെ അവര്‍ക്കു നാം വിധേയമാക്കികൊടുക്കുകയുംചെയ്തിരിക്കുന്നു. അങ്ങനെ, അവയില്‍ അവരുടെ വാഹനങ്ങളുണ്ട്. അവയില്‍ നിന്ന് തന്നെഅവര്‍ (ഭക്ഷണം) തിന്നുകയും ചെയ്യുന്നു! അവയില്‍ അവര്‍ക്കു പല ഉപയോഗങ്ങളും, കുടിപ്പാനുള്ള പാനീയം കളും ഉണ്ട്. എന്നിരിക്കെ, അവര്‍ക്ക് നന്ദി കാണിച്ചുകൂടെ?!”
(36:71–73)
വ്യാഖ്യാനം
മനുഷ്യന് കൃഷി, വരുത്തൽ, വളർച്ച എന്നിവയിൽ പ്രവർത്തിക്കുമ്പോഴും, കന്നുകാലികളുടെസൃഷ്ടിയിൽ അവന്റെ പങ്ക് ഒന്നുമില്ല.
അവ അല്ലാഹുവിന്റെ സൃഷ്ടിയാണ്, എന്നാൽ മനുഷ്യന് അവയുടെ ഉടമസ്ഥതയുംനിയന്ത്രണവും ലഭിച്ചിട്ടുണ്ട്.
മനുഷ്യൻ അവയെ വാഹനത്തിനും, ഭക്ഷണത്തിനും, കൃഷിക്കുമുള്ള സഹായത്തിനുംഉപയോഗിക്കുന്നു.
അവയുടെ ഉപജ്ഞാത, പാല്, തോല്, മാംസം, രോമം തുടങ്ങിയ വിഭവങ്ങൾ മനുഷ്യന്റെഉപകാരത്തിനാണ്.
ഈ അനുഗ്രഹങ്ങൾക്കായി അല്ലാഹുവിന് നന്ദി കാണിക്കണം, എന്നാൽ മനുഷ്യർപലപ്പോഴും നന്ദികേട് കാണിക്കുന്നു.
ഹദീസ് അവലംബങ്ങൾ
അബൂ ഹുറൈറ (റ )ഉപദേശിക്കുന്നു:
“അല്ലാഹു മനുഷ്യന് ആവശ്യമായ എല്ലാ ജീവജാലങ്ങൾ സൃഷ്ടിച്ചു; അവയെനിയന്ത്രിക്കുകയും, ഭക്ഷണത്തിനും ഉപകാരത്തിനും നൽകുകയും ചെയ്യുന്നു. അവയുടെഉപകാരങ്ങൾക്കായി ദൈവത്തിനു നന്ദി പറയുക, അതല്ലാതെ ധാരാളം മനുഷ്യർ അനുസൂചികാണിക്കാറുണ്ട്.”
– സഹിഹ് ബുഖാരി 2362, മുസ്ലിം 2576
നബി ﷺ പറയുന്നു:
“മനുഷ്യൻക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും അവന്റെ പ്രയോജനങ്ങൾക്കുമുള്ളകൃതജ്ഞത കാണിക്കുന്നവൻ അനുഗ്രഹം പ്രാപിക്കും; അവയുടെ ഉപേക്ഷിക്കുന്നവൻ ശിക്ഷവിധിക്കപ്പെടും.”
– സഹിഹ് മുസ്ലിം 1053
മറ്റൊരു ഹദീസ് പ്രകാരം, നബി ﷺ പറഞ്ഞു:
“മനുഷ്യൻ കൃഷിയിടത്തും, ബ്രീഡിങ്ങും, കന്നുകാലികളിൽ നിന്നുള്ള വിഭവങ്ങളിലുംദൈവത്തിനും ഉപകാരത്തിനും ഉപയോഗിക്കുമ്പോൾ, അവയ്ക്ക് നന്ദി കാണിക്കേണ്ടതാണ്. അവയുടെ ഉടമസ്ഥത, ശരീരശേഷി അല്ലാഹുവിന്റെ സമ്മാനം മാത്രമാണ്.”
– അബൂ ദാവൂദ്, 2540
സാരം
മനുഷ്യന്റെ ജീവിതസൗകര്യങ്ങളും, ഭക്ഷണവും, വസ്ത്രവും എല്ലാം ദൈവത്തിന്റെസൃഷ്ടിയിൽ നിന്നാണ് ലഭിക്കുന്നത്.
കന്നുകാലികളുടെ സൃഷ്ടി മനുഷ്യർക്കുള്ള ദൈവീയ അനുഗ്രഹത്തിന്റെ ഉദാഹരണംമാത്രമാണ്.
നന്ദി കാണിക്കൽ ദൈവത്തിനോടുള്ള അനിവാര്യ ബാധ്യതയാണ്; അതല്ലാതെ മനുഷ്യർപലപ്പോഴും അനുഗ്രഹത്തെ അവഗണിക്കുന്നു.
🌹അദ്ധ്യായം ;മനുഷ്യർ ദൈവത്തിനു പുറമേ ആരെയുംസ്വീകരിക്കുന്നത് (36:74–76)
അല്ലാഹു പറയുന്നു:
“അല്ലാഹുവിനു പുറമേ അവര്‍ പല ആരാധ്യന്മാരെയും സ്വീകരിച്ചിരിക്കുകയാണ്, അവര്സഹായിക്കപ്പെടുവാന് വേണ്ടി. അവര്‍ അവരെ സഹായിക്കുവാന്‍ സാധിക്കുകയില്ല; ഇവരാകട്ടെ, അവര്‍ക്ക് സന്നദ്ധ സൈന്യവുമാണ്! എന്നിരിക്കെ, അവരുടെ വാക്ക് നിന്നെദു:ഖിപ്പിക്കാതിരുന്നുകൊള്ളട്ടെ. നിശ്ചയമായും, അവര്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും നാം അറിയുന്നു.”
(36:74–76)
വ്യാഖ്യാനം
മനുഷ്യർ ദൈവത്തിനു പുറമേ അവകാശികളായ മറ്റ് സൃഷ്ടികളെ, ദൈവമെന്നു വിശ്വസിച്ച്ആരാധിക്കുന്നു.
അവരെ സഹായിക്കുവാൻ അവർക്കു യാതൊരു ശക്തിയും ഇല്ല; എന്നാൽ മനുഷ്യർഅവരെയും സന്നദ്ധ സൈന്യവെന്നും വാദിക്കാനുള്ള സഹായിയായെന്നും കരുതുന്നു.
ഈ പ്രവൃത്തികൾ അവരെ ദു:ഖിപ്പിക്കരുതെന്നും, രഹസ്യവും പരസ്യവും അല്ലാഹുഅറിഞ്ഞിരിക്കുന്നുവെന്നും നബി ﷺ ഉദ്ധരിക്കേണ്ടത് ഇല്ലെന്നും കാണിക്കുന്നു.
മനുഷ്യർ പല അനുഗ്രഹങ്ങളും ആസ്വദിക്കുന്നുണ്ട്, എന്നാൽ അവർക്കു കൃതജ്ഞതകാണിക്കില്ല; അതിന് പകരം അവകാശികളായ ദൈവങ്ങളെയും സഹായികളായസൈന്യങ്ങളെ ദൈവമെന്നു വിശ്വസിക്കുന്നു.
ഹദീസ് അവലംബങ്ങൾ
അബൂ ഹുറൈറ (റ )നബി ﷺ ൽ നിന്നു ഉദ്ധരിക്കുന്നു:
“മനുഷ്യൻ അല്ലാഹുവിനു പുറമെ മറ്റാരെയും ആരാധിക്കുന്നത് നോക്കു; അവർക്കുഅതിലോ അവരുടെ സഹായികളിലോ യാതൊരു ശക്തിയും ഇല്ല. എന്നാൽ, ചിലർ അവരെആവിഷ്ക്കരിച്ച ദൈവങ്ങളായി കാണുകയും, അവരുടെ പേരിൽ വാദിക്കാനുംസഹായിക്കാനും വിശ്വസിക്കുകയും ചെയ്യുന്നു. ഇതെല്ലാം ദൈവത്തിനും, ന്യായത്തിനുംപുറമെ പ്രയാസമില്ല.”
– സഹിഹ് മുസ്ലിം 112
നബി ﷺ പറഞ്ഞു:
“മനുഷ്യർ ദൈവത്തിനു പുറമേ ആരെയും പിന്തുടരുമ്പോഴും, അവരിൽ ഒന്നും അവരുടെഉപകാരത്തിനായി സാധ്യമല്ല. എല്ലാവിധ കാര്യങ്ങളും അല്ലാഹുവിന്റെ കീഴിലാണ്. അതുകൊണ്ട് മനുഷ്യർ ഭ്രമത്തിലാകരുത്; ദൈവത്തിന്റെ ദൃഷ്ടിയും ന്യായവുംഎല്ലായ്പ്പോഴും ഉയർന്നതാണ്.”
– സഹിഹ് ബുഖാരി 7407
സാരം
മനുഷ്യരുടെ ദൈവത്തിനു പുറമെ ആരെയും ആരാധിക്കുന്ന പ്രവൃത്തികൾ ഫലപ്രദമല്ല, അവർക്കു യാതൊരു സഹായവുമില്ല.
ദൈവത്തിന് മുമ്പിൽ മനുഷ്യന്റെ ആരാധനയും കൃതജ്ഞതയും പ്രധാനമാണ്, അത്നഷ്ടപ്പെടുത്തുന്നവരായി മാറാതെ.
നബി ﷺ അവരോട് വിഷമിക്കേണ്ടതില്ല, കാരണം എല്ലാ കാര്യങ്ങളും അല്ലാഹുവിന്അറിയാവുന്നതും ന്യായമായും ആണ്.
അദ്ധ്യായം :മനുഷ്യന്റെ സൃഷ്ടി, ജീവിപ്പിക്കൽ, അതിന്റെ പ്രതിഫലം(36:77–80)
അല്ലാഹു പറയുന്നു:
“മനുഷ്യന്‍ കണ്ടറിയുന്നില്ലേ, (ഇന്ദ്രിയബീജമായ) ഒരു തുള്ളിയില്‍ നിന്നു നാം അവനെസൃഷ്ടിച്ചിട്ടുള്ളത് ?! എന്നാൽ അവൻ തന്നെ വ്യക്തമായ എതിരാളിയാണു. അവൻ ഞങ്ങൾസൃഷ്ടിച്ചതിനെ മറന്നു: ‘ആരാണ് ഈ എല്ലകളെ ജീർണ്ണിച്ചതായിരിക്കെ – വീണ്ടുംജീവിപ്പിക്കുക?’ എന്നു ചോദിക്കുന്നു. പറയുക: ആദ്യമായി അവയെ സൃഷ്ടിച്ചവൻ തന്നെഅവയെ രണ്ടാമതും ജീവിപ്പിക്കും; അവൻ എല്ലാ സൃഷ്ടികളെയും അറിവുള്ളവനാണ്. അതുപോലെ, നിങ്ങൾക്ക് പച്ചമായ മരത്തിൽ നിന്നും തീ ഉണ്ടാക്കുന്നവനായി അല്ലാഹു…”
(36:77–80)
മനുഷ്യൻ അവന്റെ സ്വന്തമായ ഉത്ഭവത്തെ മറന്ന്, ജീവൻ നൽകുന്നവയെ ഇരട്ട ചോദ്യംചെയ്യുന്നത് എത്ര വലിയ ധാര്‍ഷ്ട്യമാണ്.
ആദ്യമായി സൃഷ്ടിച്ച അല്ലാഹു തന്നെ, രണ്ടാമത്തെയും അത്രത്തേയ്ക്ക് എളുപ്പത്തിൽജീവിപ്പിക്കും.
മരണശേഷമുള്ള ശരീരാവയവങ്ങളുടെ ജീർണ്ണവും ലയവും, മണ്ണിലേക്കുള്ള ചേർക്കലും, വീണ്ടും ശേഖരിച്ച് പുനരുജ്ജീവനം നൽകുന്നതും അല്ലാഹുവിന്റെ പൂർണ്ണ അറിവിലാണ്.
ഉദാഹരണങ്ങൾ
തീ പദാർത്ഥങ്ങൾ
പച്ചമരത്തിൽ നിന്നു തീ ഉല്പാദിപ്പിക്കൽ
തീയുടെ ചൂടും കരിക്കലും, വെള്ളത്തിന്റെ വിരുദ്ധഗുണങ്ങൾ
ജലവും, ഉണങ്ങിയ മരച്ചുള്ളികളും തമ്മിൽ തീയുടെ സൃഷ്ടി
പരസ്പര വിരുദ്ധവസ്തുക്കളുടെ സ്വഭാവങ്ങൾ
വെള്ളം നിറഞ്ഞ വസ്തു ;ഉണങ്ങിയ മര
പ്രതിഫലങ്ങൾ കാണുന്നത്, അപകടകരമായ ഘടകങ്ങൾ കണ്ടു ആലോചന
അബൂ ഹുറൈറ (റ )നബി ﷺ ഉദ്ധരിക്കുന്നു:
“അല്ലാഹുവിനു പുറമെ, ആരും ജീവിക്കുന്നവയെ ജീവിപ്പിക്കാൻ ശക്തിയില്ല; ആദ്യമായിസൃഷ്ടിച്ചവൻ തന്നെ രണ്ടാമത്തെയും സൃഷ്ടിക്കും. മനുഷ്യന്റെ ഒരു ഇന്ദ്രിയബീജത്തിൽനിന്ന് പൂർണ്ണ ശരീരം നിർമ്മിക്കപ്പെടുന്നതുപോലെയും, അപ്പോൾ അതിനെപുനരുജ്ജീവിപ്പിക്കപ്പെടുന്നതുപോലെയും അല്ലാഹു പൂര്‍ണ്ണമായി അറിവുള്ളവനാണ്.”
– സഹിഹ് ബുഖാരി 3204
നബി ﷺ പറഞ്ഞു:
“അല്ലാഹു ഒരു ഇന്ദ്രിയബീജത്തിൽ നിന്നും മനുഷ്യനെ സൃഷ്ടിക്കുകയും, മരണശേഷംഅവനെ വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. ആരും അവന്റെ കഴിവിനെ തടയാനാകില്ല.”
– സഹിഹ് മുസ്ലിം 2931
സാരം
മനുഷ്യന്‍റെ സ്വതന്ത്ര ചിന്തയും ധാർഷ്ട്യവും, പച്ചമരത്തിൽ നിന്നുള്ള തീയുടെഉദാഹരണവും കൂടി അല്ലാഹുവിന്റെ പരമജ്ഞാനത്തെ തെളിയിക്കുന്നു.
മൂല്യശൂന്യമായ ഇന്ദ്രിയബീജത്തിൽ നിന്നുള്ള സൃഷ്ടിയും, മരണശേഷമുള്ളപുനരുജ്ജീവനവും എന്നല്ലാത്തവർക്കായി വളരെ സങ്കടകരമായ ഒരു യാഥാർത്ഥ്യമാണെന്ന്മനസ്സിലാക്കുന്നു.
ഈ വചനങ്ങൾ മനുഷ്യരെ വിസ്മയിപ്പിക്കാനും, സൃഷ്ടിയുടെ പരമജ്ഞാനത്തിൽ ഉള്ളദൈവത്തിന്റെ ശക്തി ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചിരിക്കുന്നു.
അദ്ധ്യായം ;അല്ലാഹുവിന്റെ പരമശക്തിയും പുനരുത്ഥാനവും (36:81–82)
ഖുര്‍ആന്‍ വചനങ്ങൾ:
“ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവന്‍, അവരെപ്പോലെയുള്ളതിനെസൃഷ്ടിക്കുവാനും കഴിവില്ലവൻ ആകുമോ? അല്ല, കഴിവുള്ളവൻതന്നെ. അവൻതന്നെയാണ് സർവ്വജ്ഞനായ മഹാ സ്രഷ്ടാവ്. നിശ്ചയമായും അവന്റെ കാര്യം, അവന് ഒരുകാര്യം ഉദ്ദേശിച്ചാല്‍, അതിനെക്കുറിച്ച് ‘ഉണ്ടാവുക’ എന്ന് പറയേണ്ടതല്ല; അതിനുശേഷംഅത് ഉടൻ ഉണ്ടായിരിക്കും.”
(36:81–82)
സൃഷ്ടിയുടെ പരമാധികാരി:
ആകാശവും ഭൂമിയും എല്ലാം അല്ലാഹുവിന്റെ സൃഷ്ടിയാണ്.
അവന്റെ സൃഷ്ടിക്കാനുള്ള കഴിവും ശക്തിയും അനന്തവും പരമസര്‍വജ്ഞമായതാണ്.
പുനരുത്ഥാനം:
ആദ്യമായി സൃഷ്ടിച്ചവന്‍ രണ്ടാമതും ജീവിപ്പിക്കും.
മനുഷ്യന്‍ അതിനെ തടയാനോ മാറ്റാനോ സാധിക്കില്ല.
“ഉണ്ടാവുക” എന്ന സിദ്ധാന്തം:
അല്ലാഹു ഒന്നും ഉണ്ടാക്കാൻ ഉദ്ദേശിച്ചാൽ, ഉണ്ട് ആകുമെന്ന് ഉടൻ സംഭവിക്കുന്നു.
ഈ സിദ്ധാന്തം സൃഷ്ടിയുടെ പരമാധിപത്യവും മനുഷ്യന്റെ പരിമിതിയെയുംബോധ്യപ്പെടുത്തുന്നു.
ഹദീസ് അവലംബം
നബി ﷺ പറഞ്ഞു:
“അല്ലാഹുവിനു പുറമെ ആരും ജീവിക്കുന്നവയെ ജീവിപ്പിക്കാനോ മരിച്ചവയെപുനരുജ്ജീവിപ്പിക്കാനോ കഴിവില്ല; ആദ്യമായി സൃഷ്ടിച്ചവന്‍ തന്നെ രണ്ടാമത്തെയുംജീവിപ്പിക്കും. ആരും അവന്റെ കൃത്യം തടയാനാവില്ല.”
– സഹിഹ് ബുഖാരി 3204, സഹിഹ് മുസ്ലിം 2931
അബൂ ഹുറൈറ ((റ) നബി ﷺ ഉദ്ധരിക്കുന്നു:
“അല്ലാഹു ഒരേ സൃഷ്ടിയിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ചു, അവനെ മരണശേഷം വീണ്ടുംജീവിപ്പിക്കും; ആലോചനയിലൂടെ അവന്റെ ശക്തിയും ജ്ഞാനവും മനുഷ്യർക്ക്നിരീക്ഷിക്കാവുന്നതാണ്.”
– സഹിഹ് ബുഖാരി 3240
മഹത്തായ സൃഷ്ടിയും പുനരുത്ഥാനവും മനുഷ്യനോട് താരതമ്യം ചെയ്യാനാകില്ല.
മനുഷ്യന്‍ അതിനെ നിഷേധിക്കുമ്പോഴും, അല്ലാഹുവിന്റെ ശക്തിയും വിജ്ഞാനവും മാറ്റമില്ല.
ഈ വചനങ്ങൾ, മനുഷ്യനെയും, പുനരുത്ഥാനത്തെ നിഷേധിക്കുന്നവരെസമർപ്പിതരാക്കുകയും, സൃഷ്ടാവിന്റെ പരമാധിപത്യവും സർവ്വജ്ഞതയുംഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
അദ്ധ്യായം ;അല്ലാഹുവിന്റെ പരമാധിപതിയും ‘ബർസഖ്’ കാലഘട്ടവും(36:83)
ഖുര്‍ആന്‍ വചനങ്ങൾ:
“അപ്പോള്‍, എല്ലാ വസ്തുവിന്റെയും രാജാധിപത്യം യാതൊരു വ്യക്തിയുടേതുമല്ല, അവന്‍തന്നെയാണ്; മഹാ പരിശുദ്ധനത്രെ! എല്ലാം അവനിലേക്കു മടങ്ങുന്നു.”
(36:83)
പരമാധിപത്യം
സൃഷ്ടിയിലുള്ള എല്ലാ വസ്തുക്കളുടെയും, ഭൂമി, ആകാശം, നക്ഷത്രങ്ങൾ, മനുഷ്യർ, ജിന്നുകൾ, സമുദ്രങ്ങൾ, പർവ്വതങ്ങൾ – എല്ലാം അല്ലാഹുവിന്റെ കൈവശമാണ്.
അവന്റെ നിയന്ത്രണത്തിൽ തന്നെയാണ് ലോകാലോകത്തെ എല്ലാത്തരം ക്രമവുംനിലനിൽക്കുന്നത്.
മനുഷ്യൻ ഒറ്റക്ക് ഏതെങ്കിലും സൃഷ്ടിയെ നിയന്ത്രിക്കാനോ, ജീവിപ്പിക്കാനോ, നശിപ്പിക്കാനോ സാധിക്കില്ല.
‘ബർസഖ്’ – മരണത്തിനും പുനരുത്ഥാനത്തിനും ഇടയിൽ
ഖുര്‍ആന്‍ വചനവും ഹദീസുകളും വ്യക്തമാക്കുന്നത്: മരണത്തോടെ മനുഷ്യന്റെ ആത്മാവ്ഇഹലോക ജീവിതത്തിൽ നിന്നു പുനരുത്ഥാനത്തിലേക്കുള്ള ഇടവേളയിലേക്കുപ്രവേശിക്കുന്നു.
ഈ ഇടവേളയ്ക്കു വേണ്ടി ‘ബർസഖ്’ എന്ന പദം ഉപയോഗിക്കുന്നു.
അര്‍ഥം: “രണ്ടു വസ്തുക്കളുടെ ഇടയിൽ നിന്നുള്ള മറ, തടസ്സം.”
സൂഫുര്ഖാനിലും, റഹ്മാനിലും ഇതുപോലെ ഉപമകൾ കാണപ്പെടുന്നു.
ഇവിടെ സംഭവിക്കുന്ന അനുഭവങ്ങൾ – സുഖം, ദു:ഖം, ഭയം – വാസ്തവിക ഫലങ്ങൾ അല്ല, പകരം മനുഷ്യന്റെ കർമഫലത്തെ സൂചിപ്പിക്കുന്നതാണ്.
ഖബറിലെ അനുഭവങ്ങൾ – ഹദീസുകൾ
നബി ﷺ പറഞ്ഞതായി:
സല്‍ക്കര്‍മ്മികൾക്ക്: സ്വർഗ്ഗത്തിലെ അനുഭവങ്ങൾ;
കപടവിശ്വാസികൾക്ക്: നരകത്തിൽ അനുഭവങ്ങൾ.
അബൂ ഹുറൈറ (റ )ഉദ്ധരിക്കുന്നു:
“നമസ്കാരത്തിനിടയിൽ അവസാനത്തെ തശഹ്‌ഹുദ് കഴിഞ്ഞു, നിങ്ങൾ ഈ ദുആചെയ്യുക:
اللهم اني أعوذ بكمن عذاب القبر ومن عذاب النار ومن فتنة المحيا والممات ومن فتنة المسيح الدجال
(അല്ലാഹുവേ, ഖബറിലെ ശിക്ഷയില്‍ നിന്നും, നരകത്തിന്റെ ശിക്ഷയില്‍ നിന്നും, ജീവിതത്തിലെയും മരണത്തിലെയും കുഴപ്പത്തില്‍ നിന്നും, കള്ളവാദിയും സഞ്ചാരിയുമായദജ്ജാലിന്റെ കുഴപ്പത്തില്‍നിന്നും ഞാന്‍ നിന്നോടു രക്ഷതേടുന്നു.)”
ഈ ദുആ സല്‍ക്കര്മികൾക്കും ദുര്‍ജ്ജന്മാർക്കും ഖബറിലെ അനുഭവങ്ങളെഓർമ്മപ്പെടുത്തുകയും, അവരിൽ ശുദ്ധി സൃഷ്ടിക്കുകയും ചെയ്യുന്നു.
ഖബറിലെ അനുഭവത്തിന്റെ സവിശേഷതകൾ
മനുഷ്യന്‍റെ നിരീക്ഷണ ശേഷിയ്ക്ക് പുറത്തുള്ളതാണ്.
ഭൗതിക ലോകവുമായി സമാനമാക്കാനാകില്ല.
ഉറങ്ങുന്നവന്റെ സ്വപ്ന അനുഭവങ്ങളും ഈ വിധം യഥാർത്ഥ അനുഭവങ്ങളുമായിസാദൃശ്യമുള്ളതായി പ്രത്യക്ഷപ്പെടും.
പാമ്പ് കടിക്കുന്നത്, ഭയം, വേദന എന്നിവ ഭൗതികമല്ല, എന്നാൽ ആത്മീയ ലോകത്തെപ്രതിഫലിപ്പിക്കുന്നതാണ്.
വിശ്വാസത്തിനും നിഷേധത്തിനും അനുകൂലത
വിശ്വാസം: ഈ ബർസഖ് കാലഘട്ടത്തെ, ഖബറിലെ അനുഭവങ്ങളെ, എല്ലാം യഥാർത്ഥമായിസ്വീകരിക്കുകയും, അല്ലാഹുവിന്റെ പരമാധിപത്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
അവിശ്വാസം: അനുഭവങ്ങളെ നിഷേധിക്കുക, ഹദീസുകൾ അവഗണിക്കുക – ഇത്തരംനിലപാട് സത്യമില്ലാത്തതാണ്.
സാരാംശം
അല്ലാഹുവിന്റെ പരമാധിപത്യം: എല്ലാ വസ്തുക്കളിലും അവന്റെ കൈവശം, എല്ലാംഅവനിലേക്കു മടങ്ങും.
ബർസഖ് കാലഘട്ടം: മരണവും പുനരുത്ഥാനവും തമ്മിലുള്ള ഇടവേള, വിശ്വാസികള്ക്ക്സുഖം, അവിശ്വാസികൾക്ക് ശിക്ഷ.
ഖബറിലെ അനുഭവങ്ങൾ: യാഥാർത്ഥ്യത്തിന്റെയും ആത്മീയ ലോകത്തിന്റെയും സൂചന; വെളിച്ചം, ഭയം, സുഖദു:ഖങ്ങൾ അനുഭവപ്പെടുന്നു.
വിശ്വാസം: ഈ വസ്തുതകൾ സ്വീകരിക്കുകയും, ദുആയിലൂടെ രക്ഷ തേടുകയും ചെയ്യുക.....
🌹ഹൃദയത്തിലേക്കുള്ള യാത്ര: സമാപന കുറിപ്പ്:
ഈ യാത്രയുടെ ഭാഗമായ ഓരോ വായനക്കാരന്റെയും ഹൃദയത്തിൽ ഒരു സത്യംവ്യക്തമാകേണ്ടതുണ്ട്: പ്രപഞ്ചവും അതിലെ സമസ്ത ചരാചരങ്ങളും—ദൃശ്യവുംഅദൃശ്യവും, ജീവനുള്ളതും ഇല്ലാത്തതുമെല്ലാം—ഒന്നും വിസ്മരിക്കാത്ത ആസർവ്വശക്തനാൽ സൃഷ്ടിക്കപ്പെട്ടതാണ്. നമ്മുടെ പരിമിതമായ ബോധത്തിനോ അറിവിനോഅപ്പുറമാണ് അവന്റെ നിശ്ചയങ്ങൾ.
ദൈവിക നിയന്ത്രണം: ഖബർ, സ്വർഗ്ഗം, നരകം, ആകാശഭൂമികളുടെ ക്രമം എന്നിവയെല്ലാംഅവന്റെ അധികാരത്തിന് കീഴിലാണ്. മനുഷ്യന്റെ തർക്കങ്ങൾക്കും സംശയങ്ങൾക്കുംഅവിടെ സ്ഥാനമില്ല.
കർമ്മഫലം: നാം അനുഭവിക്കുന്ന സുഖവും ദുഃഖവും പരീക്ഷകളുമെല്ലാം നമ്മുടെ തന്നെവിശ്വാസത്തിന്റെയും കർമ്മങ്ങളുടെയും പ്രതിഫലനങ്ങളാണ്.
യാത്രയുടെ ലക്ഷ്യം: ഈ പുസ്തകത്തിലൂടെ നാം കടന്നുപോയത് ഹൃദയങ്ങളെഉണർത്താനാണ്. നന്മയുടെ വഴിയിൽ സഞ്ചരിക്കുന്നവന് മരണാനന്തര ജീവിതംഭയരഹിതമാണ്; എന്നാൽ പാപത്തിൽ മുഴുകുന്നവൻ അതിന്റെ പരിണതഫലങ്ങൾനേരിടേണ്ടി വരും.
സൃഷ്ടാവിന്റെ മഹത്വവും കരുണയും നീതിയും ഉൾക്കൊണ്ട് ജീവിതം നയിക്കുക എന്നതാണ്ഏറ്റവും പ്രധാനം. നമ്മുടെ ജീവിതത്തെ ഒരു പരിശുദ്ധമായ ദൗത്യമായി കാണുക. അറിവുംഅനുഭവങ്ങളും സത്യത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിന്റെ ഭാഗമാകട്ടെ.
“ഫസ്ഹാൻ ബില്ലാഹ് – എല്ലാം അല്ലാഹുവിന്റെ കൃപയാൽ..."
ഈ വായനയിൽ അറിഞ്ഞോ അറിയാതെയോ വന്നുപോയ പിഴവുകൾക്ക് സർവ്വശക്തനോട്വിനയപൂർവ്വം ക്ഷമ ചോദിക്കുന്നു.
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Comments
Post a Comment